മക്ക- രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ കനത്ത മഴ തുടരുന്നു. തായിഫില്‍ പേമാരിയെ തുടര്‍ന്നുണ്ടായ പ്രളയത്തില്‍ 12 വാഹനങ്ങളിലായി കുടുങ്ങിയ 16 പേരെ രക്ഷപ്പെടുത്തിയതായി സിവില്‍ ഡിഫന്‍സ് അറിയിച്ചു.
മക്കയില്‍ അര മണിക്കൂര്‍ നീണ്ടുനിന്ന് മഴയെ തുടര്‍ന്ന് അറഫ മൈതാനം ഏതാണ്ട് പൂര്‍ണമായും വെള്ളത്തിനടിയിലായി. ഹജ് വേളയില്‍ ലക്ഷക്കണക്കിന് ഹാജിമാര്‍ സംഗമിക്കുന്ന അറഫയില്‍ മഴവെള്ളം ചാലിട്ടൊഴുകുന്നതിന്റെ വീഡിയോ ദൃശ്യം സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലായി. മഴ സമയത്ത് വെള്ളം കെട്ടിനില്‍ക്കുന്ന പ്രദേശങ്ങളില്‍നിന്നും താഴ്‌വാരങ്ങളില്‍നിന്നും അകന്നുനില്‍ക്കണമെന്നും അത്യാഹിതങ്ങളുണ്ടായാല്‍ ഉടന്‍ വിവരം അറിയിക്കണമെന്നും സിവില്‍ ഡിഫന്‍സ് അതോറിറ്റി പൊതുജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കി.
കഴിഞ്ഞ ദിവസങ്ങളിലെ ശക്തമായ മഴയെത്തുടര്‍ന്നുണ്ടായ പ്രളയത്തില്‍ നിരവധി പേര്‍ ദുരിതമനുഭവിക്കുന്നതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
അല്‍ബാഹ പ്രവിശ്യയില്‍ മര്‍കസ് കറാ, ബനീഅദ്‌വാന്‍, ഖല്‍വ, ബനീസാര്‍, ജര്‍ബ് അല്‍ബാഹ, ഹുജൈര്‍, ബനീദ്വബ്‌യാന്‍, ബനീ കബീര്‍, ബനീ ഫര്‍വ എന്നിവിടങ്ങളില്‍ ശക്തമായ മഴയാണ് അനുഭവപ്പെട്ടത്. ഇവിടങ്ങളില്‍ വാഹനാപകടങ്ങളോ ആളപായമോ നാശനഷ്ടങ്ങളോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് അല്‍ബാഹ സിവില്‍ ഡിഫന്‍സ് വക്താവ് കേണല്‍ ജംആന്‍ ദായിസ് പറഞ്ഞു. ശക്തമായ മഴയില്‍ പാറയിടിഞ്ഞും മറ്റും ഗതാഗതം താറുമാറായ ജിസാന്‍ പ്രവിശ്യയിലെ ഹറൂബില്‍ 24 മണിക്കൂര്‍ പിന്നിട്ടിട്ടും ഗതാഗതം പുനഃസ്ഥാപിച്ചിട്ടില്ലെന്ന് നാട്ടുകാര്‍ പരാതിപ്പെട്ടു. നഗരത്തില്‍നിന്ന് ഏറെ വിദൂരതയിലുള്ള തങ്ങളുടെ ഗ്രാമത്തില്‍ നിരവധി പേരാണ് ആശുപത്രിയില്‍ ചികിത്സ തേടാന്‍ പോലുമാകാതെ കുടുങ്ങിക്കിടക്കുന്നതെന്നും അല്‍ജസ്അ, ജുഹ്ജുഹ്‌സ ഗ്രാമവാസികള്‍ പറഞ്ഞു. അധികൃതര്‍ അടിയന്തരമായി ഇടപെടണമെന്ന് അവര്‍ ആവശ്യപ്പെട്ടു.
അതേസമയം, വെള്ളിയാഴ്ച പെയ്ത കനത്ത മഴയെത്തുടര്‍ന്ന് റോഡുകള്‍ നശിച്ച വടക്കന്‍ അസീറിലെ ബാരിഖ് മേഖലയില്‍ ഇന്നലെ ഗതാഗതം പുനഃസ്ഥാപിച്ചു. ഏതാണ്ട് മൂന്ന് മണിക്കൂര്‍ ആണ് ഈ പ്രദേശത്ത് ആളുകള്‍ക്ക് വീടുകളിലേക്ക് പ്രവേശിക്കുന്നതിനോ പുറത്തു കടക്കാനോ കഴിഞ്ഞിരുന്നില്ല. പുറംലോകത്തേക്ക് ബന്ധപ്പെടാനുള്ള എല്ലാ മാര്‍ഗങ്ങളും അടഞ്ഞുവെന്നും അധികൃതര്‍ അടിയന്തരമായി ഇടപെടണമെന്നും പ്രദേശവാസികള്‍ ആവശ്യപ്പെട്ടിരുന്നു. നാട്ടുകാരുടെ കൂടി സഹായത്തോടെയാണ് ഗതാഗതം പുനഃസ്ഥാപിച്ചതെന്ന് ബാരിഖ് നഗരസഭാ മേധാവി പറഞ്ഞു.
കനത്ത മഴ കാരണം ഫുര്‍സാന്‍ ദ്വീപുകളിലെ മീന്‍പിടിത്തക്കാര്‍ക്ക് കടലില്‍ പോകാന്‍ സാധിച്ചില്ല.