അഹമ്മദാബാദ്- അജ്മീർ ദർഗയിൽ 2007-ൽ നടത്തിയ സ്‌ഫോടനകേസിൽ മലയാളി അറസ്റ്റിൽ. ഒളിവിലായിരുന്ന കോഴിക്കോട് കൊയിലാണ്ടി സ്വദേശി സുരേഷ് നായരെയാണ് ദേശീയ അന്വേഷണ ഏജൻസി അറസ്റ്റ് ചെയ്തത്. ഗുജറാത്തിൽ താമസമാക്കിയ ഇയാളുടെ തലക്ക് രണ്ടുലക്ഷം രൂപ ഇനാം പ്രഖ്യാപിച്ചിരുന്നു. സ്‌ഫോടനം നടത്തുന്നതിനുള്ള സാമഗ്രികൾ എത്തിച്ചുനൽകിയത് ഇയാളായിരുന്നുവെന്നാണ് കേസ്. അജ്മീർ സ്‌ഫോടനകേസിൽ കുറ്റക്കാരെന്ന് കണ്ടെത്തിയ രണ്ടുപേരെ നേരത്തെ എൻ.ഐ.എ പ്രത്യേക കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ചിരുന്നു. ദേവന്ദ്ര ഗുപ്ത, ഭവേഷ് പട്ടേൽ എന്നിവരെയാണ് കോടതി ശിക്ഷിച്ചത്. 2007 ഒക്‌ടോബർ 11ന് നടന്ന സ്‌ഫോടനത്തിൽ മൂന്നു പേർ കൊല്ലപ്പെടുകയും പതിനേഴ് പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. ഈ കേസിൽ സ്വാമി അസീമാനന്ദ അടക്കം ഏഴു പേരെ നേരത്തെ കോടതി വിട്ടയച്ചിരുന്നു.