അവര്‍ കൊന്നുകാണും; കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്തി മുന്‍ ഇന്റര്‍പോള്‍ മേധാവിയുടെ ഭാര്യ

പാരീസ്- ചൈനീസ് സര്‍ക്കാര്‍ ക്രൂരതയുടെ പര്യായമാണെന്നും ദുരൂഹസാഹചര്യത്തില്‍ അറസ്റ്റിലായ തന്റെ ഭര്‍ത്താവ് ജീവിച്ചിരിപ്പുണ്ടോ എന്ന കാര്യം ഉറപ്പില്ലെന്നും മുന്‍ ഇന്റര്‍പോള്‍ മേധാവി മെങ് ഹോങ്‌വീയുടെ ഭാര്യ ഗ്രേസ് മെങ് പറഞ്ഞു. തനിക്ക് വധഭീഷണിയുണ്ടെന്നും അവര്‍ വെളിപ്പെടുത്തി.
ബി.ബി.സിക്ക് നല്‍കിയ അഭിമുഖത്തിലാണ് ഭര്‍ത്താവ് ജീവിച്ചിരിപ്പുണ്ടോ എന്ന കാര്യം ഉറപ്പിക്കാനാവില്ലെന്ന് അവര്‍ പറഞ്ഞത്. അഴിമതിയുമായി ബന്ധപ്പെട്ട് മെങ് അറസ്റ്റിലാണെന്ന് ചൈനീസ് അധികൃതര്‍ വെളിപ്പെടുത്തിയിരുന്നു. ഇതിനു പിന്നാലെ മെങ് ഇന്റര്‍പോള്‍ പ്രസിഡന്റ് സ്ഥാനം രാജിവെക്കുകയും ചെയ്തു. മെങ് കൈക്കൂലി വാങ്ങിയതിനു തെളിവുണ്ടെന്നും ചൈനീസ് അധികൃതര്‍ വെളിപ്പെടുത്തിയിട്ടുണ്ട്.
ഇന്റര്‍പോള്‍ ആസ്ഥാനം സ്ഥിതി ചെയ്യുന്ന ഫ്രഞ്ച് തലസ്ഥാനമായ പാരീസില്‍ വെച്ചാണ് ഗ്രേസ് മെങ് ബി.ബി.സിക്ക് അഭിമുഖം നല്‍കിയത്. ചൈനയില്‍ ഭര്‍ത്താവിനെ ഫോണില്‍ കിട്ടുന്നില്ലെന്ന് ഇവര്‍ വ്യക്തമാക്കിയതോടെയാണ് മെങിന്റെ തിരോധാനം വാര്‍ത്തായയതും ഒടുവില്‍ ചൈനീസ് അധികൃതര്‍ പ്രതികരിച്ചതും.
പിതാവ് ദീര്‍ഘമായ ബിസിനസ് ട്രിപ്പിനു പോയിരിക്കയാണെന്നാണ് മക്കളോട് പറഞ്ഞത്. എതിരാളികള്‍ക്കെതിരെ ഏതറ്റം പോകാനും മടിക്കാത്തവരാണ് ചൈനീസ് അധികൃതര്‍. രാഷ്ട്രീയ പകപോക്കലാണ് നടക്കുന്നത്. ഫ്രാന്‍സില്‍ വെച്ച് കൊല്ലപ്പെടുമെന്ന് തനിക്ക് ഭീഷണി ഫോണ്‍ കോളുകള്‍ ലഭിച്ചതായും ഗ്രേസ് വെളിപ്പെടുത്തി.

Latest News