Sorry, you need to enable JavaScript to visit this website.

പത്ത് മാസത്തിനിടെ വിദേശികൾ അയച്ചത് 11,522 കോടി റിയാൽ

റിയാദ് - സൗദിയിൽ ജോലി ചെയ്യുന്ന വിദേശികൾ പത്ത് മാസത്തിനിടെ നിയമാനുസൃത മാർഗങ്ങളിൽ സ്വദേശങ്ങളിലേക്ക് അയച്ചത് 11,522 കോടി റിയാൽ. 2018 ജനുവരി ഒന്നു മുതൽ ഒക്‌ടോബർ 31 വരെയുള്ള കാലത്താണ് വിദേശികൾ ഇത്രയും പണം അയച്ചത്. കഴിഞ്ഞ വർഷം ഇതേ കാലയളവിനെ അപേക്ഷിച്ച് ഈ കൊല്ലം വിദേശികൾ അയച്ച പണത്തിൽ നേരിയ കുറവ് രേഖപ്പെടുത്തി. വിദേശികളുടെ റെമിറ്റൻസിൽ 0.3 ശതമാനത്തിന്റെ കുറവാണുണ്ടായത്. ഈ വർഷം ആദ്യത്തെ പത്തു മാസത്തിനിടെ വിദേശികൾ അയച്ച പണത്തിൽ 37.3 കോടി റിയാലിന്റെ കുറവ് രേഖപ്പെടുത്തി. കഴിഞ്ഞ വർഷം ആദ്യ പത്തു മാസത്തിനിടെ 11,560 കോടിയോളം റിയാലാണ് വിദേശികൾ അയച്ചത്. 
ഈ വർഷം ആദ്യ പത്തു മാസത്തിനിടെ വ്യക്തിപരമായ ആവശ്യങ്ങൾക്ക് സൗദികൾ 5093 കോടി റിയാൽ വിദേശങ്ങളിലേക്ക് അയച്ചു. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ സൗദികളുടെ റെമിറ്റൻസ് 5127 കോടിയായിരുന്നു. സൗദികളുടെ റെമിറ്റൻസിൽ 33.9 കോടിയോളം റിയാലിന്റെ കുറവുണ്ടായി. ഈ വർഷം സൗദികൾ വിദേശങ്ങളിലേക്ക് അയച്ച പണത്തിൽ 0.7 ശതമാനം കുറവാണുണ്ടായത്. പത്തു മാസത്തിനിടെ സൗദികളും വിദേശികളും ആകെ 16,616 കോടി റിയാലാണ് വിദേശങ്ങളിലേക്ക് അയച്ചത്. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ സൗദികളുടെയും വിദേശികളുടെയും ആകെ റെമിറ്റൻസ് 16,687 കോടിയായിരുന്നു. 
ഒക്‌ടോബർ മാസത്തിൽ മാത്രം സൗദിയിലെ വിദേശികൾ നിയമാനുസൃത മാർഗങ്ങളിലൂടെ 1172 കോടി റിയാൽ സ്വദേശങ്ങളിലേക്ക് അയച്ചു. ഒക്‌ടോബറിൽ സൗദികളുടെ റെമിറ്റൻസ് 494 കോടി റിയാലായിരുന്നു. ഒക്‌ടോബറിൽ വിദേശികളുടെ റെമിറ്റൻസിൽ 19.2 ശതമാനം വർധനവ് രേഖപ്പെടുത്തി. ഓഗസ്റ്റ്, സെപ്റ്റംബർ മാസങ്ങളിൽ കുറവ് രേഖപ്പെടുത്തിയ ശേഷമാണ് ഒക്‌ടോബറിൽ റെമിറ്റൻസ് വലിയ തോതിൽ വർധിച്ചത്. സെപ്റ്റംബറിൽ 5.7 ശതമാനവും ഓഗസ്റ്റിൽ 14.4 ശതമാനവും തോതിലാണ് വിദേശികളുടെ റെമിറ്റൻസിൽ കുറവ് രേഖപ്പെടുത്തിയത്. സെപ്റ്റംബറിൽ 983 കോടി റിയാലാണ് വിദേശികൾ ബാങ്കുകളും ധനകാര്യ സ്ഥാപനങ്ങളും വഴി അയച്ചത്. ഒക്‌ടോബറിൽ വിദേശികൾ അയച്ച പണത്തിൽ 189 കോടി റിയാലിന്റെ വർധനയുണ്ടായി. എന്നാൽ 2017 ഒക്‌ടോബറിനെ അപേക്ഷിച്ച് കഴിഞ്ഞ ഒക്‌ടോബറിൽ വിദേശികൾ അയച്ച പണത്തിൽ 3.92 ശതമാനം കുറവ് രേഖപ്പെടുത്തി. 2017 ഒക്‌ടോബറിൽ വിദേശികളുടെ റെമിറ്റൻസ് 1220 കോടി റിയാലായിരുന്നു. 
ഒക്‌ടോബറിൽ സൗദികളുടെ റെമിറ്റൻസിൽ വർധന രേഖപ്പെടുത്തി. തുടർച്ചയായി രണ്ടാം മാസമാണ് സൗദികളുടെ റെമിറ്റൻസ് വർധിക്കുന്നത്. ഒക്‌ടോബറിൽ 3.4 ശതമാനം തോതിലാണ് സൗദികളുടെ റെമിറ്റൻസ് വർധിച്ചത്. സൗദികളുടെ റെമിറ്റൻസിൽ 16.2 കോടി റിയാലിന്റെ വർധന രേഖപ്പെടുത്തി. സെപ്റ്റംബറിൽ സൗദികളുടെ റെമിറ്റൻസിൽ 29.4 ശതമാനം വർധന രേഖപ്പെടുത്തിയിരുന്നു. എന്നാൽ 2017 ഒക്‌ടോബറിനെ അപേക്ഷിച്ച് കഴിഞ്ഞ ഒക്‌ടോബറിൽ സൗദികളുടെ റെമിറ്റൻസിൽ 23.1 ശതമാനം കുറവ് രേഖപ്പെടുത്തി. 2017 ഒക്‌ടോബറിൽ നിയമാനുസൃത മാർഗങ്ങളിലൂടെ സൗദികൾ 642 കോടി റിയാൽ വിദേശങ്ങളിലേക്ക് അയച്ചിരുന്നു. ഇതിനെ അപേക്ഷിച്ച്, കഴിഞ്ഞ ഒക്‌ടോബറിൽ സൗദികളുടെ റെമിറ്റൻസിൽ 147.9 കോടി റിയാലിന്റെ കുറവാണ് രേഖപ്പെടുത്തിയത്. ഈ വർഷം മൂന്നാം പാദത്തിൽ വിദേശികളുടെ റെമിറ്റൻസ് കാര്യമായ മാറ്റമില്ലാതെ തുടർന്നു. മൂന്നാം പാദത്തിൽ വിദേശികൾ 3243 കോടി റിയാലാണ് നിയമാനുസൃത മാർഗങ്ങളിലൂടെ സ്വദേശങ്ങളിലേക്ക് അയച്ചത്. കഴിഞ്ഞ വർഷം മൂന്നാം പാദത്തിൽ ഇത് 3238 കോടി റിയാലായിരുന്നു. ഈ വർഷം മൂന്നാം പാദത്തിൽ വിദേശികളുടെ റെമിറ്റൻസിൽ 0.18 ശതമാനം വർധനവ് രേഖപ്പെടുത്തി. മൂന്നു മാസത്തിനിടെ റെമിറ്റൻസിൽ 5.9 കോടി റിയാലിന്റെ മാത്രം വർധനയാണുണ്ടായത്. 
കഴിഞ്ഞ വർഷം വിദേശികളുടെ റെമിറ്റൻസ് 6.7 ശതമാനം കുറഞ്ഞിരുന്നു. 2017 ൽ സൗദിയിലെ വിദേശികൾ 14,165 കോടി റിയാലാണ് നിയമാനുസൃത മാർഗങ്ങളിൽ സ്വദേശങ്ങളിലേക്ക് അയച്ചത്. 2012 നു ശേഷമുള്ള ഏറ്റവും കുറഞ്ഞ റെമിറ്റൻസ് ആണിത്. 2016 ൽ വിദേശികളുടെ റെമിറ്റൻസ് 15,189 കോടിയായിരുന്നു. കഴിഞ്ഞ വർഷം വിദേശികളുടെ റെമിറ്റൻസിൽ 102 കോടി റിയാലിന്റെ കുറവ് രേഖപ്പെടുത്തി. തുടർച്ചയായി രണ്ടാം വർഷമാണ് കഴിഞ്ഞ കൊല്ലം വിദേശികളുടെ റെമിറ്റൻസിൽ കുറവ് രേഖപ്പെടുത്തുന്നത്. 2016 ലും വിദേശികളുടെ റെമിറ്റൻസിൽ കുറവ് രേഖപ്പെടുത്തിയിരുന്നു.
2010 ൽ വിദേശികളുടെ റെമിറ്റൻസിൽ 17 ശതമാനം വളർച്ച രേഖപ്പെടുത്തിയിരുന്നു. ആ വർഷം 9880 കോടി റിയാലാണ് നിയമാനുസൃത മാർഗങ്ങളിലൂടെ വിദേശികൾ അയച്ചത്. 2011 ൽ റെമിറ്റൻസ് 12 ശതമാനം വർധിച്ചു. റെമിറ്റൻസ് 11,000 കോടി റിയാലായി ആ വർഷം ഉയർന്നു. 2012 ൽ റെമിറ്റൻസ് 12 ശതമാനം വർധിച്ച് 12,500 കോടി റിയാലിലും 2013 ൽ 18 ശതമാനം വർധിച്ച് 14,700 കോടി റിയാലിലും 2014 ൽ നാലു ശതമാനം വർധിച്ച് 15,300 കോടി റിയാലിലും 2015 ൽ രണ്ടു ശതമാനം വർധിച്ച് 15,680 കോടി റിയാലിലും എത്തി. 2016 ൽ റെമിറ്റൻസിൽ മൂന്നു ശതമാനം കുറവ് രേഖപ്പെടുത്തി. ആ വർഷം വിദേശികളുടെ റെമിറ്റൻസ് 15,189 കോടി റിയാലായിരുന്നു. കഴിഞ്ഞ കൊല്ലം റെമിറ്റൻസിൽ ഏഴു ശതമാനം കുറവ് രേഖപ്പെടുത്തി. സൗദിയിൽ ജോലി ചെയ്യുന്ന വിദേശികൾ കഴിഞ്ഞ കൊല്ലം ആകെ 14,165 കോടി റിയാലാണ് ബാങ്കുകളും മണി എക്‌സ്‌ചേഞ്ചുകളും വഴി സ്വദേശങ്ങളിലേക്ക് അയച്ചത്. 

Latest News