ആചാരലംഘനം നടന്നുവെന്ന് തന്ത്രി; ദേവസ്വം ബോര്‍ഡ് അംഗവും വിവാദത്തില്‍

പത്തനംതിട്ട- ശബരിമലയില്‍ ആചാരലംഘനം നടന്നുവെന്ന് തന്ത്രി കണ്ഠരര് രാജീവര്. പൂജാരിമാര്‍ക്കും പന്തളം കൊട്ടാര പ്രതിനിധികള്‍ക്കും മാത്രമാണ് ഇരുമുടിക്കെട്ടില്ലാതെ പതിനെട്ടാംപടി കയറാന്‍ അനുവാദമുള്ളത്. മറ്റാരെങ്കിലും ഇരു മുടി കെട്ടില്ലാതെ പതിനെട്ടാം പടി ചവിട്ടിയാല്‍ ആചാര ലംഘനമാണെന്ന് തന്ത്രി പറഞ്ഞു.
അതിനിടെ, ഇരുമുടിക്കെട്ടില്ലാതെ പതിനെട്ടാം പടി കയറിയ വല്‍സന്‍ തില്ലങ്കേരി നടത്തിയത് ആചാര ലംഘനമാണെന്ന് ആരോപിച്ച ദേവസ്വം ബോര്‍ഡ് അംഗവും വിവാദത്തിലായി. തില്ലങ്കേരിക്കെതിരെ ആരോപണം ഉന്നയിച്ച ദേവസ്വം ബോര്‍ഡ് അംഗം കെ.പി ശങ്കര്‍ദാസിനെതിരെയാണ് ആരോപണം. കഴിഞ്ഞ ദിവസം നട തുറക്കാനായി മേല്‍ശാന്തി എത്തിയപ്പോഴാണ് ദേവസ്വം ബോര്‍ഡ് അംഗം ശങ്കര്‍ദാസ് പതിനെട്ടാംപടി ഇരുമുടിക്കെട്ടില്ലാതെ കയറിയത്.
ദേവസ്വം ബോര്‍ഡ് അംഗം സത്യപ്രതിജ്ഞാ ലംഘനം നടത്തിയെന്ന് ആരോപിച്ച് ആര്‍.എസ്.എസ് നേതാക്കള്‍ രംഗത്തുണ്ട്. ശങ്കര്‍ദാസിനെതിരെ നടപടി വേണമെന്ന് വത്സന്‍ തില്ലങ്കേരിയും ആവശ്യപ്പെട്ടു. നടക്കാന്‍ പാടില്ലാത്ത കാര്യമാണെന്ന് സംഭവത്തെക്കുറിച്ച് ദേവസ്വംബോര്‍ഡ് അന്വേഷിക്കുമെന്നും കെ.പി ശങ്കര്‍ദാസ് തില്ലങ്കേരിയുടെ ആചാരലംഘനത്തെ കുറിച്ച് പറഞ്ഞിരുന്നു. ഇതിന് പിന്നാലെ ശങ്കര്‍ദാസ് ഇരുമുടിക്കെട്ടില്ലാതെ പടി കയറുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നു.

 

Latest News