Sorry, you need to enable JavaScript to visit this website.

85 ലക്ഷത്തിന്റെ നിരോധിച്ച നോട്ടുകളുമായി നാലംഗസംഘം പോലീസ് പിടിയിൽ

നിരോധിത നോട്ടുകളുമായി പൂക്കോട്ടുംപാടം പോലീസിന്റെ പിടിയിലായവർ. 

പെരിന്തൽമണ്ണ- 85 ലക്ഷം രൂപയുടെ നിരോധിത നോട്ടുമായി നാലംഗ സംഘം പൂക്കോട്ടുംപാടം പോലീസിന്റെ പിടിയിലായി.അരീക്കോട് സ്വദേശികളായ കുനിയിൽ കൊക്കഞ്ചേരി വീട്ടിൽ മൻസൂർ അലി(30), കുറ്റിളിയിൽ മത്തങ്ങാപൊയിൽ ദിപിൻ(31), മുക്കം എരഞ്ഞിമാവ് സ്വദേശികളായ  തെഞ്ചീരിപറമ്പ് കോലോത്തുംതൊടിക റഫീഖ്(28), തെഞ്ചീരിപ്പറമ്പിൽ അൻസാർ(29)എന്നിവരെയാണ് പോലീസ് പിടികൂടിയത്.  നോട്ട് നിരോധനത്തിന്റെ രണ്ടാം വാർഷികത്തിലാണ് നോട്ടുകൾ പിടികൂടിയത്.നിരോധിത ഇന്ത്യൻ രൂപകളുടെ വിപണനവും വിതരണവും ജില്ലക്ക് അകത്തും പുറത്തും അനധികൃതമായി നടക്കുന്നുണ്ടെന്ന മലപ്പുറം ജില്ലാ പൊലീസ് മേധാവി പ്രതീഷ്‌കുമാറിന് രഹസ്യ വിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ പെരിന്തൽമണ്ണ ഡി.വൈ.എസ്.പി എം.പി മോഹനചന്ദ്രൻ അന്വേഷണം നടത്തിയിരുന്നു. ഇതിൻെറ  അടിസ്ഥാനത്തിൽ  പൂക്കോട്ടുംപാടം പോലീസും  പെരിന്തൽമണ്ണ ടൗൺ ഷാഡോ പോലീസും നടത്തിയ ഓപ്പറേഷനിലാണ് നാലംഗ സംഘം വലയിലായത്.  അമരമ്പലം വണ്ടൂർ പഞ്ചായത്തുകളുടെ അതിർത്തി പ്രദേശമായ അമരമ്പലം പാലത്തിനു സമീപത്തു നിന്നും പ്രതികൾ സഞ്ചരിച്ച മാരുതി സ്വിഫ്റ്റ് കാർ പ്രത്യേക പോലീസ് സംഘം കസ്റ്റഡിയിലെടുത്ത് നടത്തിയ പരിശോധനയിലാണ് കാറിന്റെ ഡിക്കിയിൽ സൂക്ഷിച്ച നിലയിൽ നിരോധിച്ച നൂറെണ്ണം വീതമുള്ള 500 രൂപയുടെ 108 കെട്ടുകളും, 1000 രൂപയുടെ 30 കെട്ടുകളും കണ്ടെത്തിയത്. ഒരു കോടി രൂപക്ക് മുപ്പത്തിരണ്ട് ലക്ഷം രൂപ നൽകാമെന്ന നിലയിലാണ് ഇടപാട് നടത്തുന്നതെന്നും വയനാട്, താമരശ്ശേരി, കൊടുവള്ളി എന്നിവിടങ്ങളിൽ നിന്നുള്ള സംഘങ്ങളാണ് തുക കൈമാറിയതെന്നും പ്രതികൾ പോലീസിന് മൊഴിനൽകിയിട്ടുണ്ട്. കൂടാതെ മലപ്പുറം, കോഴിക്കോട് ജില്ലകൾ കേന്ദ്രീകരിച്ച് നിരോധിത കറൻസികളുടെയും കുഴൽപ്പണത്തിന്റെയും ഇടപാടുകൾ നടത്തുന്ന സംഘത്തെകുറിച്ചും പിടിയിലായവരിൽ നിന്ന്  പോലീസിന് വിവരം ലഭിച്ചതായി പൂക്കോട്ടുംപാടം എസ് ഐ പി വിഷ്ണു പറഞ്ഞു. 

Latest News