Sorry, you need to enable JavaScript to visit this website.

ലെവി ആശ്വാസം: റിപ്പോര്‍ട്ട് തൊഴില്‍ മന്ത്രാലയം നിഷേധിച്ചു

റിയാദ് - വിദേശ തൊഴിലാളികൾക്കും ആശ്രിതർക്കുമുള്ള ലെവിയിൽ ഇളവ് ഏർപ്പെടുത്തുമെന്ന പ്രചാരണം ശരിയല്ലെന്ന് തൊഴിൽ, സാമൂഹിക വികസന മന്ത്രാലയം വ്യക്തമാക്കി. വിദേശ തൊഴിലാളികൾക്കുള്ള ലെവിയും ആശ്രിത ലെവിയും നടപ്പാക്കുന്നതിനുള്ള തീരുമാനം തിരുഗേഹങ്ങളുടെ സേവകൻ സൽമാൻ രാജാവിന്റെ അധ്യക്ഷതയിലുള്ള മന്ത്രിസഭയാണ് കൈക്കൊണ്ടതെന്നും ലെവി സ്ഥിരപ്പെടുത്തുന്നതിനോ റദ്ദാക്കുന്നതിനോ തൊഴിൽ, സാമൂഹിക വികസന മന്ത്രാലയത്തിന് അധികാരമില്ലെന്നും മന്ത്രാലയം വ്യക്തമാക്കി. രാജ്യത്തെ ചാരിറ്റി സ്ഥാപനങ്ങളെ മൂല്യവർധിത നികുതിയിൽനിന്ന് ഒഴിവാക്കുമെന്ന മന്ത്രിയുടെ പ്രസ്താവനയാണ് മുഴുവൻ ലെവിയും ഒഴിവാക്കുമെന്ന തരത്തിൽ പ്രചരിച്ചത്.  
2018 ജനുവരി ഒന്നു മുതലാണ് ജീവനക്കാർക്കുള്ള പുതിയ ലെവി നിലവിൽവന്നത്. കഴിഞ്ഞ വർഷാവസാനം വരെ സ്വകാര്യ സ്ഥാപനങ്ങളിൽ സൗദി ജീവനക്കാരെക്കാൾ കൂടുതലുള്ള വിദേശികൾക്കു മാത്രായിരുന്നു ലെവി ബാധകം. ഇവർക്ക് പ്രതിമാസം 200 റിയാൽ തോതിൽ വർഷത്തിൽ 2,400 റിയാലാണ് ലെവി ഇനത്തിൽ അടയ്‌ക്കേണ്ടിയിരുന്നത്. 2018 ജനുവരി ഒന്നു മുതൽ സ്വകാര്യ സ്ഥാപനങ്ങളിലെ മുഴുവൻ വിദേശികൾക്കും ലെവി ബാധകമാക്കിയിട്ടുണ്ട്. സൗദി ജീവനക്കാരെക്കാൾ കൂടുതലുള്ള വിദേശികൾക്ക് പ്രതിമാസം 400 റിയാൽ തോതിൽ വർഷത്തിൽ 4,800 റിയാലും സൗദികളുടെ എണ്ണത്തെക്കാൾ കുറവുള്ള വിദേശികൾക്ക് പ്രതിമാസം 300 റിയാൽ തോതിൽ വർഷത്തിൽ 3,600 റിയാലുമാണ് ഈ കൊല്ലം ലെവി അടയ്‌ക്കേണ്ടത്. അടുത്ത വർഷം സൗദികളെക്കാൾ കൂടുതലുള്ള വിദേശികൾക്കുള്ള പ്രതിമാസ ലെവി 600 റിയാലും സ്വദേശി ജീവനക്കാരെക്കാൾ കുറവുള്ള വിദേശികൾക്കുള്ള പ്രതിമാസ ലെവി 500 റിയാലും 2020 ൽ സൗദികളെക്കാൾ കൂടുതലുള്ള വിദേശികൾക്കുള്ള പ്രതിമാസ ലെവി 800 റിയാലും സ്വദേശി ജീവനക്കാരെക്കാൾ കുറവുള്ള വിദേശികൾക്കുള്ള പ്രതിമാസ ലെവി 700 റിയാലും ആയി ഉയരും. 2017 ജൂലൈ ഒന്നു മുതലാണ് സൗദിയിൽ ആശ്രിത ലെവി നിലവിൽവന്നത്. ആശ്രിതർക്ക് മാസത്തിൽ 100 റിയാൽ ലെവിയാണ് ആദ്യം ബാധകമാക്കിയത്. 2018 ജൂലൈ ഒന്നു മുതൽ ഇത് 200 റിയാലായി വർധിച്ചു. 2019 ജൂലൈ മുതൽ പ്രതിമാസ ആശ്രിത ലെവി 300 റിയാലായും 2020 ജൂലൈ മുതൽ 400 റിയാലായും വർധിക്കും.
 

Latest News