പതിനാലു പേരെ കൊന്നവളെ ഒടുവില്‍ വെടിവെച്ചു കൊന്നു

അവ്‌നിയെ കൊല്ലാനുള്ള ഉത്തരവിനെതിരെ ദല്‍ഹിയില്‍ വിവിധ സംഘടനകളുടെ ആഭിമുഖ്യത്തില്‍ നടന്ന പ്രകടനത്തില്‍നിന്ന് (ഫയല്‍)

മുംബൈ- മഹരാഷ്ട്രയില്‍ 14 പേരെ കൊന്നു ഭക്ഷിച്ച ഈറ്റപ്പുലി അവ്‌നിയെ ഒടുവില്‍ വെടിവെച്ചു കൊന്നു. യവത്മാല്‍ ജില്ലയിലെ വനത്തില്‍ വെള്ളിയാഴ്ചയായിരുന്നു അവളുടെ അന്ത്യം.
പുലിയെ കൊല്ലാന്‍ കഴിഞ്ഞ സെപ്റ്റംബര്‍ മുതല്‍ വനംവകുപ്പ് നീക്കം തുടങ്ങിയിരുന്നു. 150 സൈനികരും ആനകളും ഷൂട്ടേഴ്‌സും ഉള്‍പ്പെടെ വലിയ സന്നാഹത്തെയാണ്  ഇറക്കിയിരുന്നത്.
അവ്‌നിയെ കൊല്ലാന്‍ മഹാരാഷ്ട്ര വനംവകുപ്പ് ഒരുങ്ങുന്നതിനെതിരെ എര്‍ത്ത് ബ്രിഗേഡ് ഫൗണ്ടേഷന്‍ സമര്‍പ്പിച്ച ഹരജിയില്‍ ബോംബെ ഹൈക്കോടതി ഒക്ടോബര്‍ 17ന് വിശദീകരണം ആരാഞ്ഞിരുന്നു. വന്യജീവി സംരക്ഷണ പ്രവര്‍ത്തകന്‍ ഡോ. ജെറില്‍ ബനൈത്തും എര്‍ത്ത് ഫൗണ്ടേഷനും സമര്‍പ്പിച്ച ഹരജിയില്‍ ഒക്ടോബര്‍ 19നം മറുപടി നല്‍കണമെന്നാണ് ബോംബെ ഹൈക്കോടതിയുടെ നാഗ്പുര്‍ ബെഞ്ച് നോട്ടീസ് അയച്ചിരുന്നത്.
യെവത്മാല്‍ ജില്ലയിലെ പന്ദര്‍കവ്ഡ കാട്ടിലാണ് അവ്‌നി വിഹരിച്ചിരുന്നത്. വെടിവെച്ച് കൊല്ലാനുള്ള വനംവകുപ്പിന്റെ ഉത്തരവാണ് വിവാദമായത്. അവ്‌നിയെ എന്തടിസ്ഥാനത്തിലാണ് നരഭോജിയെന്ന് പ്രഖ്യാപിച്ചതെന്ന് ചോദിച്ച ഹരജിക്കാര്‍ അവളെ കൊല്ലാന്‍ നിയോഗിച്ച ഹൈദരാബാദുകാരനായ ഷൂട്ടര്‍ ശഫഖത്ത് അലി ഖാനെ പിന്‍വലിക്കണമെന്നും ആവശ്യപ്പെട്ടിരുന്നു.
രണ്ടുവര്‍ഷത്തിനിടെ അവ്്‌നി 14 പേരെ കൊന്നുവെന്നാണ് കരുതുന്നത്. അവ്‌നിക്ക് പത്ത് മാസം പ്രായമായ രണ്ട് കുഞ്ഞുങ്ങളുണ്ട്.

 

Latest News