Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ഇന്ത്യൻ സ്‌കൂൾ തെരഞ്ഞെടുപ്പ്;  സ്ഥാനാർഥി പട്ടിക ഇനിയുമായില്ല

ജിദ്ദ- ഇന്റർനാഷണൽ ഇന്ത്യൻ സ്‌കൂൾ മാനേജിംഗ് കമ്മിറ്റി തെരഞ്ഞെടുപ്പ് നടപടിക്രമങ്ങളിൽ അനിശ്ചിതത്വം. തെരഞ്ഞെടുപ്പ് നടക്കാൻ ഇനി മൂന്നു ദിവസം മാത്രം അവശേഷിക്കേ സ്ഥാനാർഥികളുടെ ഔദ്യോഗിക പട്ടിക ഇതുവരെ പുറത്തിറക്കിയിട്ടില്ല. എത്ര പേരുടെ പത്രിക സ്വീകരിച്ചുവെന്ന കാര്യത്തിലും ആരൊക്കെയാണ് മത്സര രംഗത്തുണ്ടാവുകയെന്നതിലും ഔദ്യോഗിക അറിയിപ്പൊന്നും സ്‌കൂളിൽനിന്ന് പുറത്തു വന്നിട്ടില്ല. ഇതു സംബന്ധിച്ച് ബന്ധപ്പെട്ട കേന്ദ്രങ്ങളിൽനിന്ന് അറിയിപ്പ് ലഭിക്കാൻ വരുന്ന കാലതാമസമാണ് ഇതിനു കാരണമെന്നാണ് സ്‌കൂൾ അധികൃതർ പറയുന്നത്. അതേ സമയം നാമനിർദേശം ചെയ്യാൻ ആഗ്രഹിക്കുന്നവരുടെ പത്രിക സമർപ്പിക്കുന്നതിനുള്ള സമയ പരിധി ഇന്ന് അവസാനിക്കും. 
21 പേർ പത്രിക വാങ്ങിയിരുന്നുവെങ്കിലും പത്രിക സമർപ്പിച്ചത് 11 പേരാണ്. പത്രിക സമർപ്പിക്കാനുള്ള അവസാന ദിവസം നവംബർ 26 ആയിരുന്നു. സൂക്ഷ്മ പരിശോധന, പത്രിക പിൻവലിക്കാനുള്ള സമയപരിധി ഇതൊന്നും പത്രികാ സമർപ്പണത്തിന് അപേക്ഷകൾ ക്ഷണിച്ചുകൊണ്ടുള്ള അറിയിപ്പിൽ ഉണ്ടായിരുന്നില്ല. അന്വേഷണത്തിൽ പിറ്റേ ദിവസം സൂക്ഷ്മ പരിശോധന നടക്കുമെന്നാണ് അറിയിച്ചിരുന്നതെങ്കിലും അതിനു ശേഷം ഔദ്യോഗിക അറിയിപ്പൊന്നും പുറത്തു വന്നിട്ടില്ല. ഇത് രക്ഷിതാക്കളിൽ നേരത്തെ നിശ്ചയിച്ച പോലെ തെരഞ്ഞെടുപ്പ് നടക്കുമോ ഇല്ലയോ എന്ന സംശയം ജനിപ്പിച്ചിട്ടുണ്ട്. പത്രിക നൽകിയവർക്കാകട്ടെ, വോട്ട് തേടുന്നതിനും സാധിക്കാത്ത അവസ്ഥയാണ്. കാരണം പത്രിക സ്വീകരിച്ചുവോ  ഇല്ലയോ എന്ന അറിയിപ്പ് അവർക്ക് ലഭിച്ചിട്ടില്ല. 
പത്രിക നൽകുന്നതിന് നിർദേശിച്ചിരുന്ന യോഗ്യതയുള്ളവർ വേണ്ടത്ര ഇല്ലാതിരുന്നതാണ് പത്രിക സമർപ്പിക്കപ്പെട്ടവരുട എണ്ണം കുറയാൻ കാരണം. നൽകിയവരിൽ തന്നെ ചിലർക്ക് നിർദേശിക്കപ്പെട്ടിരുന്ന രേഖകൾ നൽകാനായിട്ടില്ലെന്നാണ് അറിയുന്നത്. എന്തായാലും  എത്ര പേർ മത്സര രംഗത്തുണ്ടാവുമെന്നറിയാൻ ഔദ്യോഗികമായുള്ള കാത്തിരിപ്പിലാണ് രക്ഷിതാക്കളും സ്ഥാനാർഥികളും. ഇന്നു ഔദ്യോഗിക അറിയിപ്പുണ്ടാകുമെന്നാണ് സൂചന. ഇന്നു ഉണ്ടായാൽ തന്നെ തെരഞ്ഞെടുപ്പിന് ഇനി മൂന്നു ദിവസം മാത്രമുള്ളതിനാൽ പ്രചാരണം കൊഴുപ്പിക്കാനും വോട്ട് തേടി രക്ഷിതാക്കളെ സമീപിക്കാനും  മതിയായ സമയം സ്ഥാനാർഥികൾക്ക് ലഭിക്കില്ല. 
ഏഴംഗ ഭരണ സമിതിയിലേക്ക് അഞ്ചു പേരെയാണ് വോട്ടിംഗിലൂടെ തെരഞ്ഞെടുക്കുന്നത്. രണ്ടുപേരെ സ്‌കൂൾ പേട്രണായ അംബാസഡർ നോമിനേറ്റ് ചെയ്യും. നോമിനേറ്റ് ചെയ്യാൻ താൽപര്യമുള്ളവരിൽനിന്ന് അപേക്ഷ ക്ഷണിച്ചതു പ്രകാരം പലരും ഈ ഗണത്തിലേക്ക് അപേക്ഷ നൽകിയിട്ടുണ്ട്. അതിനുള്ള സമയപരിധി ഇന്നാണ്  അവസാനിക്കുന്നത്. 
ഇക്കുറി ഒരു സംസ്ഥാനത്തുനിന്ന് ഒരാളെ മാത്രമേ തെരഞ്ഞെടുക്കാൻ പാടുള്ളൂവെന്നാണ് നിബന്ധന. അതിനാൽ ഒന്നിൽ കൂടുതൽ സ്ഥാനാർഥികളുള്ള സംസ്ഥാനക്കാർ സമവായ ചർച്ചകളിലൂടെ ഒരു സ്ഥാനാർഥിയെ മാത്രം മത്സരിപ്പിക്കുന്നതിനുള്ള ശ്രമങ്ങളാണ് നടത്തുന്നത്. മത്സരിക്കാൻ ആഗ്രഹിക്കുന്ന സ്ഥാനാർഥികൾക്ക് പത്രിക നൽകാൻ പ്രത്യേക ഫോം ഉണ്ടെങ്കിലും നോമിനേറ്റ് ചെയ്യാൻ താൽപര്യമുള്ളവർക്ക് പ്രത്യേക ഫോം ഉണ്ടായിരുന്നില്ല. അതേ സമയം അവർക്ക് മത്സര സ്ഥാനാർഥികൾക്ക് നിശ്ചയിച്ചിട്ടുള്ള യോഗ്യതകളെല്ലാം ഉണ്ടായിരിക്കണമെന്ന വ്യവസ്ഥയുണ്ട്. സ്ഥാനാർഥികളാവാൻ നിശ്ചയിച്ചിട്ടുള്ള യോഗ്യതകൾ പലരേയും മത്സര രംഗത്തുനിന്ന് പിന്തിരിപ്പിച്ചിരിക്കുകയാണ്. സാധാരണക്കാരായ രക്ഷിതാക്കൾക്ക് മത്സര രംഗത്ത് വരാൻ സാധിക്കുന്നതല്ല നിബന്ധനകൾ.  ഇതു മൂലം നോമിനേറ്റ് ചെയ്യപ്പെടുന്ന ഗണത്തിലും ഇവരുൾപ്പെടില്ല.  

Latest News