Sorry, you need to enable JavaScript to visit this website.

ശബരിമല സംഘർഷഭരിതമാക്കിയത് മുഖ്യമന്ത്രി -എ.കെ. ആന്റണി

തിരുവനന്തപുരം- ശബരിമല വിഷയം സംഘർഷഭരിതമാക്കിയത് മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും ഡി.ജി.പിയുമാണെന്ന് കോൺഗ്രസ് വർക്കിംഗ് കമ്മിറ്റി അംഗം എ.കെ. ആന്റണി. 
ആർ.എസ്.പി സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച മതനിരപേക്ഷത നേരിടുന്ന വെല്ലുവിളികൾ എന്ന സെമിനാർ ഉദ്ഘാടനം  ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. കോടതി വിധികൾ പ്രസ്താവിക്കുമ്പോൾ അപ്പോൾ തന്നെ നടപ്പാക്കണമെന്ന് പറയാറില്ല. സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് സുപ്രീം കോടതി വിധി  വന്നപ്പോൾ അത് എന്തുവില കൊടുത്തും നടപ്പാക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞതാണ് പ്രകോപനങ്ങൾക്കു കാരണമായത്. അന്യസംസ്ഥാനങ്ങളിൽനിന്ന് പോലീസിനെ ഇറക്കിയാണെങ്കിലും വിധി നടപ്പാക്കുമെന്ന നിലപാടിലായിരുന്നു ഡി.ജി.പി. കേരളത്തിൽ 24 മണിക്കൂറും മതേതരത്വം പ്രസംഗിച്ചു നടക്കുന്ന  സി.പി.എമ്മിന്റെ പ്രവൃത്തി മറ്റൊന്നാണ്. സി.പി.എമ്മും അവരുടെ  കേരള ഘടകവും മുഖ്യമന്ത്രി പിണറായി വിജയനും വെള്ളവും വളവും നൽകി ബി.ജെ.പിയെയും ആർ.എസ്.എസിനെയും വളർത്തുകയാണ്.  
പ്രളയത്തിൽ തകർന്ന പമ്പയുടെയും സന്നിധാനത്തെയും അവസ്ഥ  ബോധ്യപ്പെടുത്തി സാവകാശ ഹർജിയോ, പുനഃപരിശോധനാ ഹർജിയോ  നൽകിയിരുന്നെങ്കിൽ പ്രശ്‌നങ്ങൾ ഒഴിവാക്കാമായിരുന്നു. എന്നാൽ കോൺഗ്രസിനെയും യു.ഡി.എഫിനെയും തകർത്ത് കേരളത്തിൽ  ബി.ജെ.പിക്ക് വളരാൻ പിണറായി വിജയൻ ഇതിലൂടെ വഴിതുറന്നു കൊടുക്കുകയായിരുന്നു. ബി.ജെ.പിയാകട്ടെ ഈ അവസ്ഥ മുതലെടുത്ത് കേരളത്തെ സംഘർഷഭൂമിയാക്കുന്നു. രണ്ടു പേരുടെയും  അജണ്ട വോട്ടു രാഷ്ട്രീയമാണ്. അതിനാൽ ഈ രണ്ടു ചേരികൾക്കുമെതിരെ ശക്തമായ മുന്നേറ്റവുമായാണ് കോൺഗ്രസും യു.ഡി.എഫും രംഗത്തു വന്നിട്ടുള്ളത്. അത് ലോക്‌സഭ തെരെഞ്ഞടുപ്പിൽ കേരളത്തിൽ വലിയ വിജയം നൽകുമെന്നും ആന്റണി പറഞ്ഞു.
 

Latest News