Sorry, you need to enable JavaScript to visit this website.

സമൂഹ മാധ്യമങ്ങളില്‍ അപകീര്‍ത്തി; സൗദി പൗരനെതിരെ നിയമനടപടി

റിയാദ്- അധ്യാപകരെയും വിദ്യാർഥികളെയും അധ്യാപനവൃത്തിയെയും അപകീർത്തിപ്പെടുത്തി വീഡിയോ ക്ലിപ്പിംഗ് ചിത്രീകരിച്ച് സാമൂഹിക മാധ്യമങ്ങളിൽ പ്രചരിപ്പിച്ച സൗദി പൗരൻ ഫഹദ് അൽസാലിനെതിരെ വിദ്യാഭ്യാസ മന്ത്രാലയം നിയമ നടപടി സ്വീകരിക്കുന്നു. ഇയാൾക്കെതിരെ ക്രിമിനൽ കേസ് നൽകാൻ ആവശ്യപ്പെട്ട് വിദ്യാഭ്യാസ മന്ത്രി ഡോ.അഹ്മദ് അൽഈസ അറ്റോർണി ജനറൽ ശൈഖ് സൗദ് അൽ മുഅജബിന് കത്തയച്ചു. അധ്യാപകരെയും അധ്യാപികമാരെയും വിദ്യാർഥി-വിദ്യാർഥിനികളെയും തെറി വിളിക്കുകയും അധ്യാപന വൃത്തിയെ അവഹേളിക്കുകയും ചെയ്യുന്ന വീഡിയോ ക്ലിപ്പിംഗ് ആണ് പ്രതി പ്രചരിപ്പിച്ചത്. 
സൈബർ ക്രൈം നിയമത്തിലെ ആറാം വകുപ്പ് അനുസരിച്ച് ശിക്ഷ ലഭിക്കുന്ന കുറ്റകൃത്യമാണ് പ്രതിയുടെ ഭാഗത്തു നിന്നുണ്ടായതെന്ന് വിദ്യാഭ്യാസ മന്ത്രാലയ വക്താവ് മുബാറക് അൽഉസൈമി പറഞ്ഞു. ക്രമസമാധാനത്തെയും മത മൂല്യങ്ങളെയും പൊതു സംസ്‌കാരത്തെയും വ്യക്തികളുടെ സ്വകാര്യ ജീവിതത്തിന്റെ പവിത്രതയെയും ബാധിക്കുന്ന ക്ലിപ്പിംഗുകളും മെസ്സേജുകളും തയാറാക്കുന്നതും അയക്കുന്നതും സൂക്ഷിച്ചു വെക്കുന്നതും അഞ്ചു വർഷം വരെ തടവും 30 ലക്ഷം റിയാൽ വരെ പിഴയും ലഭിക്കുന്ന കുറ്റകൃത്യമാണെന്ന് സൈബർ ക്രൈം നിയമത്തിലെ ആറാം വകുപ്പ് വ്യക്തമാക്കുന്നു. അധ്യാപകരുടെ മാനത്തിനും പദവിക്കും കർത്തവ്യത്തിനും കോട്ടം തട്ടിക്കുന്ന ചെയ്തിയാണ് ഫഹദ് അൽസാലിന്റെ ഭാഗത്തു നിന്നുണ്ടായത്. 
വ്യക്തിപരമായ താൽപര്യങ്ങൾക്കു വേണ്ടി അധ്യാപകർക്കും വിദ്യാഭ്യാസ മേഖലയിൽ പ്രവർത്തിക്കുന്നവർക്കും അപകീർത്തിയുണ്ടാക്കുന്ന മുഴുവൻ പേരെയും വിദ്യാഭ്യാസ മന്ത്രാലയം ചെറുക്കുമെന്നും ഇത്തരക്കാർക്കെതിരെ നിയമ നടപടികൾ സ്വീകരിക്കുന്നതിന് മടിച്ചു നിൽക്കില്ലെന്നും മന്ത്രാലയ വക്താവ് പറഞ്ഞു.
 

Latest News