പ്രധാനമന്ത്രി മോഡിയും സൗദി കിരീടാവകാശിയും അര്‍ജന്റീനയില്‍ കൂടിക്കാഴ്ച നടത്തി

ബ്യൂണസ് അയേഴ്‌സ്‌- ജി20 ആഗോള ഉച്ചകോടിക്കെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോഡിയും സൗദി കിരീടാവകാശിയും ഉപപ്രധാനമന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരനും വെള്ളിയാഴ്ച കൂടിക്കാഴ്ച നടത്തി. സാമ്പത്തിക, സാംസ്‌കാരിക, ഊര്‍ജ രംഗങ്ങളിലെ ബന്ധങ്ങള്‍ കൂടുതല്‍ മെച്ചപ്പെടുത്താനുള്ള വഴികളാണ് ഇരു നേതാക്കളും ചര്‍ച്ച ചെയതത്. സാങ്കേതികം, പുനരുപയുക്ത ഊര്‍ജം, ഭക്ഷ്യ സുരക്ഷ എന്നീ മേഖലകളില്‍ കൂടുതല്‍ നിക്ഷേപങ്ങളും ഇരു രാജ്യങ്ങളും ചര്‍ച്ച ചെയ്തു. കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരനുമായി നടത്തിയ സംഭാഷണം ഫലവത്തായിരുന്നുവെന്നും സാമ്പത്തിക, സാംസ്‌കാരിക, ഊര്‍ജ രംഗങ്ങളില്‍ ഇന്ത്യയും സൗദി അറേബ്യയും തമ്മിലുള്ള ബന്ധത്തിന്റെ വിവിധ വശങ്ങള്‍ ചര്‍ച്ച ചെയ്‌തെന്നും പ്രധാനമന്ത്രി മോഡി ട്വിറ്ററില്‍ കുറിച്ചു.

സൗദിയുമായുള്ള ഇന്ത്യയുടെ തന്ത്രപ്രധാന ബന്ധം കൂടുതല്‍ ദൃഢമാകുകയാണെന്നും സാങ്കേതിക, അടിസ്ഥാനസൗകര്യ, ഊര്‍ജ, പ്രതിരോധ മേഖലകളിലെ സൗദി നിക്ഷേപം വര്‍ധിപ്പിക്കുന്നതും അര്‍ജന്റീനയില്‍ ഇരു രാജ്യങ്ങളുടേയും നേതാക്കള്‍ തമ്മില്‍ നടന്ന ചര്‍ച്ചയില്‍ വിഷയമായെന്നും വിദേശകാര്യ മന്ത്രാലയം വക്താവ് രവീഷ് കുമാര്‍ വ്യക്തമാക്കി. സൗദിയുമായുള്ള ഇന്ത്യയുടെ ബന്ധം പ്രവാസി സമൂഹത്തിലുപരിയായി സാമ്പത്തിക, സുരക്ഷാ, ഊര്‍ജ മേഖലകളുമായി ബന്ധപ്പെട്ട് കൂടുതല്‍ വളര്‍ന്നിട്ടുണ്ടെന്നും സൗദി ഇന്ത്യയുടെ മൂല്യമേറിയ പങ്കാളിയാണെന്നും പ്രധാനമന്ത്രിയുടെ ഓഫീസ് പ്രതികരിച്ചു.

യു.എന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടറെസുമായും പ്രധാനമന്ത്രി മോഡി കൂടിക്കാഴ്ച നടത്തി. രണ്ടു മാസത്തിനിടെ ഇതു രണ്ടാം തവണയാണ് മോഡി യു.എന്‍ സെക്രട്ടറി ജനറല്‍ കൂടിക്കാഴ്ച.
 

Latest News