കാലടി - നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ നിന്നും മലിനജലം പുറത്തേക്ക് ഒഴുക്കി വിടുന്ന തോട് നാട്ടുകാർ അടച്ചു. വിമാനത്താവളത്തിൻെറ കൊടിഞ്ഞി ഭാഗത്താണ് വിമാനത്താവള അധികൃതർ വിമാനത്തിൽ നിന്നുള്ള മാലിന്യങ്ങൾ അടക്കം പുറത്തേക്ക് വിടുന്നത്. ചെങ്ങൽ തോട്ടിലേക്കാണ് ഈ മാലിന്യങ്ങൾ പുറംതളളുന്നത്. ഇത് പുഴയിലേക്കും സമീപത്തെ ജലാശയങ്ങളിലേക്കും കിണറുകളിലേക്കും എത്തിച്ചേരുകയാണ്.
ഇതുമൂലം പ്രദേശത്തെ ജലാശയങ്ങൾ മലിനമാകുകയുമാണ്. പലതവണ നാട്ടുകാർ വിമാനത്താവള അധികൃതരോട് മാലിന്യം ജനവാസ മേഖലയിലേക്ക് പുറന്തള്ളരുതെന്ന് ആവശ്യപ്പെട്ടിരുന്നു. എന്നാൽ യാതൊരു നടപടിയും സ്വീകരിച്ചില്ല.
ഇതിൽ പ്രതിഷേധിച്ചാണ് നാട്ടുകാർ തോട് അടച്ചു കെട്ടിയത്. നെടുമ്പാശേരി വിമാനത്താവളത്തിന് മാലിന്യ സംസ്‌കരണത്തിന് സംവിധാനം ഒരുക്കാൻ ഏക്കറു കണക്കിന് സ്ഥലം ഉണ്ട്. എന്നാൽ അതൊന്നും ചെയ്യാതെ ജനങ്ങൾ ഉപയോഗിക്കുന്ന ജലസ്രോതസിലേക്കാണ് മാലിന്യങ്ങൾ തള്ളുന്നതെന്ന് നാട്ടുകാർ പറയുന്നു.
വിമാനത്താവളത്തിൻെറ അശാസ്ത്രീയ നിർമാണ പ്രവർത്തനങ്ങൾ മൂലമാണ് കഴിഞ്ഞ വെള്ളപ്പൊക്കത്തിൽ
കാഞ്ഞൂർ ഗ്രാമപഞ്ചായത്തിലെ ചെങ്ങൽ, തുറവുംകര മേഖലകളിൽ കനത്ത വെള്ളപ്പൊക്കം ഉണ്ടായത്. സ്വാഭാവിക നീരൊഴുക്കായ ചെങ്ങൽ തോട് വിമാനത്താവളം അടച്ചുകെട്ടി. ഇതുമൂലം ജലം ഒഴുകിപ്പോകാൻ
പറ്റാതായി. ഇതേതുടർന്നാണ് ഈ പ്രദേശത്ത് വെള്ളപ്പൊക്കം ഉണ്ടായത്. ഇതിനെതിരെ നാട്ടുകാർ ഏകോപന സമിതി രൂപീകരിച്ച് പ്രതിഷേധത്തിലാണ്. ഏകോപന സമിതി ചെയർമാൻ ആൻറു തളിയൻ, കൺവീനർ പി.ഐ. സമ്മദ്, ഭാരവാഹികളായ ആൻറു വടക്കുംചേരി, ബിജു കൈതോട്ടുങ്ങൽ, പി.ഐ. നാദിർഷ, ജോർജ് ഓണാട്ട്, അലി അക്ബർ, ജയ്സൺ പടയാട്ടി, ജോർസി വടക്കുഞ്ചേരി തുടങ്ങിയവർ നേതൃത്വം നൽകി.