തൃശൂർ- ഭർത്താവിനെ കൊല്ലാൻ ഭാര്യ കാമുകന് ക്വട്ടേഷൻ നൽകിയ സംഭവത്തിൽ വാട്സ്ആപ്പ് സന്ദേശങ്ങൾ നിർണായക തെളിവാകും. കോലഴിയിൽ ഭർത്താവിനെ കൊല്ലാൻ ക്വട്ടേഷൻ സംഘത്തിന് ഭാര്യയും കാമുകനും സന്ദേശങ്ങൾ കൈമാറിയത് വാട്‌സ്ആപ്പ് വഴിയാണ്.
കൃഷ്ണകുമാറിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതികളെ ചോദ്യം ചെയ്തതിൽ നിന്നും ഭാര്യ സുജാത തന്നെയാണ് ക്വട്ടേഷൻ നൽകാൻ മുൻകയ്യെടുത്തതെന്ന് ബോധ്യപ്പെട്ടിട്ടുണ്ട്. കേസിൽ അറസ്റ്റിലായവരെല്ലാം റിമാന്റിലാണ്.
സുജാതയുടെ ഭർത്താവ് കൃഷ്ണകുമാറിനെ കൊലപ്പെടുത്താൻ നാലു ലക്ഷം രൂപക്ക് ക്വട്ടേഷൻ ഉറപ്പിച്ച കാമുകൻ സുരേഷ്ബാബു പക്ഷേ കൊലപാതകം നടക്കാതെ പോയതതിനാൽ ക്വട്ടേഷൻ സംഘത്തിന് വാഗ്ദാനം ചെയ്ത പണം നൽകിയിരുന്നില്ല. ഇതിൽ രോഷാകുലരായ ക്വട്ടേഷൻ സംഘം സുരേഷ്ബാബുവിനെ കൈകാര്യം ചെയ്ത് പണം വാങ്ങാനായി പദ്ധതി ആസൂത്രണം ചെയ്യുന്നതിനിടെയാണ് പോലീസിന്റെ പിടിയിലായത്. കസ്റ്റഡിയിലെടുത്ത കാറിൽ നിന്ന് ആയുധങ്ങളും മറ്റും കണ്ടെടുത്തിരുന്നു. അഞ്ചു വർഷമായി കൃഷ്ണകുമാറും ഭാര്യ സുജാതയും മാനസികമായി അകൽച്ചയിലായിരുന്നുവത്രെ. സുരേഷ് ബാബുവുമായുള്ള അടുപ്പം കൃഷ്ണകുമാറിന് നേരത്തെ അറിയാമായിരുന്നു. ഇതു സംബന്ധിച്ച് വിയ്യൂർ പോലീസിൽ കൃഷ്ണകുമാർ പരാതി നൽകിയപ്പോൾ ഇരു കൂട്ടരേയും സ്‌റ്റേഷനിലേക്ക് വിളിപ്പിച്ചപ്പോൾ സുരേഷ്ബാബു ഹാജരായില്ല. തുടർന്ന് സുജാതയെ താക്കീത് നൽകി വിട്ടയച്ചു. സുജാതയുമായുള്ള അടുപ്പത്തെ ചൊല്ലി സുരേഷ്ബാബുവിന്റെ ഭാര്യയും പിണങ്ങി നിൽക്കുകയായിരുന്നു.