Sorry, you need to enable JavaScript to visit this website.

ഗര്‍ഭിണി ആയെന്ന സംശയം; പതിനേഴുകാരന്‍ കാമുകിയെ കൊലപ്പെടുത്തി മൃതദേഹം കത്തിച്ചു

വിശാഖപട്ടണം- നാലു ദിവസം മുമ്പ് കാണാതായ പതിനാറുകാരിക്കു വേണ്ടിയുള്ള പോലീസ് അന്വേഷണം അതിക്രൂരമായ കൗമാര കൊലപാതകത്തിന്റെ ചുരുളഴിച്ചു. ഗര്‍ഭിണി ആയെന്ന സംശയത്തില്‍ സംഭവം വീട്ടുകാര്‍ അറിയാതിരിക്കാന്‍ പതിനേഴുകാരനായ കാമുകന്‍  സ്വന്തം കാമുകനാണ് പെണ്‍കുട്ടിയെ കൊലപ്പെടുത്തിയതെന്ന് പോലീസ് കണ്ടെത്തി. പ്രതിയായ പതിനേഴുകാരനേയും കൊല നടത്താന്‍ സഹായിച്ച മറ്റു രണ്ടു കൗമാരക്കാരേയും പോലീസ് പിടികൂടി. ദാരുണമായി കൊല്ലപ്പെട്ട പെണ്‍കുട്ടി പന്ത്രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിയാണ്. നവംബര്‍ ഏഴിന് രാത്രിയാണ് പെണ്‍കുട്ടി വീട്ടില്‍ നിന്നിറങ്ങിയത്. പിന്നീട് തിരിച്ചെത്തിയില്ലെന്നു കാണിച്ച് വീട്ടുകാര്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പെണ്‍കുട്ടിയുമായി ഒരു വര്‍ഷത്തോളമായി പ്രണയത്തിലായിരുന്ന കൗമാരക്കാരനും കൂട്ടാളികളുമായി കൊലയ്ക്കു പിന്നിലെന്ന് തെളിഞ്ഞത്. പ്രതികളെല്ലാം പെണ്‍കുട്ടിയുടെ അയല്‍ക്കാരുമാണ്.

താന്‍ ഗര്‍ഭിണി ആണോ എന്ന് സംശയമുണ്ടെന്ന് പെണ്‍കുട്ടി രണ്ടാഴ്ച മുമ്പ് പ്രതിയായ കാമുകനോട് പറഞ്ഞിരുന്നു. ഇതോടെ ആശങ്കയിലായ കൗമാരക്കാരന്‍ ഗര്‍ഭനിരോധന ഗുളിക നല്‍കിയെങ്കിലും പെണ്‍കുട്ടി അതു കഴിച്ചില്ല. ഇക്കാര്യം വീട്ടുകാര്‍ അറിഞ്ഞാലുള്ള കുഴപ്പങ്ങള്‍ ഭയന്ന കാമുകന്‍ പെണ്‍കുട്ടിയെ കൊലപ്പെടുത്താന്‍ തീരുമാനിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.

നവംബര്‍ ഏഴിനു രാത്രി കാമുകന്‍ പെണ്‍കുട്ടിയെ സമീപത്തെ ഒരു കളിസ്ഥലത്തേക്ക് വിളിച്ചു വരുത്തി. ഇവിടെ എത്തിയ പെണ്‍കുട്ടിയെ ദണ്ഡുപയോഗിച്ച് അടിച്ചു വീഴ്ത്തിയ ശേഷം രണ്ടു കൂട്ടുകാരുടെ സഹായത്തോടെ കഴുത്ത് ഞെരിച്ചു കൊലപ്പെടുത്തുകയായിരുന്നു. ശേഷം പെട്രോള്‍ ഒഴിച്ച് മൃതദേഹം കത്തിച്ച് തെളിവ് നശിപ്പിക്കാനായിരുന്നു ശ്രമം. എന്നാല്‍ മൃതദേഹം ഭാഗികമായെ കരിഞ്ഞുള്ളൂ. 

പ്രതി കുറ്റം സമ്മതിച്ചതായി പോലീസ് പറഞ്ഞു. മുഖ്യ പ്രതിയായ കൗമാരക്കാരന്റെ രണ്ട് സുഹൃത്തുക്കള്‍ കൊലപാതകത്തില്‍ എന്തിനു സഹായിച്ചുവെന്ന് വ്യക്തമല്ലെന്നും ഇതന്വേഷിക്കുകയാണെന്നും പോലീസ് പറഞ്ഞു. പെണ്‍കുട്ടിയുടെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ട് ചെയ്ത് റിപോര്‍ട്ടിനായി കാത്തിരിക്കുകയാണ് പോലീസ്. മരണ കാരണവും പെണ്‍കുട്ടി ഗര്‍ഭിണി ആയിരുന്നുവോ എന്നും ഇതിനു ശേഷമെ പറയാനാകൂവെന്നും പോലീസ് അറിയിച്ചു.
 

Latest News