Sorry, you need to enable JavaScript to visit this website.

അപകടത്തിന്റെ ഞെട്ടിക്കുന്ന വിവരങ്ങളുമായി ബാലഭാസ്‌കറിന്റെ ഡ്രൈവര്‍

തിരുവനന്തപുരം- അപകട സമയത്ത് കാര്‍ ഓടിച്ചിരുന്നത് വയലിനിസ്റ്റ് ബാലഭാസ്‌കറായിരുന്നുവെന്ന് ഡ്രൈവര്‍  അര്‍ജുന്‍ പോലീസിന് മൊഴി നല്‍കി. തൃശൂരില്‍നിന്ന് കൊല്ലം വരെ താനാണ് വാഹനം ഓടിച്ചത്. എന്നാല്‍ കൊല്ലത്ത് നിന്ന് താന്‍ ഓടിക്കാമെന്ന് പറഞ്ഞ് ബാലഭാസ്‌കര്‍ ഡ്രൈവര്‍ സീറ്റിലെത്തി. മുന്നിലെ  സീറ്റിലാണ് ഭാര്യയും മകള്‍ തേജസ്വിനിയും ഇരുന്നിരുന്നതെന്നും ഡ്രൈവര്‍ പറഞ്ഞു.
അര്‍ജുന്‍ വാഹനം ഓടിച്ചുവെന്നാണ് നേരത്തെ കരുതിയിരുന്നത്. മലയാള സംഗീത പ്രേമികളെ മുഴുവന്‍ തീരാ ദുഖത്തിലാഴ്ത്തിയാണ് വാഹനാപകടത്തില്‍ വയലിനിസ്റ്റ് ബാലഭാസ്‌കറും മകള്‍ തേജസ്വിനി ബാലയും ഈ ലോകത്തോട് വിടപറഞ്ഞത്. സെപ്്റ്റംബര്‍ 25ന് തിരുവനന്തപുരം പള്ളിപ്പുറത്ത് നടന്ന വാഹനാപകടത്തില്‍ പരിക്കേറ്റാണ് ഇരുവരും മരിച്ചത്. നിയന്ത്രണം നഷ്ടപ്പെട്ട കാര്‍ വലതുവശത്തേക്കു തെന്നിമാറി റോഡരികിലെ മരത്തില്‍ ഇടിക്കുക യായിരുന്നു. രണ്ടു വയസ്സുകാരിയായ മകള്‍ തേജസ്വിനി ആശുപത്രിയിലെത്തിക്കുമ്പോഴേക്കും മരിച്ചിരുന്നു. തലച്ചോറിനും കഴുത്തെല്ലിനും നട്ടെല്ലിനും ശ്വാസകോശത്തിനും സാരമായി ക്ഷതമേറ്റ ബാലഭാസ്‌കറിന് രണ്ടു ശസ്ത്രക്രിയ നടത്തിയെങ്കിലും ദിവസങ്ങള്‍ കഴിഞ്ഞതോടെ മരണത്തിന് കീഴടങ്ങി. ഭാര്യ ലക്ഷ്മി സുഖം പ്രാപിച്ചു വരികയാണ്.

 

 

 

Latest News