Sorry, you need to enable JavaScript to visit this website.

സി.പി.എം നേതാക്കൾ എയർപോർട്ടിൽ അതിക്രമിച്ചു കടന്ന സംഭവം അന്വേഷിക്കുന്നു 

കണ്ണൂർ വിമാനത്താവളത്തിലെ അതീവ സുരക്ഷാ മേഖലയിൽ സി.പി.എം പ്രാദേശിക നേതാക്കൾ ഫയർ എഞ്ചിൻ വാഹനം ഓടിക്കുന്നു. 

കണ്ണൂർ - കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിലെ നിരോധിത മേഖലയിൽ സി.പി.എം പ്രാദേശിക നേതാക്കൾ അതിക്രമിച്ചു കടന്ന് ഫയർ ഫോഴ്‌സ് വാഹനം ഓടിച്ച സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി കിയാൽ അധികൃതർ അറിയിച്ചു. ഇതു സംബന്ധിച്ച് സമൂഹ മാധ്യമങ്ങളിൽ വാർത്ത പ്രചരിച്ചതിെനത്തുടർന്നാണ് അന്വേഷണത്തിനു നിർദേശം നൽകിയതെന്ന് കിയാൽ എം.ഡി വി.തുളസീദാസ് അറിയിച്ചു. 
സി.െഎ.എസ്.എഫ് വിമാനത്താവളത്തിന്റെ നിയന്ത്രണം ഏറ്റെടുത്തതിനു ശേഷമായിരുന്നു സംഭവം. ഈ മാസം അഞ്ച് മുതൽ 12 വരെ പൊതുജനങ്ങൾക്കു വിമാനത്താവളത്തിൽ പ്രവേശനം അനുവദിച്ചിരുന്നു. കർശന പരിശോധനയിലൂടെയാണ് ആയിരക്കണക്കിനാളുകളെ വിമാനത്താവളത്തിലേക്കു പ്രവേശിപ്പിച്ചത്. ഈ ദിവസങ്ങളിലായിരുന്നു അധികൃതർ  അറിയാതെ അതീവ സുരക്ഷിത മേഖലയിൽ കടന്ന് വാഹനം ഓടിക്കുകയും ഫോട്ടോകളെടുക്കുകയും ചെയ്തത്. സി.പി.എം ഏരിയാ കമ്മിറ്റി ഭാരവാഹികളായ രണ്ടു പേരാണ് വിമാനത്താവളത്തിൽ കയറിയത്. ഇവർ തങ്ങളുടെ ഫേസ് ബുക്കിൽ ഇതിന്റെ ചിത്രങ്ങളടക്കം പോസ്റ്റു ചെയ്തു
       വിമാനത്താവളത്തിലെ ഫയർ സേഫ്റ്റി വിഭാഗം ജീവനക്കാരുടെ ഒത്താശയോടെയാണ് ഇവർ ഈ മേഖലയിൽ കടന്നതും വാഹനം ഓടിച്ചതുമെന്നാണ് ആക്ഷേപം. പല തവണകളിലായി വിമാനത്താവളത്തിൽ പരിശോധനകൾ നടന്നപ്പോൾ മാധ്യമ പ്രവർത്തകരെ പോലും ഈ മേഖലയിലേക്കു പ്രവേശിപ്പിച്ചിരുന്നില്ല. പ്രധാന ഉദ്യോഗസ്ഥർക്കു മാത്രമാണ് പ്രവേശനാനുമതി ഉണ്ടായിരുന്നത്. എന്നാൽ ഈ മേഖലയിൽ കയറിയ നേതാക്കൾ കോടികൾ വില വരുന്ന വാഹനം ഓടിക്കുകയും മറ്റു മേഖലകളിൽ നിർബാധം കയറി ഇറങ്ങുകയും ചെയ്തുവെന്നാണ് ആക്ഷേപം. ഇതേക്കുറിച്ചാണ് അന്വേഷണ നടക്കുന്നത്. വിമാനത്താവളത്തിന്റെ പൂർണ നിയന്ത്രണം സി.ഐ.എസ്.എഫ് ഏറ്റെടുത്തതോടെ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്കു മാത്രമാവും പ്രവേശനം നൽകുകയെന്ന് കിയാൽ എം.ഡി വ്യക്തമാക്കി. 

Latest News