തിരഞ്ഞെടുപ്പ് അടുത്തപ്പോള്‍ വീണ്ടും സോളാര്‍ കേസ് പൊടിതട്ടിയെടുക്കാന്‍ ഇടതുമുന്നണി സര്‍ക്കാര്‍. ബ്രൂവറിയും ശബരിമല സ്ത്രീ പ്രവേശനവും ഉയര്‍ത്തി വരുന്ന പൊതുതിരഞ്ഞെടുപ്പില്‍ പിണറായി സര്‍ക്കാരിനെതിരെ ആഞ്ഞടിക്കാന്‍ കോണ്‍ഗ്രസ് മുന്നൊരുക്കം നടത്തുന്നതിനിടയിലാണ് കോണ്‍ഗ്രസിനെ സോളാറില്‍ കുരുക്കി തിരിച്ചടിക്കാനുള്ള സര്‍ക്കാരിന്റെ നീക്കം. സരിത എസ്.നായര്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ നല്‍കിയ ബലാത്സംഗ പരാതികളില്‍ കേസെടുക്കാനാണ് സര്‍ക്കാര്‍ നീക്കം. നിയമവിദഗ്ധരുമായി ചര്‍ച്ച ചെയ്തതിന്റെ അടിസ്ഥാനത്തില്‍ സരിതയുടെ പരാതി നില നില്‍ക്കുമെന്നതിനാല്‍ കേസെടുക്കാന്‍ നിര്‍ദ്ദേശം നല്‍കിയെന്നാണ് സൂചന.
മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും കഴിഞ്ഞ സര്‍ക്കാരിലെ മന്ത്രിമാരും ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ സരിത, മുഖ്യമന്ത്രി പിണറായി വിജയന് നല്‍കിയ പരാതിയില്‍ പ്രത്യേക സംഘം അന്വേഷണം തുടങ്ങിയിരുന്നു. സോളാര്‍ കമ്മീഷന്‍ ശുപാര്‍ശകള്‍ക്ക് പിന്നാലെയായിരുന്നു സരിത പരാതി നല്‍കിയത്.
സരിത കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ ഒരു പരാതിയാണ് ആദ്യം നല്‍കിയിരുന്നത്. എന്നാല്‍ ഒരു പരാതിയില്‍ നിരവധി പേര്‍ക്കെതിരെ ബലാല്‍സംഗത്തിന് കേസെടുക്കാനാകില്ലെന്ന് പ്രത്യേക സംഘ തലവനായിരുന്ന മുന്‍ ഡിജിപി രാജേഷ് ധവാനും, അന്വേഷണ ഉദ്യോഗസ്ഥനായ ദിനേന്ദ്ര കശ്യപും നിലപാടെടുത്തു. ഇതേതുടര്‍ന്നാണ് നേതാക്കള്‍ക്കെതിരെ പ്രത്യേകം പരാതികളില്‍ കേസെടുക്കുന്നതില്‍ നിയമ തടസ്സമില്ലെന്ന് പൊലീസിന് നിയമോപദേശം ലഭിച്ചത്. ഇതിന് പിന്നാലെ സരിത ഓരോരുത്തര്‍ക്കുമെതിരെ പ്രത്യേകം പരാതികളുമായായി പൊലീസിനെ സമീപിക്കുകയായിരുന്നു.
എ.ഐ.സി.സി ജനറല്‍ സെക്രട്ടറിമാരായ ഉമ്മന്‍ചാണ്ടി, കെ.സി.വേണുഗോപാല്‍ എന്നിവര്‍ ലൈംഗികമായി പീഡിപ്പിച്ചുവെന്ന പുതിയ രണ്ട് പരാതികളാണ് ഇപ്പോഴത്തെ അന്വേഷണ തലവാനായ എഡിജിപി അനില്‍ കാന്തിന് സരിത ഒരാഴ്ച മുമ്പ് നല്‍കിയത്. ഈ പരാതികളിലാണ് ഇപ്പോള്‍ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യുന്നത്.
നേരത്തെ പരാതിയില്‍പറഞ്ഞിരുന്ന ആര്യാടന്‍ മുഹമ്മദ്, എ. പി അനില്‍ കുമാര്‍, അടൂര്‍ പ്രകാശ്, ആര്യാടന്‍ മുഹമ്മദിന്റെ പേഴ്‌സണല്‍ സ്റ്റാഫ് അംഗം നസ്സറുള്ള, കോണ്‍ഗ്രസ് നേതാവ് എന്‍.സുബ്രമണ്യം, ബഷീര്‍ അലി തങ്ങള്‍ എന്നിവര്‍ക്കെതിരെയും പ്രത്യേകം പരാതികള്‍ വൈകാതെ തന്നെ സരിത നല്‍കുമെന്നാണ് വിവരം.
പാര്‍ലമെന്റ് തെരഞ്ഞെടുപ്പിന് മുമ്പ് സോളാര്‍ വീണ്ടും സജീവമാക്കി നിര്‍ത്താനാണ് സര്‍ക്കാര്‍ നീക്കം.