മാനന്തവാടി- അഞ്ചു മാസം പ്രായമുള്ള ഗർഭം അലസിപ്പിച്ച് അവശിഷ്ടം കക്കൂസ് ടാങ്കിൽ തള്ളിയ സ്ത്രീക്കെതിരെ പോലീസ് കേസെടുത്തു. തിരുനെല്ലി പോലീസ് സ്റ്റേഷൻ പരിധിയിലെ 37 കാരിയും നാലു കുട്ടികളുടെ അമ്മയുമായ സ്ത്രീക്കെതിരെയാണ് കേസ്. മാനന്തവാടി തഹസിൽദാരുടെ സാന്നിധ്യത്തിൽ കക്കൂസ് ടാങ്ക് പൊളിച്ച് ഗർഭാവശിഷ്ടങ്ങൾ കണ്ടെടുത്തു. അമിത രക്തസ്രാവത്തെത്തുടർന്നു സ്ത്രീ ജില്ലാ ആശുപത്രിയിൽ ചികിത്സ തേടിയതാണ് സംഭവം പുറത്തറിയാൻ ഇടയാക്കിയത്. പരിശോധനയിൽ പ്രസവത്തെത്തുടർന്നുള്ള രക്തസ്രാവമാണെന്നു ഡോക്ടർക്കു ബോധ്യപ്പെട്ടു. പൊക്കിൾക്കൊടി മുറിച്ചു മാറ്റിയതും ശ്രദ്ധയിൽപ്പെട്ടു. ഈ വിവരം ഡോക്ടർ പോലീസിൽ അറിയിക്കുകയായിരുന്നു. നിയമപരമല്ലാതെ ഗർഭം അലസിപ്പിച്ചതിനും ജനനം മറച്ചുവെച്ചതിനുമാണ് സ്ത്രീക്കെതിരെ കേസെന്നു പോലീസ് പറഞ്ഞു. കക്കൂസ് ടാങ്കിൽനിന്നു പുറത്തെടുത്ത ഗർഭാവശിഷ്ടം കണ്ണൂർ റീജിയണൽ ഫോറൻസിക് സയൻസ് ലാബിലെ സയന്റിഫിക് ഓഫീസർ അനൂപ് ചന്ദ്രന്റെ നേതൃത്വത്തിൽ ഫോറൻസിക് സംഘവും വിരലടയാള വിദഗ്ധരും പരിശോധിച്ച ശേഷമാണ് പോസ്റ്റുമോർട്ടത്തിനു കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്കു അയച്ചത്.