Sorry, you need to enable JavaScript to visit this website.

ബാലഭാസ്‌കറല്ല കാറോടിച്ചതെന്ന് ഭാര്യ; അപകടത്തില്‍ ദുരൂഹത

തിരുവനന്തപുരം- വയലിനിസ്റ്റ് ബാലഭാസ്‌കറും മകളും മരിച്ച കാറപകടത്തിന്റെ ദുരൂഹത വർധിക്കുന്നു. അപകടം നടക്കുമ്പോൾ കാർ ഓടിച്ചത് ബാലഭാസ്‌കർ അല്ലായിരുന്നെന്നും ഡ്രൈവറായിരുന്നെന്നുമാണ് ഭാര്യ ലക്ഷ്മിയുടെ വെളിപ്പെടുത്തൽ. ഇതോടെ, ബാലഭാസ്‌കറാണ് കാറോടിച്ചിരുന്നതെന്ന ഡ്രൈവർ അർജുന്റെ മൊഴി സംശയത്തിലാകുന്നു. 
ലക്ഷ്മിയുടെയും അർജുന്റെയും മൊഴികളിലെ വൈരുധ്യം പൊലീസ് വിശദമായി അന്വേഷിക്കും. ഇതിനായി അപകടസ്ഥലത്ത് രക്ഷാപ്രവർത്തനം നടത്തിയവരുടെയും നാട്ടുകാരുടെയും വിശദമായ മൊഴിയെടുക്കാനാണ് പോലീസിന്റെ തീരുമാനം. ആറ്റിങ്ങൽ ഡിവൈ.എസ്.പിക്കു നൽകിയ മൊഴിയിലാണ് ലക്ഷ്മിയുടെ വെളിപ്പെടുത്തൽ. അപകടത്തിൽ ഗുരുതരമായി പരുക്കേറ്റ ലക്ഷ്മി തിങ്കളാഴ്ചയാണ് ആശുപത്രി വിട്ടത്. 
അപകടം നടക്കുമ്പോൾ  ബാലഭാസ്‌കർ പിൻസീറ്റിൽ വിശ്രമത്തിലായിരുന്നുവെന്നാണ് ലക്ഷ്മി പറഞ്ഞത്. ലക്ഷ്മിയുടെ മൊഴി പ്രകാരം അപകടസമയത്ത് വാഹനമോടിച്ചിരുന്നത് 
അർജുൻ ആണ്. ലക്ഷ്മി മകൾ തേജസ്വിനിയുമായി മുൻ സീറ്റിൽ ഇരുന്നു. ബാലഭാസ്‌കർ പിന്നിലായിരുന്നു. ദീർഘദൂര യാത്രയിൽ സാധാരണ ബാലഭാസ്‌കർ വാഹനമോടിക്കാറില്ലെന്നും ലക്ഷ്മി മൊഴി നൽകി. 
എന്നാൽ അർജുൻ നേരത്തേ നൽകിയ മൊഴി ഇതിൽനിന്നു വ്യത്യസ്തമായിരുന്നു. അപകടത്തിൽ പരുക്കേറ്റ് ചികിത്സയിലായിരുന്ന അർജുൻ തൃശൂരിലെ വീട്ടിൽ തിരിച്ചെത്തിയപ്പോഴായിരുന്നു മൊഴി നൽകിയത്. അതനുസരിച്ച്, തൃശൂരിൽനിന്നുള്ള മടക്ക യാത്രയിൽ കൊല്ലം വരെ മാത്രമേ താൻ വാഹനം ഓടിച്ചുള്ളൂ. പിന്നീട് ബാലഭാസ്‌കറാണ് ഓടിച്ചത്. ലക്ഷ്മിയും മകൾ തേജസ്വിനിയും മുൻസീറ്റിലാണിരുന്നത്. പിന്നിലെ സീറ്റിൽ വിശ്രമിക്കുകയായിരുന്നു താനെന്നും അർജുൻ മൊഴി നൽകി. അപകടത്തിൽ അർജുന് ഗുരുതര പരുക്കുണ്ടായിരുന്നില്ല. ഇതാണ് ഇപ്പോൾ സംശയത്തിലായിരിക്കുന്നത്. 
കൂടാതെ ഡ്രൈവർ അർജുൻ വിദേശത്തേക്ക് പോകാൻ ശ്രമിക്കുന്നതായും സൂചനയുണ്ട്. ദേശീയപാതയിൽ പള്ളിപ്പുറം സി.ആർ.പി.എഫ് ക്യാംപ് ജംഗ്ഷന് സമീപം സെപ്റ്റംബർ 25ന് പുലർച്ചെ നാലോടെയായിരുന്നു അപകടം. നിയന്ത്രണം നഷ്ടപ്പെട്ട കാർ വലതുവശത്തേക്കു തെന്നിമാറി റോഡരികിലെ മരത്തിൽ ഇടിക്കുകയായിരുന്നു. രണ്ടു വയസ്സുകാരിയായ മകൾ തേജസ്വിനി ആശുപത്രിയിലെത്തിക്കുമ്പോഴേക്കും മരിച്ചിരുന്നു. തലച്ചോറിനും കഴുത്തെല്ലിനും നട്ടെല്ലിനും ശ്വാസകോശത്തിനും സാരമായി ക്ഷതമേറ്റ ബാലഭാസ്‌കറിനെ രണ്ടു ശസ്ത്രക്രിയകൾക്കു വിധേയനാക്കിയെങ്കിലും ദിവസങ്ങൾ കഴിഞ്ഞതോടെ മരണത്തിന് കീഴടങ്ങി. 

Latest News