Sorry, you need to enable JavaScript to visit this website.

ഫോണിനു പകരം സോപ്പ്; ആമസോണിനെതിരെ കേസ് 

മുൻനിര ഓൺലൈൻ വ്യാപാര കമ്പനിയായ ആമസോണിൽനിന്ന് മൊബൈൽ ഫോൺ വാങ്ങിയ ഉപഭോക്താവിന് കയ്യിൽ കിട്ടിയത് മൊബൈലിനു പകരം സോപ്പ്. ഗ്രേറ്റർ നോയിഡയിലെ ബിസർഖ് പോലീസ് സ്റ്റേഷനിൽ ഉപഭോക്താവ് നൽകിയ പരാതിയെ തുടർന്ന് ആമസേൺ ഇന്ത്യ മേധാവി അമിത് അഗർവാൾ, ഉൽപന്നം വിതരണം ചെയ്ത ദർശിത പ്രൈവറ്റ് ലിമിറ്റഡ് ഡയറക്ടർമാരായ പ്രദീപ് കുമാർ, രാവിഷ് അഗർവാൾ, ഡെലിവറി ബോയി അനിൽ എന്നീ നാലു പേർക്കെതിരെ പോലീസ് കേസ് രജിസറ്റർ ചെയ്തു. വിശ്വാസ വഞ്ചന, ഗൂഢാലോചന തുടങ്ങിയ കുറ്റങ്ങളാണ് വിവിധ ഐ.പി.സി വകുപ്പുകൾ പ്രകാരം ഇവർക്കെതിരെ ചുമത്തിയിരിക്കുന്നത്. 
കേസിൽ നിയമ നടപടികൾ ആരംഭിച്ചതായി പോലീസ് സർക്കിൾ ഓഫീസർ നിശാങ്ക് ശർമ അറിയിച്ചു. ഓർഡർ ചെയ്ത മൊബൈൽ ഒക്ടോബർ 27 നാണ് ഉപഭോക്താവിന് ലഭിച്ചത്. പെട്ടി തുറന്നപ്പോൾ ഫോണിനു പകരം അതിനുള്ളിൽ സോപ്പായിരുന്നുവെന്നും പോലീസ് പറഞ്ഞു.
തട്ടിപ്പ് ശ്രദ്ധയിൽ പെട്ടതായി ആമസോൺ പ്രതികരിച്ചു. അന്വേഷണത്തിൽ പോലീസുമായി സഹകരിക്കുമെന്നും തട്ടിപ്പുകൾക്കെതിരെ കമ്പനിക്ക് കർശന നിലപാടാണുള്ളതെന്നും ആമസോൺ വ്യക്തമാക്കി. തട്ടിപ്പിനിരയായ ഉപഭോക്താവിന് പണം തിരികെ നൽകാനുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ടെന്നും ആമസോൺ അറിയിച്ചു. ഇന്ത്യയിലെ ഏറ്റവും വിശ്വസ്തരായ ഓൺലൈൻ വ്യാപാര കമ്പനി എന്ന നിലയിൽ തട്ടിപ്പുകളെ ഗൗരവത്തിലാണ് എടുക്കുന്നതെന്നും അവർ വ്യക്തമാക്കി.

Latest News