കോട്ടയം- ശബരിമല വിഷയത്തിൽ സി.പി.എം അജണ്ട വിശ്വാസികളുടെ മേൽ അടിച്ചേൽപിക്കുകയാണെന്ന് എ.ഐ.സി.സി ജനറൽ സെക്രട്ടറി ഉമ്മൻ ചാണ്ടി.
കോട്ടയത്ത് കോൺഗ്രസ് ജില്ലാ നേതൃയോഗം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. കെ.പി. സി.സി അധ്യക്ഷനായ ശേഷം മുല്ലപ്പള്ളി രാമചന്ദ്രൻ ആദ്യമായി ജില്ലയിൽ സന്ദർശനം നടത്തിയതിനോട് അനുബന്ധിച്ചാണ് നേതൃയോഗം ചേർന്നത്.
ശബരിമല വിഷയത്തിൽ ഇപ്പോൾ ഉണ്ടായിക്കൊണ്ടിരിക്കുന്നത് വിശ്വാസികളോടുള്ള വെല്ലുവിളിയാണെന്ന് ഉമ്മൻ ചാണ്ടി പറഞ്ഞു. പാർട്ടി അജണ്ട ജനങ്ങളുടെ മേൽ അടിച്ചേൽപിക്കുകയാണ്. സർക്കാർ ചോദിച്ചു വാങ്ങിയ വിധിയും അതേത്തുടർന്നുള്ള വിവാദങ്ങളുമാണ് സംസ്ഥാനത്ത് ഇന്നുണ്ടായിക്കൊണ്ടിരിക്കുന്നത്.
കെപിസിസി അധ്യക്ഷനായ ശേഷം മുല്ലപ്പള്ളി രാമചന്ദ്രൻ ആദ്യമായി ജില്ലയിൽ നടത്തിയ സന്ദർശനത്തോട് അനുബന്ധിച്ചാണ് പാർട്ടി ജില്ലാ നേതൃയോഗം ഡി.സി.സി ഓഫീസിൽ ചേർന്നത്. കോൺഗ്രസ് പാർട്ടിയിൽ ജനാധിപത്യ സ്വഭാവമില്ലെന്ന ആരോപണങ്ങൾ അടിസ്ഥാന രഹിതമാണെന്ന് മുല്ലപ്പള്ളി പറഞ്ഞു. അച്ചടക്കം പാർട്ടിക്കുള്ളിൽ അനിവാര്യമാണ്. ഒരു സുപ്രഭാതത്തിൽ പാർട്ടിക്കുള്ളിൽ കേഡർ സ്വഭാവം ഉണ്ടാക്കാനാകുമെന്ന് കരുതുന്നില്ല. കേഡർ പാർട്ടികൾക്കുള്ളിൽ പോലും ഭിന്നത രൂക്ഷമാണെന്നും മുല്ലപ്പള്ളി പറഞ്ഞു. പാർട്ടിയിൽ അച്ചടക്കവും ജനാധിപത്യവും സംരക്ഷിക്കപ്പെടേണ്ടത് അനിവാര്യമാണ്.
ഡിസിസി പ്രസിഡന്റ് ജോഷി ഫിലിപ്പ് അധ്യക്ഷനായിരുന്നു. കെ.പി.സി.സി വർക്കിംഗ് പ്രസിഡന്റ് കൊടിക്കുന്നിൽ സുരേഷ്, കോട്ടയം ജില്ലയുടെ ചുമതലയുള്ള പ്രൊഫ. കെ.വി തോമസ്, തിരുവഞ്ചൂർ രാധാകൃഷ്ണൻ, കെ.സി ജോസഫ്, ജോസഫ് വാഴയ്ക്കൻ, ലതികാ സുഭാഷ്, കുര്യൻ ജോയി, അഡ്വ. ടോമി കല്ലാനി, ഫിലിപ്പ് ജോസഫ് തുടങ്ങിയവർ പ്രസംഗിച്ചു. ജില്ലയിൽ നിന്നുള്ള കെ.പി.സി.സി ഭാരവാഹികൾ, ഡി.സി.സി ഭാരവാഹികൾ, മുൻ ഡി.സി.സി ഭാരവാഹികൾ, ബ്ലോക്ക് ഭാരവാഹികൾ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.