താഴ്‌വരയില്‍ വന്‍ പ്രതിഷേധം
ഇന്റര്‍നെറ്റും മൊബൈല്‍ ഫോണും തടഞ്ഞു
ശ്രീനഗര്‍- കശ്മീരില്‍ സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലില്‍ രണ്ട് ഭീകരര്‍ കൊല്ലപ്പെട്ടു. ശ്രീനഗര്‍ പ്രാന്തത്തില്‍ ഭീകരര്‍ ഒളിച്ച വീടു വളഞ്ഞാണ് സൈന്യം വെടിവെപ്പ് നടത്തിയത്. ഏറ്റുമുട്ടലില്‍ ഒരു പോലീസുകാരന്‍ കൊല്ലപ്പെടുകയും നാല് സൈനികര്‍ക്കും രണ്ട് പോലീസുകാര്‍ക്കും പരിക്കേല്‍ക്കുകയും ചെയ്തു. അതേസമയം, സിവിലിയന്‍ വീട് സൈന്യം കത്തിച്ചുവെന്നാരോപിച്ച് കശ്മീരികള്‍ വന്‍ പ്രതിഷേധം ഉയര്‍ത്തി. രഹസ്യ വിവരത്തെ തുടര്‍ന്ന് സൈന്യം തിരച്ചില്‍ ആരംഭിച്ചതോടെ ഭീകരര്‍ ഒളിച്ച വീടിനാണ് സൈന്യത്തിന്റെ വെടിവെപ്പില്‍ തീപ്പിടിച്ചത്.
തീവ്രവാദികളുമായി ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കുന്നതിനായി പ്രദേശവാസികള്‍ ഏറ്റുമുട്ടല്‍ നടന്ന സ്ഥലത്തേക്ക് മാര്‍ച്ച് നടത്താന്‍ ശ്രമിച്ചു. പോലീസിനും അര്‍ധസേനാ വിഭാഗങ്ങള്‍ക്കും നേരെ പ്രകടനക്കാര്‍ കല്ലെറഞ്ഞു. ജനക്കൂട്ടത്തെ പിരിച്ചുവിടാന്‍ പോലീസും സൈന്യവും പെല്ലറ്റുകളും കണ്ണീര്‍ വാതകവും പ്രയോഗിച്ചു. പോലീസ് നടപടിയല്‍ അഞ്ച് സിവിലിയന്മാര്‍ക്ക് പരിക്കേറ്റു.
കൊല്ലപ്പെട്ട ഭീകരരുടെ ഖബറടക്കം നടന്ന തെക്കന്‍ കശ്മീരിലെ ഗ്രാമത്തില്‍ ആയിരങ്ങള്‍ വിലാപ യാത്രയില്‍ പങ്കെടുത്തു. കൊല്ലപ്പെട്ടവരില്‍ ഒരാളായ സബ്‌സാര്‍ സോഫി പിഎച്ച്.ഡി ഗവേഷകനാണ്. സോഫിയുടെ മരണം ജന്മനാട്ടില്‍ വന്‍ പ്രതിഷേധത്തിനാണ് കാരണമായത്.
പ്രതിഷേധം പടരുന്നത് തടയാനായി അധികൃതര്‍ താഴ്‌വരയില്‍ ഇന്റര്‍നെറ്റും മൊബൈല്‍ ഫോണ്‍ സേവനവും തടഞ്ഞിരുന്നു. പ്രതിഷേധ വീഡിയോകള്‍ വ്യാപിക്കാതിരിക്കാന്‍ അധികൃതര്‍ സ്വീകരിക്കുന്ന പതിവ് നടപടിയാണിത്.
സൈന്യം നടത്തിയ കൊലകളില്‍ പ്രതിഷേധിച്ച് കശ്മീരി സംഘടനകള്‍ ഇന്ന് കശ്മീര്‍ ബന്ദ് പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ത്യയുടെ അടിച്ചമര്‍ത്തല്‍ നയം വിദ്യാസമ്പന്നരായ യുവാക്കളെ പോരാട്ട മാര്‍ഗം തെരഞ്ഞെടുത്ത് രക്തസാക്ഷികളാകാന്‍ പ്രേരിപ്പിക്കുകയാണെന്ന് നേതാക്കള്‍ പ്രസ്താവനയില്‍ പറഞ്ഞു.
ഞായാറാഴ്ച ഏഴ് സിവിലിയന്മാര്‍ കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് താഴ്‌വരയില്‍ പ്രതിഷേധാഗ്നി പടര്‍ന്നതിനിടെയാണ് പുതിയ സംഭവം. സൈന്യവും ഭീകരരും തമ്മില്‍ ഏറ്റുമുട്ടിയ സ്ഥലത്തുണ്ടായ സ്‌ഫോടനത്തിലാണ് ഏഴ് പേരുെട മരണം.