റിയാദ്- റിയാദ് വികസന സമിതിയുടെയും വിദേശകാര്യമന്ത്രാലയത്തിന്റെയും സഹകരണത്തോടെ വിവിധ രാജ്യങ്ങളുടെ എഴുപതോളം നയതന്ത്രജ്ഞർ റിയാദ് മെട്രോ സന്ദർശക കേന്ദ്രം സന്ദർശിച്ചു.
തലസ്ഥാന നഗരിയുടെ പൊതുഗതാഗത ശൃംഖലയുടെ ഭാഗമായ മെട്രോ, ബസ് സ്‌റ്റേഷനുകൾ, ഏറ്റവും നൂതന രീതിയിൽ നിർമിച്ച മെട്രോ ബോഗികൾ, മെട്രോ സ്‌റ്റേഷനുകളുമായി ബന്ധിപ്പിക്കുന്ന ബസുകൾ, ഓരോ ഭാഗത്തേക്കുമുള്ള പ്രത്യേക പാതകൾ, ബസ് സ്റ്റോപ്പുകൾ എന്നിവയെല്ലാം സംഘം ചുറ്റിക്കണ്ടു. ശേഷം പദ്ധതിയെ കുറിച്ചുള്ള ദൃശ്യാവതരണവും മെട്രോ ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ നടന്നു.
നഗരത്തിന്റെ മുഖഛായ തന്നെ മാറ്റിമറിക്കുന്ന ഈ മെട്രോ പദ്ധതി സാംസ്‌കാരിക, നാഗരിക വളർച്ചയുടെ നാഴികക്കല്ലാവുമെന്നും നയതന്ത്ര ഉദ്യോഗസ്ഥർ അഭപ്രായപ്പെട്ടു. രാജ്യത്തിന്റെ വിവിധ പ്രവിശ്യകളിൽ വിദേശ നയതന്ത്ര ഉദ്യോഗസ്ഥർക്ക് പര്യടനം നടത്താനും പദ്ധതികൾ പരിചയപ്പെടാനും അവസരം ഒരുക്കുക വഴി സൗദി അറേബ്യയുടെ സംസ്‌കാരവും പാരമ്പര്യവും വികസനവും അവരെ ബോധ്യപ്പെടുത്തുകയെന്നതാണ് വിദേശകാര്യമന്ത്രാലയം ലക്ഷ്യമിടുന്നതെന്ന് പ്രോട്ടോകോൾ പബ്ലിക് റിലേഷൻസ് ഡയറക്ടർ അബ്ദുൽ അസീസ് ഗർമാൻ അൽഉംരി അറിയിച്ചു. നിശ്ചിത സമയത്ത് പൂർത്തിയാക്കുന്ന രാജ്യത്തെ അഭിമാന പദ്ധതികളിലൊന്നാണ് റിയാദ് മെട്രോ. തലസ്ഥാന നഗരിയുടെ 250 പ്രദേശങ്ങളുമായി ബന്ധപ്പെട്ടു കിടക്കുന്ന മെട്രോ പദ്ധതിയുടെ കീഴിൽ നിർമിക്കുന്ന 85 സ്റ്റേഷനുകളും ഏഴ് ഹോട്ടലുകളും ഏഴ് വർക്ക്‌ഷോപ്പുകളും അന്തിമ ഘട്ടത്തിലാണെന്നും അദ്ദേഹം പറഞ്ഞു.