Sorry, you need to enable JavaScript to visit this website.

വാണിജ്യ വഞ്ചന:   രണ്ടു ലക്ഷം റിയാൽ പിഴ

ദമാം - വാണിജ്യ വഞ്ചനാ കേസിൽ സൗദി പൗരനെയും രണ്ടു യെമനികളെയും മദീന ക്രിമിനൽ കോടതി ശിക്ഷിച്ചു. മദീനയിൽ അത്തറുകളുടെയും സൗന്ദര്യവർധക വസ്തുക്കളുടെയും മൊത്ത, ചില്ലറ വ്യാപാര മേഖലയിൽ പ്രവർത്തിക്കുന്ന സൈഫ് അൽറവാസി ട്രേഡിംഗ് എസ്റ്റാബ്ലിഷ്‌മെന്റ് ഉടമയായ സൗദി പൗരൻ ആദിൽ ബിൻ സഈദ് ബിൻ നസ്ർ അൽസൈഫ്, സ്ഥാപനത്തിലെ ജീവനക്കാരായ അബ്ദുൽകരീം ഖാസിം അബ്ദു അൽകൽബി, റായിദ് മുഹമ്മദ് മുഹ്‌സിൻ അൽമിത്ഹനി എന്നിവരെയാണ് കോടതി ശിക്ഷിച്ചത്. കാലാവധി തീർന്ന സൗന്ദര്യ വർധക വസ്തുക്കളും വാണിജ്യ വിവരങ്ങൾ രേഖപ്പെടുത്താത്ത ഉൽപന്നങ്ങളും വിൽപനക്ക് പ്രദർശിപ്പിക്കുകയും വിൽപന നടത്തുകയും ചെയ്ത കേസിൽ മൂവർക്കും കോടതി രണ്ടു ലക്ഷം റിയാൽ പിഴ ചുമത്തി. 
സ്ഥാപനത്തിൽ കണ്ടെത്തിയ, നിയമ വിരുദ്ധ ഉൽപന്നങ്ങൾ പിടിച്ചെടുത്ത് നശിപ്പിക്കുന്നതിനും വിധിയുണ്ട്. നിയമ ലംഘകരുടെ പേരുവിവരങ്ങളും അവർ നടത്തിയ നിയമ ലംഘനവും അതിനുള്ള ശിക്ഷയും നിയമ ലംഘകരുടെ സ്വന്തം ചെലവിൽ രണ്ടു പ്രാദേശിക പത്രങ്ങളിൽ പരസ്യം ചെയ്യുന്നതിനും കോടതി ഉത്തരവിട്ടു. സ്ഥാപനത്തിൽ വാണിജ്യ, നിക്ഷേപ മന്ത്രാലയ ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിൽ കാലാവധി തീർന്ന പതിനാറായിരത്തിലേറെ പാക്കറ്റ് സൗന്ദര്യ വർധക വസ്തുക്കളും വാണിജ്യ വിവരങ്ങൾ രേഖപ്പെടുത്താത്ത മൂവായിരത്തിലേറെ പാക്കറ്റ് ഉൽപന്നങ്ങളും കണ്ടെത്തിയിരുന്നു. കാലാവധി തീർന്ന ക്രീമുകളും കാലാവധി തിരുത്തിയ ഉൽപന്നങ്ങളും കാലാവധി തിരുത്തുന്നതിനുള്ള സ്റ്റിക്കറുകളും വാണിജ്യ വിവരങ്ങൾ രേഖപ്പെടുത്താത്ത ഉൽപന്നങ്ങളും മറ്റുമാണ് സ്ഥാപനത്തിൽ കണ്ടെത്തിയത്. പ്രാഥമിക അന്വേഷണം പൂർത്തിയാക്കി സ്ഥാപനത്തിനെതിരായ കേസ് നിയമ നടപടികൾക്ക് പബ്ലിക് പ്രോസിക്യൂഷന് വാണിജ്യ, നിക്ഷേപ മന്ത്രാലയം പിന്നീട് കൈമാറുകയായിരുന്നു. 
വാണിജ്യ വഞ്ചനകളെയും മറ്റു നിയമ ലംഘനങ്ങളെയും കുറിച്ച് 1900 എന്ന നമ്പറിൽ ബന്ധപ്പെട്ടോ വാണിജ്യ, നിക്ഷേപ മന്ത്രാലയത്തിന്റെ വെബ്‌സൈറ്റ് വഴിയോ മന്ത്രാലയം പുറത്തിറക്കിയ ആപ്ലിക്കേഷൻ വഴിയോ അറിയിക്കണമെന്ന് ഉപയോക്താക്കളോട് മന്ത്രാലയം ആവശ്യപ്പെട്ടു. സൗദിയിൽ വാണിജ്യ വഞ്ചനാ കേസ് പ്രതികൾക്ക് മൂന്നു വർഷം വരെ തടവും പത്തു ലക്ഷം റിയാൽ വരെ പിഴയും ശിക്ഷ ലഭിക്കും. നിയമ ലംഘകരായ വിദേശികളെ ശിക്ഷ പൂർത്തിയാക്കിയ ശേഷം സൗദിയിൽ നിന്ന് നാടു കടത്തുകയും ചെയ്യും. വാണിജ്യ മേഖലയിൽ പ്രവർത്തിക്കുന്നതിൽ നിന്ന് കുറ്റക്കാരായ സൗദികൾക്ക് വിലക്കേർപ്പെടുത്തുന്നതിനും നിയമം അനുശാസിക്കുന്നുണ്ട്. 

Latest News