കോട്ടയം- വയറുവേദനയെ തുടർന്ന് കോട്ടയം സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയെത്തിയ എട്ടു വയസ്സുകാരി മരിച്ചത് ചികിത്സാ പിഴവ് മൂലമെന്ന് ആരോപിച്ച് ബന്ധുക്കൾ നടത്തിയ പ്രതിഷേധം സ്വകാര്യ ആശുപത്രിയിൽ സംഘർഷത്തിനിടയാക്കി. കോതമംഗലം പൂത്തുക്കുഴി, ചെട്ടിമട്ടിൽ പരേതനായ ജൂപേഷിന്റെയും, ആർപ്പുക്കര പനമ്പാലം കാവിൽ ചാക്കോയുടെയും മകൾ ബീനയുടെ ഏകമകളായ എയ്ൻ അൽഫോൺസ ജൂപേഷ്(എട്ട്) ആണ് മരിച്ചത്. തിങ്കളാഴ്ച രാത്രിയാണ് സംഭവം.
അമിത അളവിൽ വേദന സംഹാരിക്കുള്ള മരുന്ന് നൽകിയതാണ് മരണ കാരണമെന്നും, മരിച്ച ശേഷവും ചികിത്സ തുടർന്നെന്നും ആരോപിച്ച് ബന്ധുക്കൾ ആശുപത്രിയിൽ ബഹളംവച്ചു. ഇതിനിടയിൽ കുട്ടിയുടെ മാതാവ് പലവട്ടം മുകളിലത്തെ നിലയിൽ നിന്നും താഴേയ്ക്ക് ചാടുവാൻ ശ്രമിച്ചത് ബന്ധുക്കൾ തടഞ്ഞു. അർധരാത്രിയിലും തുടർന്ന ബഹളം പുലർച്ചെ മൂന്നിനാണ് ശമിച്ചത്. 2017 ഒക്ടോബർ 21 നാണ് ജൂപേഷ് മരിച്ചത്.
ഭർത്താവിന്റെ ഒന്നാം ചരമ വാർഷിക ചടങ്ങിനു പങ്കെടുക്കുവാനാണ് ബീന മാലിയിൽ നിന്നെത്തിയത്. എന്നാൽ 21 ഞായറാഴ്ച ആയത് മൂലം 20 ശനിയാഴ്ച ചരമവാർഷിക ചടങ്ങുകൾ നടത്തുകയായിരുന്നു.
ഇതിനിടയിൽ വയറു വേദന അനുഭവപ്പെട്ടു. തുടർന്ന് തിങ്കളാഴ്ച രാവിലെ കുടമാളൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു. മരുന്നുകൾ നൽകി ഇവരെ വീട്ടിലേയ്ക്ക് പറഞ്ഞു വിട്ടു. വീട്ടിലെത്തിയ ശേഷവും കടുത്ത വേദന അനുഭവപ്പെട്ടതിനെ തുടർന്ന് വൈകുന്നേരം വീണ്ടും ഇതേ ആശുപത്രിയിലെത്തിച്ചു. ഈ സമയം കുട്ടിയെ പരിശോധിക്കുവാൻ ആരും എത്തിയില്ലെന്നും, ഒരു ഡോക്ടർ ഫോണിലൂടെ പറഞ്ഞ് കൊടുത്ത മരുന്നാണ് കുത്തിവച്ചതെന്നും ബന്ധുക്കൾ ആരോപിക്കുന്നു. ഇതിനിടെ വേദന സംഹാരി മൂന്നു തവണ അമിത തോതിൽ കുട്ടിക്ക് നൽകിയതായും നഴ്‌സായ മാതാവ് പറഞ്ഞു. ഈ വേദന സംഹാരി അമിത അളവിൽ കുത്തിവച്ചതാണ് മരണ കാരണമെന്നാണ് ബന്ധുക്കൾ ആരോപിക്കുന്നത്.
മൃതദേഹം കോട്ടയം വെസ്റ്റ് പോലീസിന്റെ നേതൃത്വത്തിൽ ഇൻക്വസ്റ്റ് നടത്തിയ ശേഷം പോസ്റ്റ്‌മോർട്ടത്തിനു ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു. അതേസമയം പല ആശുപത്രികളിലും ചികിത്സതേടിയ ശേഷമാണ് ഇവർ തങ്ങളുടെ ആശുപത്രിയിൽ എത്തിയതെന്ന് ആശുപത്രി അധികൃതർ പറയുന്നു.