ലണ്ടന്‍- ആഗോള ഭീകരവാദത്തിന്റെ വളര്‍ത്തു കേന്ദ്രമായ പാക്കിസ്ഥാനാണ് ലോകത്ത് ഏറ്റവും അപകടം പിടിച്ച രാജ്യമെന്ന് പഠനം. തീവ്രവാദത്തെ പിന്താങ്ങുന്ന പാക്കിസ്ഥാന്‍ മാനവരാശിക്ക് വലിയ ഭീഷണിയാണെന്നും ഇത് സിറിയയില്‍ നിന്നുള്ള ഭീഷണിയേക്കാള്‍ മൂന്നിരട്ടി അധികമാണെന്നും ഓക്‌സ്‌ഫെഡ് യൂണിവേഴ്‌സിറ്റി, സ്ട്രാറ്റജിക് ഫോര്‍സൈറ്റ് ഗ്രൂപ്പ് എന്നിവര്‍ ചേര്‍ന്ന് പ്രസിദ്ധീകരിച്ച പഠന റിപോര്‍ട്ടായ ആഗോള തീവ്രവാദ ഭീഷണി സൂചിക വ്യക്തമാക്കുന്നു. ലോകത്ത് ഏറ്റവും കൂടുതല്‍ ഭീകരരുള്ളതും ഇവരുടെ സുരക്ഷിത താവളങ്ങളുള്ളതും പാക്കിസ്ഥാനിലാണെന്നും റിപോര്‍ട്ട് പറയുന്നു. ആഗോള സുരക്ഷയ്ക്ക് ഏറ്റവും വലിയ ഭീഷണിയായ ഭീകര പ്രസ്ഥാനങ്ങള്‍ പാക്കിസ്ഥാന്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ലഷ്‌കറെ ത്വയ്ബയും അഫ്ഗാന്‍ താലിബാനുമാണ്.
അപകടകാരികളായ ഭീകര സംഘടനകളുടെ കണക്കുകളും വിവരങ്ങളും എടുത്തു പരിശോധിച്ചാല്‍ ഇവയില്‍ ഭൂരിപക്ഷത്തിനും സഹായവും താവളവുമൊരുക്കുന്നത് പാക്കിസ്ഥാനാണെന്ന് വ്യക്തമാകും. അയല്‍രാജ്യമായ അഫ്ഗാനിസ്ഥാനിലും കുറെ ഭീകര സംഘങ്ങളുണ്ട്. ഇവരും പ്രവര്‍ത്തിക്കുന്നത് പാക്കിസ്ഥാന്റെ സഹായത്തോടെയാണ്-റിപോര്‍ട്ട് പറയുന്നു. അടുത്ത പതിറ്റാണ്ടിലെ ആഗോള സുരക്ഷാ ചര്‍ച്ച ചെയ്യുന്ന 80 പേജ് വരുന്ന ഈ റിപോര്‍ട്ട് ഭീകരതയ്‌ക്കെതിരായ നയരൂപീകരണത്തിന് ആവശ്യമായി വിവര വിശകലനങ്ങള്‍ ഉള്‍ക്കൊള്ളുന്നതാണ്.
എല്ലാ തരത്തിലുമുള്ള തീവ്രവാദവും, സംഹാരാത്മകമായ ആയുധങ്ങളുടെ ദുരുപയോഗവും, സാമ്പത്തിക രംഗത്തെ തടസ്സങ്ങളുമാണ് 2030 വരെ മാനവരാശിയുടെ പുരോഗതിയെ അട്ടിമറിക്കുക. നിലനില്‍പ്പിനെ പോലും ബാധിച്ചേക്കാം. ഈ പ്രശ്‌നങ്ങളെല്ലാം ഭീകരവാദവുമായി ബന്ധപ്പെട്ടാണ് കിടക്കുന്നതെന്നും റിപോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.
കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ ഏറ്റവും കൂടുതല്‍ ആഗോള മാധ്യമ ശ്രദ്ധലഭിച്ചത് ഐ.എസ്.ഐ.എസ് എന്ന ഭീകര സംഘടനയ്ക്കാണ്. എന്നാല്‍ ഐ.എസിന്റെ ഉയര്‍ച്ചയും പതനവും പെട്ടെന്നായിരുന്നു. എന്നാല്‍ മാറ്റങ്ങള്‍ക്കു വിധേയമായ ഭീകര സംഘടന അല്‍ഖാഇദയാണ്. ഭീകര സംഘടനകളുടെ നിലനില്‍പ്പിനെ സ്വാധീനിക്കുന്ന സുപ്രധാന ഘടകം അവര്‍ക്ക് രാജ്യങ്ങളില്‍ നിന്നും രഹസ്യാന്വേഷണ ഏജന്‍സികളില്‍ നിന്നും ക്രിമിനല്‍ ശൃംഖലകളില്‍ നിന്നും ലഭിക്കുന്ന സഹായങ്ങളുമാണ്. അല്‍ഖാഇദയുടെ പിറവി പാക്കിസ്ഥാനിലായിരുന്നു. പാക്കിസ്ഥാന്‍ പിന്നീട് അഫ്ഗാനെ സ്വാധീനിച്ചു. അല്‍ഖാഇദി മുന്‍ തവലന്‍ ഉസാമ ബിന്‍ലാദന് പാക്ക് സൈനിക കേന്ദ്രത്തിന്റെ സമീപം വിശാലമായി വീടൊരുക്കിക്കൊടുത്തു. ഈ വീടും മതിലും സമീപത്തെ മുന്‍ പാക്ക് സൈനിക ഓഫീസര്‍മാരുടെ വീടിനെക്കാള്‍ വലുതും സുരക്ഷിതവുമായിരുന്നു-റിപോര്‍ട്ടില്‍ പറയുന്നു. അഫ്ഗാനിസ്ഥാന്‍, സിറിയ, ലിബിയ, യമന്‍ എന്നീ രാജ്യങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ഭീകര സംഘടനകളുടെ സമഗ്ര വിവരങ്ങള്‍ അടങ്ങുന്നതാണ് ഈ റിപോര്‍ട്ട്.