Sorry, you need to enable JavaScript to visit this website.

അഹ്മദാബാദിനെ കര്‍ണാവതി ആക്കുമെന്ന് ഗുജറാത്ത് സര്‍ക്കാര്‍

ഗാന്ധിനഗര്‍- ലോക പൈതൃകപട്ടികയില്‍ ഉള്‍പ്പെട്ട ഏക ഇന്ത്യന്‍ നഗരമായ അഹ്മദാബാദ് നഗരത്തിന്റെ പര് കര്‍ണാവതി എന്നാക്കി മാറ്റാന്‍ തയാറെടുക്കുകയാണെന്ന് ഗുജറാത്ത് സര്‍ക്കാര്‍. യുപിയിലെ ഫൈസാബാദ് ജില്ലയുടെ പേര് അയോധ്യ എന്നാക്കി മാറ്റി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പ്രഖ്യാപനം നടത്തിയതിനു തൊട്ടുപിറകെയാണ് അഹ്മദാബാദിന്റെ പേരുമാറ്റുമെന്ന് പ്രഖ്യാപനവുമായി ഗുജറാത്ത് ഉപമുഖ്യമന്ത്രി നിതിന്‍ പട്ടേല്‍ രംഗത്തെത്തിയത്. നിയമപരമായ തടസങ്ങളൊന്നും ഇല്ലെങ്കില്‍ അഹ്മദാബാദിന്റെ പേര് മാറ്റി കര്‍ണാവതി എന്നാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ആഗ്രഹിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. അഹ്മദാബാദിന്റെ പേര് കര്‍ണാവതി ആകണമെന്ന് ജനങ്ങള്‍ക്ക് ആഗ്രഹമുണ്ട്. ഇതിനാവശ്യമായ പിന്തുണ ലഭിക്കുകയാണെങ്കില്‍ പേരുമാറ്റാന്‍ എപ്പോഴും ഒരുക്കമാണ്-പട്ടേല്‍ പറഞ്ഞു. 

പതിനഞ്ചാം നൂറ്റാണ്ടില്‍ സുല്‍ത്താന്‍ അഹ്മദ് ഷായാണ് സബര്‍മതി നദിയോരത്ത് അഹ്മദാബാദ് നഗരം സ്ഥാപിച്ചത്. സുല്‍ത്താന്‍ ഭരണകാലത്തെ നിര്‍മ്മിതികളും കോട്ടകളും മതിലുകളും കവാടങ്ങളും പള്ളികളും കുടീരങ്ങളും ഈ നഗരത്തിന്റെ സമ്പന്ന പൈതൃകത്തിന്റെ ഭാഗമാണ്. ഇവിടുത്തെ പരമ്പരാഗത വീടുകളും തെരുവുകളും സവിശേഷ നിര്‍മ്മിതകളാണ്. വിവിധ മതങ്ങളുടെ ആരാധനായലങ്ങളുമുണ്ട്. സമ്പന്നമായ ഈ ചരിത്ര പ്രാധാന്യമാണ് ലോക പൈതൃക പട്ടികയില്‍ അഹ്മദാബാദിന് ഇടം നേടിക്കൊടുത്തത്.

അഹ്മദാബാദിന്റെ പേരുമാറ്റാനുള്ള നീക്കത്തിനെതിരെ കോണ്‍ഗ്രസ് രംഗത്തെത്തി. ഇത് വെറും തെരഞ്ഞെടുപ്പു തട്ടിപ്പാണെന്ന് കോണ്‍ഗ്രസ് വക്താവ് മനീഷ് ദോഷി പറഞ്ഞു. അയോധ്യയില്‍ രാമ ക്ഷേത്രം നിര്‍മ്മിക്കു, അഹ്മദാബാദിന്റെ പേര് കര്‍ണാവതിയാക്കുക എന്നതൊക്കെ ഹിന്ദു വോട്ടുതട്ടാനുള്ള ബി.ജെ.പിയുടെ തന്ത്രമാണ്. അധികാരത്തിലെത്തുന്നതോടെ ബി.ജെ.പി ഇതൊക്കെ തള്ളും. ഇത്രയും വര്‍ഷം ബി.ജെ.പി ഹിന്ദുക്കളെ വഞ്ചിക്കുകയായിരുന്നെന്നും അദ്ദേഹം പറഞ്ഞു.
 

Latest News