Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

കശ്മീരിൽ തെരഞ്ഞെടുപ്പ്  വേണമെന്ന് ഗവർണർ 

ശ്രീനഗർ- ജമ്മു കശ്മീരിൽ പുതിയ സർക്കാർ രൂപീകരിക്കാൻ താൻ മുൻകൈയെടുക്കില്ലെന്നും നിയമസഭാ തെരഞ്ഞെടുപ്പ് നേരത്തെ നടത്തുന്നതാണ് നല്ലതെന്നും ഗവർണർ സത്യപാൽ മാലിക്. നിലവിലെ നിയമസഭയിൽ നിന്നു ജനകീയമായ ഒരു സർക്കാരുണ്ടാക്കാനാകുമെന്നു കരുതുന്നില്ലെന്നും അതിനാലാണ് തെരഞ്ഞെടുപ്പിനെ പിന്തുണക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ജൂണിൽ ബി.ജെ.പി-പി.ഡി.പി സഖ്യം പിരിഞ്ഞതിനു ശേഷം ഗവർണർ ഭരണത്തിൻ കീഴിലാണ് ജമ്മു കശ്മീർ.
പുതിയ സർക്കാർ രൂപീകരിക്കുന്നതുമായി ബന്ധപ്പെട്ടു ഒരു നീക്കങ്ങൾക്കും താനില്ലെന്നും ഗവർണർ വ്യക്തമാക്കി. പ്രധാനമന്ത്രിയിൽ നിന്നോ കേന്ദ്ര നേതാക്കളിൽ നിന്നോ ഒരു നിർദേശവും ലഭിച്ചിട്ടില്ല. കേന്ദ്രവും തെരഞ്ഞെടുപ്പ് കമ്മീഷനുമാണ് ഈ വിഷയത്തിൽ തീരുമാനമെടുക്കേണ്ടത്. ഞാൻ എന്റെ ഉത്തരവാദിത്തങ്ങൾ നിറവേറ്റുകയാണ്. നേരത്തേ തെരഞ്ഞെടുപ്പ് നടത്തണമെന്നാണ് ആഗ്രഹം -അദ്ദേഹം പറഞ്ഞു.
ബി.ജെ.പി പിന്തുണ പിൻവലിച്ചതിനെ തുടർന്ന് പി.ഡി.പി പ്രസിഡന്റ് മെഹ്ബൂബ മുഫ്തി മുഖ്യമന്ത്രി സ്ഥാനം രാജിവയ്ക്കുകയായിരുന്നു. 87 അംഗ നിയമസഭയിൽ നിലവിൽ ഒരു കക്ഷിക്കും ഭൂരിപക്ഷം ഇല്ലാത്ത അവസ്ഥയാണുള്ളത്. പി.ഡി.പി-28, ബി.ജെ.പി-25, നാഷനൽ കോൺഫറൻസ്-15 എന്നിങ്ങനെയാണു നിയമസഭയിലെ കക്ഷിനില. ജമ്മു കശ്മീരിനു പ്രത്യേക പദവി നൽകുന്ന ആർട്ടിക്കിൾ 35 എയുമായി ബന്ധപ്പെട്ട കേസിൽ വാദം കേൾക്കുന്നത് നീട്ടിവയ്ക്കാൻ സുപ്രീം കോടതിയോട് അഭ്യർഥിക്കുമെന്നും ഗവർണർ പറഞ്ഞു. തെരഞ്ഞെടുക്കപ്പെട്ട സർക്കാരല്ല കശ്മീരിൽ ഉള്ളത്. പുതിയ സർക്കാർ നിലവിൽ വരുന്നതു വരെ വാദം നീട്ടിവെക്കാൻ ആവശ്യപ്പെടുമെന്നും അദ്ദേഹം വ്യക്തമാക്കി. വരുന്ന ജനുവരിയിലാണ് അപേക്ഷ വീണ്ടും സുപ്രീം കോടതിയുടെ പരിഗണനയിലെത്തുക. 

Latest News