കോടതി യുക്തിപരമായാണ് വാദം കേട്ടിരുന്നതെങ്കിൽ ശബരിമല ടൈഗർ റിസർവ് മേഖലയായി പ്രഖ്യാപിച്ചേനെ 

കോഴിക്കോട് - ശബരിമല വിഷയത്തിൽ കോടതി യുക്തിപരമായാണ് വാദം കേട്ടിരുന്നതെങ്കിൽ ശബരിമല ടൈഗർ റിസർവ് മേഖലയായി പ്രഖ്യാപിക്കുമായിരുന്നു എന്ന് അഡ്വക്കറ്റ് ഹരീഷ് വാസുദേവൻ. ടൗൺഹാളിൽ സംഘടിപ്പിച്ച ക്ഷേത്ര പ്രവേശന വിളംബരം വാർഷിക ആഘോഷത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. വിശ്വസിക്കാൻ ഉള്ള അവകാശം എല്ലാവർക്കും ഉണ്ട്. എന്നാൽ ഒരാളുടെ വിശ്വാസത്തിൽ മറ്റൊരാൾ ഇടപെട്ട് അങ്ങനെയേ ചെയ്യാവൂ എന്ന് പറയുമ്പോൾ കോടതിക്ക് അത് നോക്കി നിൽക്കാനും ആകില്ല. അത് കൊണ്ടു തന്നെ സ്ത്രീകളെ രണ്ടാം കിടക്കാർ  ആക്കുന്ന ഒരു ആചാരവും നിയമം അനുവദിക്കില്ല. കോടതി വിധിക്ക് എതിരായി ഒരു ആചാരവും നിലനിൽക്കില്ലെന്നു അദ്ദേഹം അഭിപ്രായപ്പെട്ടു. 
ഭരണഘടന സമൂഹത്തെ മുന്നോട്ടു നയിക്കാൻ ഉള്ളതാണ്. മതവിശ്വാസത്തിന് ഉള്ള സ്വാതന്ത്ര്യം ഭരണഘടന ഉറപ്പു നൽകുന്നുണ്ട്. എന്നാൽ അതു അന്ധ വിശ്വാസങ്ങളെയും അനാചാരങ്ങളെയും കൂടെ കൂട്ടാൻ ഉള്ളതല്ല.
പൗരന്റെ അവകാശങ്ങളെ കുറിച്ച് ഭരണഘടന വ്യക്തമായി പ്രതിപാദിച്ചിട്ടുണ്ട്. അതു കേവലം അംബേദ്ക്കർ എഴുതി നെഹ്‌റു ഒപ്പിട്ട ഒന്നല്ല. കൃത്യമായ ബോധ്യത്തോടെ കോൺസ്റ്റിട്യൂവന്റ് അസംബ്ലി ചേർന്ന് രൂപീകരിച്ച ഒന്നാണ്. പ്രതിഷ്ഠയുടെതാണ് അമ്പലം എന്ന് ചിലർ വാദിക്കുന്നു. എന്നാൽ അമ്പലം ഓരോ പൗരന്റേതുമാണ്. വോട്ട് പോയാലും വിധി നടപ്പാക്കും എന്ന് ഒരു സർക്കാർ ആർജവേേത്താടു കൂടി  ഉറച്ച നിലപാട് എടുക്കുമ്പോൾ ജനാധിപത്യ വിശ്വാസികൾ മറ്റെല്ലാ അഭിപ്രായ ഭിന്നതകളും മാറ്റിവെച്ചു കയ്യടിച്ചു പോകുന്നത് സ്വാഭാവികം മാത്രം ആണെന്നും ഹരീഷ് പറഞ്ഞു. പറയുന്നതും പ്രചരിപ്പിക്കപ്പെടുന്നതും ആയ കാര്യങ്ങൾ തെറ്റാണെന്ന് മനസ്സിലാക്കാൻ വേണ്ടി എങ്കിലും കുട്ടികൾക്ക് ഭരണഘടന വായിക്കാൻ നിർബന്ധമായും അവസരം ഒരുക്കാൻ നമുക്ക് കഴിയണം എന്നാണ് അഭിപ്രായം എന്നും അദ്ദേഹം പറഞ്ഞു.
 

Latest News