പാലക്കാട്- ഗൾഫിലെ ബിസിനസ് വൈരാഗ്യത്തിന്റെ പേരിൽ യുവാവിന്റെ കാൽ തല്ലിയൊടിച്ച കേസിൽ നാലംഗ ക്വട്ടേഷൻ സംഘം പിടിയിൽ. കോഴിക്കോട് സ്വദേശികളായ അരീക്കാട് നിസാമുദ്ദീൻ എന്ന ചിണ്ടു (39), വെള്ളയിൽ നൗഫൽ എന്ന ദാദ നൗഫൽ (39), നല്ലളം മങ്കുണിപ്പാടം ഹരീഷ് (31), വെള്ളയിൽ റഹീസ് (36) എന്നിവരാണ് അറസ്റ്റിലായത്. കുഴൽമന്ദം കുത്തന്നൂർ കളവപ്പാറ സ്വദേശിയും ദുബായിൽ വർക്‌ഷോപ്പുടമയുമായ ശശിയെ (40) ഈ മാസം നാലിന് കളവപ്പാറയിലുള്ള കല്യാണ മണ്ഡപത്തിൽ നിന്നു പുറത്തേക്ക് വിളിച്ചിറക്കി ഇരുമ്പ് വടി കൊണ്ട് കാൽ അടിച്ചൊടിച്ച സംഭവത്തിലാണ് കുഴൽമന്ദം പോലീസ് നാലുപേരെ അറസ്റ്റ് ചെയ്തത്.
കൃത്യം നടത്തുന്നതിനായി തലേ ദിവസം തന്നെ ക്വട്ടേഷൻ സംഘം പാലക്കാട് ടൗണിലുള്ള സ്വകാര്യ ലോഡ്ജിൽ മുറിയെടുത്ത് താമസിച്ചിരുന്നതായി കണ്ടെത്തി. നിരവധി സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചതിൽ പ്രതികൾ സഞ്ചരിച്ചതായി കരുതുന്ന കാറുകളുടെ ദൃശ്യങ്ങളും പോലീസിന് ലഭിച്ചിരുന്നു. സൈബർ സെല്ലിന്റെ സഹായത്തോടെയാണ് പ്രതികളെ കോഴിക്കോട് ജില്ലയിലെ വിവിധയിടങ്ങളിൽ നിന്നും കസ്റ്റഡിയിലെടുത്തത്.
കാലിനും കൈക്കും സാരമായി പരിക്കു പറ്റിയ ശശി കോയമ്പത്തൂർ ഗംഗ ആശുപത്രിയിൽ ചികിത്സയിലാണ്. ഒരു ലക്ഷം രൂപക്കാണ് ക്വട്ടേഷൻ സംഘം ദൗത്യം ഏറ്റെടുത്തത്. ഗൾഫിൽ നിന്നാണ് ക്വട്ടേഷൻ കൊടുത്തതെന്നാണ് പോലീസിനു കിട്ടിയ സൂചന. ക്വട്ടേഷൻ സംഘത്തിൽ കൂടുതൽ പേർ ഉൾപ്പെട്ടിട്ടുണ്ടോ എന്ന് പോലീസ് അന്വേഷിച്ചു വരികയാണ്. അവരെക്കൂടി അറസ്റ്റു ചെയ്താലേ കൂടുതൽ വിവരങ്ങൾ ലഭിക്കുകയുള്ളൂ.
പിടിയിലായ നിസാമുദ്ദീൻ കൊല്ലം ജില്ലയിലെ വിവിധ പോലീസ് സ്റ്റേഷനുകളിൽ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ്.
ദാദാ നൗഫലിനും, ഹരീഷിനും കോഴിക്കോട് ജില്ലയിലെ പോലീസ് സ്റ്റേഷനുകളിൽ നിലവിൽ കേസുകളുണ്ട്. പ്രതികളെ ആലത്തൂർ കോടതി റിമാൻഡ് ചെയ്തു. പിന്നീട് തുടരന്വേഷണത്തിനായി കസ്റ്റഡിയിൽ വാങ്ങി.
പാലക്കാട് ജില്ലാ പോലീസ് മേധാവി ദേബേഷ് കുമാർ ബെഹ്‌റയുടെ നിർദേശത്തെത്തുടർന്ന് ആലത്തൂർ ഡിവൈ.എസ്.പി വി.എ.കൃഷ്ണദാസിന്റെ മേൽനോട്ടത്തിൽ, കുഴൽമന്ദം ഇൻസ്‌പെക്ടർ എ.എം.സിദ്ദീഖ്, എസ്.ഐ എ.അനൂപ്, അഡീഷണൽ എസ്.ഐ ബിനു റൈനി, എസ്.സി.പി.ഒ ആർ.ജയപ്രകാശ്, സി.പി.ഒ നിഷാന്ത്, ജില്ലാ ക്രൈം സ്‌ക്വാഡ് അംഗങ്ങളായ എസ്.ഐ എസ്.ജലീൽ, സി.എസ്. സാജിദ്, കെ.അഹമ്മദ് കബീർ, ആർ.രാജീദ്, എസ്.ഷമീർ എന്നിവരടങ്ങിയ സംഘമാണ് കേസ് അന്വേഷിച്ചത്.