രാമ ക്ഷേത്രം നിര്‍മ്മിക്കാന്‍ സര്‍ക്കാര്‍ ഉടന്‍ നിയമം ഉണ്ടാക്കണമെന്ന് ആര്‍.എസ്.എസ് മേധാവി

നാഗ്പൂര്‍- അയോധ്യയില്‍ രാമക്ഷേത്ര നിര്‍മ്മാണം വേഗത്തിലാക്കാന്‍ സര്‍ക്കാര്‍ ഉടന്‍ അനുയോജ്യമായ നിയമ നിര്‍മ്മാണം നടത്തണമെന്ന് ആര്‍.എസ്.എസ് മേധാവ് മോഹന്‍ ഭാഗവത് ആവശ്യപ്പെട്ടു. ആത്മാഭിമാനത്തിന്റെ കാഴ്ചപ്പാടില്‍ രാമ ക്ഷേത്ര നിര്‍മ്മാണം അത്യാവശ്യമാണെന്നും ഇത് ഏകത്വത്തിനും ജനപ്രീതിക്കും വഴിയൊരുക്കുമെന്നും ഭാഗവത് പറഞ്ഞു. നാഗ്പൂരില്‍ ആര്‍.എസ്.എസ് സംഘടിപ്പിച്ച വാര്‍ഷിക വിജയദശമി പരിപാടിയില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. രാമ ക്ഷേത്ര നിര്‍മ്മാണം വൈകുന്നതിനു കാരണം രാഷ്ട്രീയമാണ്. ദേശീയ താല്‍പര്യത്തിലുള്ള ഇക്കാര്യത്തിന് തടയിടുന്നത് തീവ്രവാദ സംഘടനകളും സ്വന്തം നേട്ടത്തിനു വേണ്ടി വര്‍ഗീയ രാഷ്ട്രീയം കളിക്കുന്നവരുമാണെന്ന് അദ്ദേഹം ആരോപിച്ചു. ഇത്തരം ഗൂഢാലോചകള്‍ ഉണ്ടെങ്കിലും ഭൂമിയുടെ അവകാശം സംബന്ധിച്ച തീരുമാനം വേഗത്തിലാക്കണമെന്നും സര്‍ക്കാര്‍ ഇതിന് വ്യക്തമായ ഒരു വഴിയുണ്ടാക്കണമെന്നും ഭാഗവ് ആവശ്യപ്പെട്ടു. 

രാമ ക്ഷേത്ര നിര്‍മ്മാണം രാജ്യത്തെ കോടിക്കണക്കിന് ആളുകളുടെ വികാരങ്ങളുമായി ബന്ധപ്പെട്ട ഒന്നാണ്. ശ്രീ രാമന്റെ ജന്മഭൂമിയില്‍ മനോഹരമായ ക്ഷേത്രം നിര്‍മ്മിക്കണമെന്ന ഭാരതീയരുടെ വികാരങ്ങള്‍ക്കൊപ്പമാണ് സംഘ പരിവാര്‍ നില്‍ക്കുന്നത്-ഭാഗവത് പറഞ്ഞു. 

രാമ ജന്മഭൂമിയില്‍ ഒരു ക്ഷേത്രമുണ്ടായിരുന്നു എന്നതിന് തെളിവുകളുണ്ടെങ്കിലും ഇവിടെ ക്ഷേത്രം നിര്‍മ്മിക്കാനുള്ള ഇടം ഇനിയും മാറ്റിവയ്ക്കപ്പെട്ടിട്ടില്ല. ഇതു സംബന്ധിച്ച വിധി നീട്ടിക്കൊണ്ടു പോകാന്‍് കോടതി വ്യവഹാരങ്ങളില്‍ പുതിയ ഇടപെടലുകള്‍ നടത്തി വ്യക്തമായ് ചില നീക്കങ്ങള്‍ നടക്കുന്നുണ്ട്. ഒരു കാരണവുമില്ലാതെ സമൂഹത്തിന്റെ ക്ഷമ പരീക്ഷിക്കുന്നത് ആരുടേയും താല്‍പര്യത്തിലല്ലെന്നും ഭാഗവത് പറഞ്ഞു. 
 

Latest News