Sorry, you need to enable JavaScript to visit this website.

ഇ മൈഗ്രേറ്റ് രജിസ്ട്രഷന്‍; ആശങ്ക തീരാതെ പ്രവാസികള്‍, ആശ്രിതര്‍ക്ക് വേണ്ട

ജിദ്ദ- ഇന്ത്യന്‍ വിദേശ മന്ത്രാലയം ഏര്‍പ്പെടുത്തിയ ഇ-മൈഗ്രേറ്റ് നിര്‍ബന്ധ രജിസ്്ട്രഷന്‍ സംബന്ധിച്ച് ആശങ്ക തീരാതെ പ്രവാസികള്‍.
2019 ജനുവരി ഒന്നു മുതല്‍ 18 വിദേശ രാജ്യങ്ങളിലേക്ക് തൊഴില്‍ വിസയില്‍ പോകുന്ന എല്ലാ ഇന്ത്യക്കാരും ഇ-മൈഗ്രേറ്റ് പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്തിരിക്കമണെന്നാണ് നവബംര്‍ 15-ന് വിദേശമന്ത്രാലയം അറിയിച്ചത്. പുതുതായി ജോലിക്ക് പോകുന്നവര്‍ക്ക് മാത്രമല്ല, ഇപ്പോള്‍ വിദേശരാജ്യങ്ങളില്‍ ജോലി ചെയ്യുന്നവര്‍ക്കും രജിസ്‌ട്രേഷന്‍ നിര്‍ബന്ധമാണെന്ന് സൗദി അറേബ്യ അടക്കമുള്ള ഗള്‍ഫ് നാടുകളിലെ ഇന്ത്യന്‍ എംബസികള്‍ വിശദീകരിക്കുകയും ചെയ്തു. പ്രവാസി തൊഴിലാളികളുടെ ആശ്രിതരേയും ഇന്‍വെസ്റ്റര്‍ വിസകളിലുള്ളവരേയും രജിസ്‌ട്രേഷനില്‍നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

രജിസ്റ്റര്‍ ചെയ്യാത്തവരെ വിമാനങ്ങളില്‍നിന്ന് ഇറക്കിവിടുമെന്ന പ്രചാരണമാണ് പ്രവാസികളെ ഏറെ ആശങ്കയിലാക്കിയത്. ഇ-മൈഗ്രേറ്റ് വെബ് സൈറ്റില്‍ രജിസ്ട്രഷന്‍ പ്രകിയ ആരംഭിക്കാന്‍ ഒരു ഇന്ത്യന്‍ മൊബൈല്‍ നമ്പര്‍ വേണമെന്ന നിബന്ധനയാണ് ആശങ്ക ഉയര്‍ത്താനുള്ള മറ്റൊരു കാരണം. രിജസ്‌ട്രേഷന്‍ ഫോമില്‍ ആധാര്‍ നമ്പര്‍ ചോദിക്കുന്നതും സംശയങ്ങള്‍ക്കിടയാക്കി.
പാസ്‌പോര്‍ട്ടുകളിലെ തകരാറുകള്‍ കണ്ടുപിടിച്ച് യാത്ര തടയാനുള്ള തന്ത്രമാണ് രജിസ്‌ട്രേഷനു പിന്നിലെന്ന വ്യാജ പ്രചാരണവുമുണ്ടായി.

വിദേശത്ത് ജോലി ചെയ്യുന്നവരുടെ സുരക്ഷയും ക്ഷേമവും ഉറപ്പുവരുത്തുകയാണ് ലക്ഷ്യമെന്ന് ഇ-മൈഗ്രേറ്റ് പദ്ധതി വിശദീകരിക്കുമ്പോഴും പ്രവാസികള്‍ വിശ്വാസത്തിലെടുക്കുന്നില്ല. എന്തുകൊണ്ട് വിദേശത്ത് ജോലി ചെയ്യുന്നവരുടെ കണക്ക് കേന്ദ്രസര്‍ക്കാരിന്റെ പക്കലില്ല, എന്തു കൊണ്ട് ഇ-മെയില്‍ വഴി മാത്രം രജിസ്‌ട്രേഷന്‍ അനുവദിക്കുന്നില്ല, എന്തുകൊണ്ട് ഇന്ത്യന്‍ ഫോണ്‍ നമ്പര്‍ ആവശ്യപ്പടുന്നു, എന്തു കൊണ്ട് ആധാര്‍ നമ്പര്‍ ആവശ്യപ്പെടുന്നു തുടങ്ങിയ ചോദ്യങ്ങളാണ് പ്രവാസികളുടെ ഭാഗത്തുനിന്ന് ഉണ്ടാകുന്നത്.

വിദേശത്ത് ജോലി ചെയ്യുന്നവര്‍ക്ക് ആധാര്‍ ഇനിയും നിര്‍ബന്ധമാക്കിയിട്ടില്ല. ആധാര്‍ കാര്‍ഡ് നേടണമെങ്കില്‍ തന്നെ വിദേശത്ത് ജോലി ചെയ്യുന്ന കാര്യം മറച്ചുവെച്ചിട്ടുവേണം. ഇ-മൈഗ്രേറ്റ് രജിസ്‌ട്രേഷന്‍ സംബന്ധിച്ച വിജ്ഞാപനത്തില്‍ കൃത്യമായ വിവരങ്ങള്‍ ഉള്‍പ്പെടുത്താത്തതാണ് പല ആശയക്കുഴപ്പങ്ങള്‍ക്കും കാരണം.

സൈറ്റില്‍നിന്ന് ഒ.ടി.പി അയക്കുന്ന മൊബൈല്‍ നമ്പര്‍ രജിസ്റ്റര്‍ ചെയ്യുന്ന പ്രവാസിയുടേതല്ലെങ്കില്‍ കുഴപ്പത്തില്‍ചെന്നു ചാടുമെന്ന് പലരും കരുതുന്നു. പാസ്‌പോര്‍ട്ടില്‍ ഇപ്പോഴും യഥാര്‍ഥ വിലാസം ഇല്ലാത്തവരുണ്ട്. പല കാരണങ്ങളാല്‍ രണ്ടാമത്തെ പാസ്‌പോര്‍ട്ടില്‍ വിദേശത്തുവരാന്‍ നിര്‍ബന്ധിതരായവരുണ്ട്. ഇവര്‍ക്കൊക്കെയും രേഖകള്‍ ശരിപ്പെടുത്താന്‍ അവസരമുണ്ടെങ്കിലും ഇ-മൈഗ്രേറ്റ് രജിസ്ട്രഷനിലുടെ പിടികൂടാനാണ് ശ്രമമെന്ന് പലരും വിശ്വസിക്കുന്നു. കേന്ദ്ര സര്‍ക്കാരിന്റെ പദ്ധതിയെ കുറിച്ച് വേണ്ടത്ര ബോധവല്‍കരണമില്ലാതെ ജനുവരി ഒന്നു മുതല്‍ നിര്‍ബന്ധമാക്കുമെന്ന് നവംബര്‍ 15 ന് പൊടുന്നനെ പ്രഖ്യാപിച്ചതാണ് ആശയക്കുഴപ്പങ്ങളുടെ അടിസ്ഥാനം.

രജിസ്‌ട്രേഷന്‍ വളരെ ലളിതമാണെന്ന് അധികൃതര്‍ വിശദീകരിച്ചിട്ടുണ്ട്. ആധാര്‍ നമ്പര്‍ നല്‍കേണ്ടതില്ല. ഒ.ടി.പി വരുന്നതിന് നല്‍കുന്ന മൊബൈല്‍ നമ്പര്‍ നിങ്ങളുടെ പേരില്‍ ആയിരിക്കണമെന്ന് നിര്‍ബന്ധമില്ല. നാട്ടിലെ ബന്ധുക്കളുടെയോ സുഹൃത്തുക്കളുടെയോ മൊബൈല്‍ നമ്പര്‍ നല്‍കി അതിലേക്ക് വരുന്ന ഒ.ടി.പി ചോദിച്ചറിഞ്ഞ് എന്റര്‍ ചെയ്താല്‍ ഗള്‍ഫിലിരുന്നു കൊണ്ടുതന്നെ രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കാം. ഒറ്റത്തവണ മാത്രമേ രജിസ്റ്റര്‍ ചെയ്യേണ്ടതുള്ളൂ. തൊഴിലോ തൊഴിലുടമയോ മാറുകയാണെങ്കില്‍ പിന്നീട് പുതുക്കണം. രജിസ്‌ട്രേഷന്‍ പൂര്‍ത്തിയായാല്‍ ആ വിവരങ്ങളും റഫറന്‍സ് നമ്പറും ഉള്‍ക്കൊള്ളുന്ന പി.ഡി.എഫ് ഇമെയിലില്‍ ലഭിക്കും. 21 ദിവസമോ 24 മണിക്കൂറോ കാത്തിരിക്കേണ്ട കാര്യമില്ല. ഇപ്പോള്‍ തന്നെ രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കാം. വ്യാജപ്രചാരണങ്ങളില്‍ വിശ്വസിക്കരുത്. സംശയനിവാരണത്തിന് ഇ-മൈഗ്രേറ്റ് ഹെല്‍പ് ഡെസ്‌കില്‍ +911126887772 എന്ന നമ്പറില്‍ ബന്ധപ്പെടാം.

രജിസ്റ്റര്‍ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.

 

 

Latest News