മണ്‍വിളയില്‍ ഫാക്ടറിക്ക് തീവച്ചത് മനപ്പൂര്‍വം; പിടിയിലായ ജീവനക്കാരുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍

തിരുവനന്തപുരം- മണ്‍വിളയിലെ വ്യവസായ എസ്റ്റേറ്റില്‍ പ്രവര്‍ത്തിക്കുന്ന ഫാമിലി പ്ലാസ്റ്റിക്‌സ് ഫാക്ടറിയിലുണ്ടായ വന്‍ അഗ്നിബാധയുമായി ബന്ധപ്പെട്ട് രണ്ട് ജീവനക്കാരെപോലീസ് അറസ്റ്റ് ചെയ്തു. ചിറയന്‍കീഴ് സ്വദേശി വിമല്‍, കഴക്കൂട്ടം സ്വദേശി ബിനു എന്നിവരാണ് പിടിയിലായത്. ശമ്പളം വെട്ടിക്കുറച്ചതിലുള്ള പ്രതിഷേധമായാണ് ഇവര്‍ വന്‍ ദുരന്തത്തിന് കാരണമായ തീവെപ്പ് നടത്തിയത്. ഇവര്‍ കുറ്റം സമ്മതിച്ചതായും പോലീസ് പറഞ്ഞു. ലൈറ്റര്‍ ഉപയോഗിച്ച് വിമല്‍ ആണ് തീകൊളുത്തിയത്. സംഭവ സമയത്തെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കുകയും ജീവനക്കാരുടെ മൊഴിയെടുക്കുകയും ചെയ്ത പോലീസ് സംശയത്തെ തുടര്‍ന്ന് വിമലിനേയും ബിനുവിനേയും കഴിഞ്ഞ ദിവസം കസ്റ്റഡിയില്‍ എത്തിരുന്നു. ഫാക്ടറിയില്‍ തീപ്പിടുത്തമുണ്ടായതില്‍ അസ്വാഭാവികതയുണടെന്ന് അഗ്നിരക്ഷാ സേന നേരത്തെ കണ്ടെത്തിയിരുന്നു.

ഫാക്ടറി കെട്ടിടത്തിന്റെ മൂന്നാം നിലയിലെ സ്റ്റോര്‍ റൂമിലാണ് അഗ്നിബാധയുണ്ടായത്. ഇവിടെ സൂക്ഷിച്ചിരുന്നു ഉല്‍പ്പന്നങ്ങള്‍ പാക്ക് ചെയ്യാന്‍ ഉപയോഗിക്കുന്ന പ്ലാസ്റ്റിക്കിന് വിമല്‍ തീവെക്കുകയായിരുന്നു. അഗ്നിബാധയുണ്ടായ ദിവസം ജോലി സമയം കഴിഞ്ഞ ശേഷം വിമലും ബിനുവും മൂന്നാം നിലയിലേ സ്റ്റോറിലേക്ക് പോകുന്ന സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചിരുന്നു. ഇതാണ് നിര്‍ണായകമായത്. മൂന്നാം നിലയിലേക്ക് കയറിയ ഫാക്ടറിയിലെ മറ്റു നാലു ഇതര സംസ്ഥാന ജീവനക്കാരേയും പോലീസ് ചോദ്യം ചെയ്തിരുന്നു. ഇവര്‍ക്ക് സംഭവത്തില്‍ പങ്കില്ലെന്ന് വ്യക്തമായതോടെ വിട്ടയച്ചു. തുടര്‍ന്നാണ് അന്വേഷണം ഇപ്പോള്‍ പിടിയിലായ രണ്ടു പ്രതികളില്‍ കേന്ദ്രീകരിച്ചത്. ഇവരില്‍ ഒരാള്‍ക്ക് മാനസിക അസ്വസ്ഥ്യം ഉണ്ടെന്നും പോലീസ് പറഞ്ഞു. 


 

Latest News