വാണിജ്യ വഞ്ചന: തൊഴിലാളിക്ക് പിഴ

റഫ്ഹ - വാണിജ്യ വഞ്ചനാ കേസിൽ വിദേശ തൊഴിലാളിക്ക് അറാർ ക്രിമിനൽ കോടതി പിഴ വിധിച്ചു. റഫ്ഹയിൽ പ്രവർത്തിക്കുന്ന മിനി മാർക്കറ്റിലെ ജീവനക്കാരനായ യെമനി പൗരൻ അബ്ദുറഹ്മാൻ ബിൻ ഹമൂദ് മുഹമ്മദ് ഖാസിം അൽസൽമിക്കാണ് പിഴ ചുമത്തിയത്. റഫ്ഹയിലെ സനാബിലുസ്സലാം മിനി മാർക്കറ്റ് ജീവനക്കാരനാണ്. 
കാലാവധി തീർന്ന ഭക്ഷ്യവസ്തുക്കളും വാണിജ്യ വിവരങ്ങൾ രേഖപ്പെടുത്താത്ത ഉൽപന്നങ്ങളും വിൽപനക്ക് പ്രദർശിപ്പിച്ച കേസിലാണ് യെമനിയെ കോടതി ശിക്ഷിച്ചത്. സ്ഥാപനം അടപ്പിക്കുന്നതിനും കോടതി ഉത്തരവിട്ടു. നിയമ ലംഘകന്റെ പേരുവിവരങ്ങളും യെമനി നടത്തിയ നിയമ ലംഘനവും ഇതിനുള്ള ശിക്ഷയും നിയമ ലംഘകന്റെ സ്വന്തം ചെലവിൽ രണ്ടു പ്രാദേശിക പത്രങ്ങളിൽ പരസ്യം ചെയ്യുന്നതിനും വിധിയുണ്ട്. 
സ്ഥാപനത്തിൽ വാണിജ്യ, നിക്ഷേപ മന്ത്രാലയ ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിൽ കാലാവധി തീർന്ന ഭക്ഷ്യവസ്തുക്കളും വാണിജ്യ വിവരങ്ങൾ രേഖപ്പെടുത്താത്ത അത്തറുകളും കണ്ടെത്തുകയായിരുന്നു. പ്രാഥമിക അന്വേഷണം പൂർത്തിയാക്കി സ്ഥാപനത്തിനും സ്ഥാപന നടത്തിപ്പ് ചുമതല വഹിച്ചിരുന്ന യെമനിക്കും എതിരായ കേസ് പിന്നീട് നിയമ നടപടികൾക്ക് പബ്ലിക് പ്രോസിക്യൂഷന് വാണിജ്യ, നിക്ഷേപ മന്ത്രാലയം കൈമാറുകയായിരുന്നു. 
വാണിജ്യ വഞ്ചനകളെയും മറ്റു നിയമ ലംഘനങ്ങളെയും കുറിച്ച് 1900 എന്ന നമ്പറിൽ ബന്ധപ്പെട്ടോ വാണിജ്യ, നിക്ഷേപ മന്ത്രാലയത്തിന്റെ വെബ്‌സൈറ്റ് വഴിയോ മന്ത്രാലയം പുറത്തിറക്കിയ ആപ്ലിക്കേഷൻ വഴിയോ അറിയിക്കണമെന്ന് ഉപയോക്താക്കളോട് മന്ത്രാലയം ആവശ്യപ്പെട്ടു. 
സൗദിയിൽ വാണിജ്യ വഞ്ചനാ കേസ് പ്രതികൾക്ക് മൂന്നു വർഷം വരെ തടവും പത്തു ലക്ഷം റിയാൽ വരെ പിഴയും ശിക്ഷ ലഭിക്കും. നിയമ ലംഘകരായ വിദേശികളെ ശിക്ഷ പൂർത്തിയാക്കിയ ശേഷം സൗദിയിൽ നിന്ന് നാടുകടത്തുകയും ചെയ്യും. വാണിജ്യ മേഖലയിൽ പ്രവർത്തിക്കുന്നതിൽ നിന്ന് കുറ്റക്കാരായ സൗദികൾക്ക് വിലക്കേർപ്പെടുത്തുന്നതിനും നിയമം അനുശാസിക്കുന്നുണ്ട്. 

 

Latest News