അസീർ - അബഹ - നമാസ് ഹൈവേയിൽ ഇന്നലെ രാവിലെ എട്ടര മണിക്കുണ്ടായ വാഹനാപകടത്തിൽ കൊല്ലം പെരിനാട് മതിലിൽ സ്വദേശി സെബാസ്റ്റ്യൻ ചാൾസ് സോളമൻ (52) ഉൾപ്പെടെ മൂന്ന് പേർ മരണപ്പെട്ടു. യു.പി സ്വദേശി ഇബ്രാഹിം ഇനായത്തുല്ല (42) യും പാക്കിസ്ഥാൻകാരനുമാണ് മരണപ്പെട്ട മറ്റു രണ്ടു പേർ. ബൽ അസ്മറിൽ നിന്ന് തനൂമയിലേക്ക് ജോലിയുടെ ഭാഗമായി പോകുമ്പോഴാണ് ഇവർ സഞ്ചരിച്ചിരുന്ന ട്രക്ക് ഡിവൈഡർ തകർത്തു താഴ്ചയിലേക്ക് മറിഞ്ഞത്. മൃതദേഹങ്ങൾ ബൽ അസ്മർ ജനറൽ ആശുപത്രിയിലാണ് സൂക്ഷിച്ചിരിക്കുന്നത്. ഖർസാനാ കൺസ്ട്രക്ഷൻ കമ്പനി ജീവനക്കാരാണ് മൂന്നു പേരും. സെബാസ്റ്റ്യൻ ചാൾസ് ഇക്കഴിഞ്ഞ സെപ്റ്റംബർ 18 നാണ് ആദ്യമായി സൗദിയിലെത്തിയത്.
ഭാര്യ ശോഭ. ഏക മകൻ റിന്റോ നാട്ടിൽ പത്താം ക്ലാസ് വിദ്യാർഥിയാണ്. ഏറെക്കാലം സകുടുംബം ഷാർജയിലായിരുന്നു സെബാസ്റ്റ്യൻ ചാൾസ്. ദമാമിലുള്ള സഹോദരനും മറ്റു ബന്ധുക്കളുമെത്തിയ ശേഷം മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമത്തിലാണ്.