എസ്.പി യതീഷ് ചന്ദ്രക്കെതിരെ ശ്രീധരന്‍ പിള്ള കേന്ദ്രത്തിന് പരാതി നല്‍കി

ന്യൂദല്‍ഹി- ശബരിമല സന്ദര്‍ശിച്ച കേന്ദ്രമന്ത്രി പൊന്‍ രാധാകൃഷ്ണനോട് അപമര്യാദയായി പെരുമാറിയെന്ന് ആരോപിച്ച് എസ്.പി യതീഷ് ചന്ദ്രക്കെതിരെ ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് പി.എസ്. ശ്രീധരന്‍ പിള്ള കേന്ദ്ര പഴ്സനല്‍ മന്ത്രാലയത്തിന് പരാതി നല്‍കി. ശബരിമലയിലെത്തിയ കേന്ദ്രമന്ത്രിയോട് എസ്.പി  മോശമായി പെരുമാറിയെന്നാണ് പരാതി.

ബുധനാഴ്ച ശബരിമല സന്ദര്‍ശനത്തിന് എത്തിയപ്പോള്‍ മന്ത്രിയും എസ്.പിയും തമ്മില്‍ നടന്ന വാക്കുതര്‍ക്കം വലിയ വിവാദമായിരുന്നു. സമൂഹ മാധ്യമങ്ങളില്‍ സ്വകാര്യവാഹനങ്ങള്‍ നിലയ്ക്കലില്‍ നിന്ന് പമ്പയിലേക്ക് എന്തുകൊണ്ടു കടത്തിവിടുന്നില്ലെന്ന് മന്ത്രി ചോദിച്ചതിന് എസ്.പി നല്‍കിയ മറുപടിയാണ് വിവാദമായത്.ഗതാഗതക്കുരുക്കിന്റെ ഉത്തരവാദിത്തം താങ്കള്‍ ഏറ്റെടുക്കുമോ എന്നായിരുന്നു എസ്.പിയുടെ മറുചോദ്യം.

ഇതിനു പിന്നാലെ മന്ത്രിയുടെ കൂടെയുണ്ടായിരുന്ന ബി.ജെ.പി നേതാവ് എ.എന്‍. രാധാകൃഷ്ണന്‍ യതീഷ് ചന്ദ്രയോട് തട്ടിക്കയറിയിരുന്നു. യതീഷ് ചന്ദ്രക്കെതിരെ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിനു പരാതി നല്‍കുമെന്ന് എ.എന്‍. രാധാകൃഷ്ണനും അറിയിച്ചിരുന്നു.

 

Latest News