ന്യൂദൽഹി - നീറ്റ് പരീക്ഷയിൽ ചോദ്യങ്ങൾ തെറ്റായി നൽകിയതിനെ തുടർന്ന് ഗ്രെയ്‌സ് മാർക്ക് നൽകാൻ ഉത്തരവിട്ട മദ്രാസ് ഹൈക്കോടതിയുടെ നടപടി സുപ്രീം കോടതി റദ്ദാക്കി. ഈ വർഷം നടന്ന നീറ്റ് (എൻ.ഇ.ഇ.ടി) അണ്ടർ ഗ്രാജ്വേറ്റ് പരീക്ഷ തമിഴിൽ എഴുതിയ 24,000 ത്തോളം വിദ്യാർഥികൾക്ക് 196 ഗ്രെയ്‌സ് മാർക്ക് നൽകിയ മദ്രാസ് ഹൈക്കോടതി ഉത്തരവാണ് ജസ്റ്റിസുമാരായ എസ്.എ.ബോബ്‌ഡെ, എൽ. നാഗേശ്വര റാവു എന്നിവരടങ്ങിയ ബെഞ്ച് റദ്ദാക്കിയത്. മദ്രാസ് ഹൈക്കോടതി വിധിക്കെതിരെ സി.ബി.എസ്.ഇ നൽകിയ അപ്പീലിലാണ് നടപടി. ഇത്തരം വിഷയങ്ങളിൽ അനിയന്ത്രിത ഫലങ്ങൾ ഒഴിവാക്കുക എന്ന പ്രാഥമിക ചുമതല ഹൈക്കോടതി കാണാതെ പോയെന്ന് ബെഞ്ച് നിരീക്ഷിച്ചു.
ഇംഗ്ലീഷിന് പുറമെ, 12 പ്രാദേശിക ഭാഷകളിലാണ് ഈ വർഷം നീറ്റ് പരീക്ഷ നടന്നത്. 180 ഒബ്ജക്ടീവ് ടൈപ് ചോദ്യങ്ങളാണ് ഉണ്ടായിരുന്നത്. എന്നാൽ, ഇംഗ്ലീഷിലുള്ള നിരവധി ചോദ്യങ്ങൾ തമിഴിലേക്ക് തർജമ ചെയ്തപ്പോൾ തെറ്റുകൾ സംഭവിച്ചുവെന്ന് ആരോപിച്ചാണ് ഒരു കൂട്ടം വിദ്യാർഥികൾ ഹൈക്കോടതിയെ സമീപിച്ചത്. 180ൽ 49 ചോദ്യങ്ങൾ തെറ്റായാണ് തർജമ ചെയ്തതെന്ന് കോടതി കണ്ടെത്തി. തെറ്റായി വിവർത്തനം ചെയ്ത 49 ചോദ്യങ്ങൾക്കു നാലു മാർക്ക് വീതം മൊത്തം 196 മാർക്ക് ഗ്രെയ്‌സ് മാർക്കായി നൽകണമെന്ന് ഹൈക്കോടതി ഉത്തരവിടുകയായിരുന്നു. ഇതിനെതിരെ സി.ബി.എസ്.ഇയും ഇംഗ്ലീഷിൽ പരീക്ഷ എഴുതിയ ഏതാനും വിദ്യാർഥികളും സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു.