സൈബര്‍ ആക്രമണം: പാക്കിസ്ഥാനികള്‍ ബാങ്ക് ഇടപാട് ഒഴിവാക്കുന്നു

കറാച്ചി-പാക്കിസ്ഥാനിലെ പ്രധാന ബാങ്കുകളില്‍ സൈബര്‍ ആക്രമണം വര്‍ധിച്ചതോടെ നിരവധി പേര്‍ ഡെബിറ്റ് , ക്രെഡിറ്റ് കാര്‍ഡുകള്‍ റദ്ദാക്കി. സൈബര്‍ ആക്രമണത്തിന് ഇരയാകാതിരിക്കാന്‍ മറ്റു മാര്‍ഗങ്ങളില്ലെന്നാണ് ഇടപാടുകാരുടെ പക്ഷം.
സൈബര്‍ ആക്രമണം തുടരുന്ന സാഹചര്യത്തിലാണ് ഓണ്‍ലൈന്‍ അക്കൗണ്ട് ഒഴിവാക്കിയതെന്ന് ബിസിനസുകാരന്‍ അബ്ദുസ്സമദ് മേമന്‍ പറഞ്ഞു. എന്താണ് സംഭവിക്കുന്നതെന്ന വിശദാംശങ്ങള്‍ പോലും വെളിപ്പെടുത്താന്‍ ബാങ്കുകള്‍ തയാറാകുന്നില്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

തങ്ങളുടെ ഐ.ടി സുരക്ഷ തകര്‍ത്തതായി പാക്കിസ്ഥാനിലെ ബാങ്ക് ഇസ്്‌ലാമി കഴിഞ്ഞ മാസം 27 ന് വെളിപ്പെടുത്തിയിരുന്നു. 16.84 ദശലക്ഷം ഡോളര്‍ നിക്ഷേപമുള്ള ഒരു ഐസ്‌ക്രീം വില്‍പനക്കാരന്റെ അക്കൗണ്ട് ഫെഡറല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഏജന്‍സി (എഫ്.ഐ.എ) കഴിഞ്ഞ ദിവസം കണ്ടുകെട്ടി.

അടുത്ത കാലത്തായി നടന്ന സൈബര്‍ ആക്രമണത്തില്‍ എല്ലാ പ്രധാന ബാങ്കുകളിലേയും ഇടപാടുകാരുടെ വിവരങ്ങള്‍ ചോര്‍ന്നതായി എഫ്.ഐ.എയുടെ സൈബര്‍ ക്രൈം മേധാവി മുഹമ്മദ് ശുഐബ് പറയുന്നു. എന്നാല്‍ ഇത് അംഗീകരിക്കാന്‍ തെളിവില്ലെന്നാണ് സ്റ്റേറ്റ് ബാങ്ക് ഓഫ് പാക്കിസ്ഥാന്‍ വ്യക്തമാക്കിയിരിക്കുന്നത്.
വിവാദം തുടുരന്നതിനിടയിലാണ് ധാരാളം പേര്‍ ബാങ്ക് അക്കൗണ്ടുകള്‍ ക്ലോസ് ചെയ്യുന്നത്.

 

Latest News