ന്യൂദൽഹി- നടിയെ അക്രമിച്ച കേസിൽ തെളിവായി സമർപ്പിച്ച ദൃശ്യങ്ങൾ നടൻ ദിലീപിന് നൽകാനാകുമോ എന്നത് പരിശോധിക്കുമെന്ന് സുപ്രീം കോടതി. നിയമപ്രകാരം പകർപ്പിന് ദിലീപിന് അവകാശമുണ്ടോ എന്ന കാര്യം പരിശോധിക്കും. എന്നാൽ രേഖയല്ല, തൊണ്ടിമുതലാണ് സമർപ്പിച്ചത് എന്നായിരുന്നു പ്രോസിക്യൂഷന്റെ വാദം. എന്തുതരം തെളിവായാണ് ദൃശ്യങ്ങൾ സമർപ്പിച്ചത് എന്ന കാര്യം സുപ്രീം കോടതി പരിശോധിക്കും. നടി അക്രമിക്കപ്പെട്ട കേസിലെ നിർണായക തെളിവായ മെമ്മറി കാർഡിന്റെ പകർപ്പ് ആവശ്യപ്പെട്ട് കഴിഞ്ഞദിവസമാണ് ദിലീപ് സുപ്രീം കോടതിയെ സമീപിച്ചത്. ജസ്റ്റിസ് എ.എം ഖാൻവിൽക്കർ അധ്യക്ഷനായ ബെഞ്ചാണ് ദിലീപിന്റെ പരാതിയിൽ വാദം കേൾക്കുന്നത്.