സ്വഭാവദൂഷ്യം: ഫ്ളിപ്കാര്‍ട്ട് സഹസ്ഥാപകന്‍ ബിന്നി ബന്‍സാല്‍ രാജിവെച്ചു

ബംഗളൂരു- പ്രശസ്ത ഇ-കൊമേഴ്‌സ് സ്ഥാപനമായ ഫ് ളിപ്കാര്‍ട്ട് സ്ഥാപകരിലൊരാളായ ബിന്നി ബന്‍സാല്‍ കമ്പനിയില്‍നിന്ന് രാജിവെച്ചു. സ്വഭാവദൂഷ്യത്തിന് അന്വേഷണം നേരിടുന്ന സാഹചര്യത്തിലാണ് രാജി. ഫഌപ്കാര്‍ട്ട് അധികൃതര്‍ വാര്‍ത്താ കുറിപ്പിലാണ് ഇക്കാര്യം പുറത്തുവിട്ടത്. ബിന്നി ബന്‍സാലും സച്ചിന്‍ ബന്‍സാലും സ്ഥാപിച്ച ഫഌപ്കാര്‍ട്ട് ഈ വര്‍ഷം ആദ്യം അമേരിക്കന്‍ ഭീമന്‍മാരായ വാള്‍മാര്‍ട്ട് ഏറ്റെടുത്തിരുന്നു.

ഗുരുതരമായ ആരോപണമാണ് നേരിട്ടിരുന്നതെങ്കിലും ആരോപണങ്ങള്‍ ബിന്നി നിഷേധിക്കുകയായിരുന്നു. അന്വേഷണം നടത്തിയ സമിതിക്ക് ഇവ സ്ഥിരീകരിക്കുന്ന തെളിവുകള്‍ കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ലെന്നും കമ്പനി വ്യക്തമാക്കി. ബിന്നിയുടെ രാജി സ്വീകരിക്കുന്നതായും കമ്പനിയുടെ വാര്‍ത്താ കുറിപ്പില്‍ പറയുന്നു. എന്നാല്‍ ബിന്നിക്കെതിരായ ആരോപണത്തിന്റെ വിശദാംശങ്ങള്‍ കമ്പനി പുറത്തു വിട്ടിട്ടില്ല.

ഫ് ളിപ്കാര്‍ട്ട് സി.ഇ.ഒ ആയി കല്യാണ്‍ കൃഷ്ണമൂര്‍ത്തി തുടരും. ഫഌപ്കാര്‍ട്ടിന് കീഴിലുള്ള ജബോങ്, മിന്ത്ര എന്നീ സ്ഥാപനങ്ങളുടെ സി.ഇ.ഒ ആയി അനന്ത് നാരായണും തുടരും. ഫോണ്‍ പെ സി.ഇ.ഒ ആയി സമീര്‍ നിഗം തുടരുമെന്നും കമ്പനി അറിയിച്ചു.

ഫഌപ്കാര്‍ട്ട് വാള്‍മാര്‍ട്ട് ഏറ്റെടുത്ത ഉടനെ കമ്പനിയുമായുള്ള അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്ന് സച്ചിന്‍ ബന്‍സാല്‍ പുറത്തു പോയിരുന്നു. ഇപ്പോള്‍ ബിന്നിയും പുറത്ത് പോകുന്നതോടു കൂടി സ്ഥാപകരുടെ മേല്‍നോട്ടമില്ലാത്ത കമ്പനിയാകുകയാണ് ഫ് ളിപ്കാര്‍ട്ട്.

 

Latest News