Sorry, you need to enable JavaScript to visit this website.

മോഡിയെ കൊട്ടി രാഹുല്‍; ദല്‍ഹിയില്‍ ഇപ്പോള്‍ കളിക്കുന്ന ക്രൈം ത്രില്ലര്‍ 'കാവല്‍ക്കാരന്‍ തന്നെ കള്ളന്‍'

ന്യുദല്‍ഹി- സി.ബി.ഐക്കുള്ളിലെ തമ്മിലടിയെ ചൊല്ലിയുള്ള വിവാദത്തെയും ഇതിനിടയാക്കിയ കേന്ദ്ര സര്‍ക്കാരിന്റെ ചരടുവലികളേയും ക്രൈ ത്രില്ലറിനോട് ഉപമിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ ട്രോള്‍. ദല്‍ഹിയില്‍ ഇപ്പോള്‍ കളിച്ചു കൊണ്ടിരിക്കുന്നത് 'കാവല്‍ക്കാരന്‍ തന്നെ കള്ളന്‍' എന്ന ക്രൈം ത്രില്ലറാണെന്നും ഇതിന്റെ ഏറ്റവും പുതിയ എപിസോഡില്‍ ഒരു മുതിര്‍ന്ന സി.ബി.ഐ ഓഫീസര്‍ ഒരു കേന്ദ്ര മന്ത്രി, ദേശീയ സുരക്ഷാ ഉപദേഷ്ടാവ്, നിയമ സെക്രട്ടറി, ക്യാബിനെറ്റ് സെക്രട്ടറി എന്നിവര്‍ക്കെതിരെ ഉന്നയിച്ച ഗുരുതര ആരോപണമാണെന്നും രാഹുല്‍ മോഡി സര്‍ക്കാരിനെ കൊട്ടി ട്വീറ്റ് ചെയ്തു. ഗുജറാത്തിലെ അദ്ദേഹത്തിന്റെ പങ്കാളി കോടികള്‍ ഉണ്ടാക്കുകയാണെന്നും ആരുടേയും പേര് പരാമര്‍ശിക്കാതെ രാഹുല്‍ ട്വീറ്റില്‍ ആരോപിച്ചു. ഓഫീസര്‍മാരെല്ലാം കുഴങ്ങിയിരിക്കുന്നു. വിശ്വാസം തകര്‍ക്കപ്പെട്ടു, ജനാധിപത്യം നിലവിളിക്കുകയാണ്- രാഹുല്‍ പറഞ്ഞു.

പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ കണ്ണിലുണ്ണിയെന്ന് വിശേഷിപ്പിക്കപ്പെടുന്ന, ഇപ്പോള്‍ അവധിയില്‍ വിട്ട സി.ബി.ഐ സ്‌പെഷ്യല്‍ ഡയറക്ടര്‍ രാകേഷ് അസ്താനയ്‌ക്കെതിരെ അന്വേഷണം നടത്തുന്ന മുതിര്‍ന്ന ഐ.പി.എസ് ഓഫീസര്‍ മനീഷ് കുമാര്‍ സിന്‍ഹയാണ് അസ്താനയ്ക്കും കേന്ദ്ര സര്‍ക്കാരിലെ ഉന്നതര്‍ക്കുമെതിരെ കഴിഞ്ഞ ദിവസം ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ചത്. തന്നെ നാഗ്പൂരിലേക്ക് സ്ഥലം മാറ്റിയതിനെ ചോദ്യം ചെയ്ത് മനീഷ് കുമാര്‍ സിന്‍ഹ തിങ്കളാഴ്ച സുപ്രീം കോടതിയെ സമീപിച്ചിരുന്നു. അസ്താനയ്‌ക്കെതിരായ അന്വേഷണം ചില ഉന്നതരിലേക്കു നീളാന്‍ തുടങ്ങിയതോടെയാണ് തന്നെ നാഗ്പൂരിലേക്ക് സ്ഥലം മാറ്റിയതെന്നും അന്വേഷണത്തില്‍ ഇടപെടാന്‍ ഒരു കേന്ദ്ര സഹമന്ത്രി കോഴയായി ഏതാനും കോടികള്‍ ഒരു വ്യവയാസിയില്‍ നിന്ന് വാങ്ങിയിട്ടുണ്ടെന്നും സിന്‍ഹ ആരോപിച്ചിരുന്നു.

ഹൈദരാബാദ് വ്യവസായി കേസില്‍ നിന്ന് രക്ഷപ്പെടുത്താന്‍ അസ്താന രണ്ടു കോടി കൈക്കൂലി വാങ്ങിയെന്ന ആരോപണത്തെ തുടര്‍ന്നാണ് സി.ബി.ഐ അദ്ദേഹത്തിനെതിരെ കേസെടുത്ത് അന്വേഷണം നടത്തി വരുന്നത്.

Latest News