ഇസ്രായിലില്‍നിന്ന് ഭൂമി തിരിച്ചു പിടിക്കാനൊരുങ്ങി ജോര്‍ദാന്‍

അമ്മാന്‍- അതിര്‍ത്തിയില്‍ ഇസ്രായിലിനു പാട്ടത്തിനു നല്‍കിയ രണ്ട് വിശാല പ്രദേശങ്ങളുടെ കരാര്‍ പുതുക്കേണ്ടതില്ലെന്ന് ജോര്‍ദാന്‍ തീരുമാനം. ഇരു രാജ്യങ്ങള്‍ തമ്മില്‍ 1994 ല്‍ ഉണ്ടാക്കിയ സമാധാന കരാറിന്റെ ഭാഗമായാണ് വടക്കുപടിഞ്ഞാറന്‍ ഭാഗത്തുള്ള ബാഖുറയിലും തെക്ക് അല്‍ഖമറിലും ഇസ്രായിലിന് സ്വകാര്യ ഉടമസ്ഥാവകാശവും പ്രത്യേക യാത്രാ അവകാശങ്ങളും നല്‍കിയിരുന്നത്. നേരത്തെ ഇസ്രായില്‍ പിടിച്ചടക്കിയ പ്രദേശങ്ങളാണിത്.
സമാധാന കരാറിനോടു ചേര്‍ത്തുള്ള ഉപകരാറിന്റെ ഭാഗമായി 400 ഹെക്ടര്‍ കൃഷിഭൂമിയും ഗലീലി സമുദ്രത്തിനു സമീപം സമാധാന ദ്വീപ് എന്നറിയിപ്പെടുന്ന പ്രദേശവുമാണ് ഇസ്രായില്‍ ഉപയോഗിച്ചുവരുന്നത്. അടുത്ത വര്‍ഷം പാട്ടക്കരാര്‍ അവസാനിക്കാനിരിക്കെ, രണ്ട് പ്രദേശങ്ങളുടേയും പൂര്‍ണ പരമാധികാരം തിരിച്ചുപിടിക്കാനാണ് ജോര്‍ദാന്റെ നീക്കം. ഇതു സംബന്ധിച്ച് അബ്ദുല്ല രാജവ് നടത്തിയ പ്രഖ്യാപനം രാജ്യത്ത് പരക്കെ സ്വാഗതം ചെയ്യപ്പെട്ടു. ബാഖുറയിലേയും ഖമറിലേയും സ്ഥലങ്ങള്‍ ഇസ്രായില്‍ സൈനികരും കൃഷിക്കാരുമാണ് ഉപയോഗിച്ചുവരുന്നത്. 1994 ലെ സമാധാന കരാറിന്റെ അടിസ്ഥാനത്തില്‍ ഈ ഭൂമികളില്‍ ചിലര്‍ക്ക് സ്വകാര്യ ഉടമസ്ഥാവകാശവും യാത്രാനുമതിയും നല്‍കിയിട്ടുണ്ട്.
വടക്കന്‍ ജോര്‍ദാന്‍ താഴ്്‌വരക്കു സമീപമുള്ള ബാഖുറ 1950 ഇസ്രായില്‍ പിടിച്ചടക്കിയ പ്രദേശമാണ്. തെക്കന്‍ ജോര്‍ദാനില്‍ അഖബക്കു സമീപമുള്ള ഖമര്‍ 1967ലെ മിഡീസ്റ്റ് യുദ്ധത്തിലാണ് ഇസ്രായില്‍ കൈക്കലാക്കിയത്.
ജോര്‍ദാന്റെ തീരുമാനം ഇസ്രായിലിനെ അറിയിച്ചതായി അബ്ദുല്ല രാജാവ് പറഞ്ഞു. പാട്ടക്കരാര്‍ അവസാനിപ്പിക്കാനും പ്രദേശങ്ങള്‍ തിരിച്ചുപിടിച്ച് ഇസ്രായിലിനോട് ചേര്‍ക്കാനും ജനങ്ങളില്‍നിന്ന് വന്‍ സമ്മര്‍ദമുണ്ടായിരുന്നു. ഇസ്രായില്‍ ഉടമസ്ഥാവകാശം അവസാനിപ്പിക്കാണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞയാഴ്ച ജോര്‍ദാന്‍ തലസ്ഥാനമായി അമ്മാനിലേക്ക് ബഹുജനമാര്‍ച്ച് നടത്തി.
ഇവ ജോര്‍ദാന്‍ പ്രദേശമാണെന്നും അവ ജോര്‍ദാനില്‍തന്നെ തുടരുമെന്നും അബ്ദുല്ലാ രാജാവ് പറഞ്ഞു. എന്നാല്‍ നിലവിലെ സ്ഥിതി തുടരുന്നതിന് ചര്‍ച്ച നടത്തുമെന്നാണഅ ഇസ്രായില്‍ പ്രധാനമന്ത്രി ബെന്‍യാമിന്‍ നെതന്യാഹുവിന്റെ പ്രതികരണം.
 

Latest News