ജിദ്ദ- ലൈത്തിനു സമീപം ജദമിലെയും ബനീ യസീദിലെയും നിവാസികൾ മൂന്നു ദിവസമായി വൈദ്യുതിയില്ലാതെ ദുരിതത്തിൽ. മൂന്നു ദിവസം മുമ്പ് കനത്ത മഴയിലും പ്രളയത്തിലും നിലംപതിച്ച വൈദ്യുതി പോസ്റ്റുകൾ സൗദി ഇലക്ട്രിസിറ്റി കമ്പനി ഇനിയും നന്നാക്കിയിട്ടില്ല. വൈദ്യുതി പുനഃസ്ഥാപിക്കാൻ വൈകുന്നതിൽ കമ്പനി ക്ഷമാപണവും നടത്തിയിട്ടില്ല.
ജദമിലും ബനീ യസീദിലും പരിസര പ്രദേശങ്ങളിലും വൈദ്യുതി മുടങ്ങുന്നത് ഇതാദ്യമല്ലെന്ന് നാട്ടുകാർ പറഞ്ഞു. ശക്തമായ മഴയുണ്ടാകുമ്പോഴെല്ലാം പ്രദേശത്ത് വൈദ്യുതി മുടങ്ങാറുണ്ട്. ഇതു സംബന്ധിച്ച് നിരവധി പരാതികൾ നൽകിയിട്ടും ഈ പ്രശ്‌നത്തിന് ഇതുവരെ സൗദി ഇലക്ട്രിസിറ്റി കമ്പനി പരിഹാരം കണ്ടിട്ടില്ല. പ്രദേശത്തെ ആറു സ്‌കൂളുകളും ഹെൽത്ത് സെന്ററും അടക്കമുള്ള സ്ഥാപനങ്ങൾ വൈദ്യുതിയില്ലാതെയാണ് പ്രവർത്തിക്കുന്നത്. തുടർച്ചയായി മൂന്നു ദിവസമായി വൈദ്യുതിയില്ലാത്തത് ഹെൽത്ത് സെന്ററിലെ മരുന്നുകൾ കേടാകുന്നതിന് ഇടയാക്കുമെന്നും നാട്ടുകാർ പറഞ്ഞു.