ഇടുക്കി- മധ്യവയസ്‌കന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ദമ്പതികൾ അറസ്റ്റിലായി. അടിമാലി മുനിയറ ഇല്ലിസിറ്റി മന്നാട്ട് നാരായണന്റെ (കുഞ്ഞുമോൻ-58) കൊലപാതകവുമായി ബന്ധപ്പെട്ടാണ് ദമ്പതികളെ പിടികൂടിയത്. തമിഴ്‌നാട്ടിലേക്ക് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ രാജാക്കാട് വെച്ച് നാരായണന്റെ സഹായി സുരേന്ദ്രനും ഭാര്യ അളകനന്ദയുമാണു പിടിയിലായത്. എന്നാൽ കൂടുതൽ വിവരം നൽകാൻ പോലീസ് തയാറായില്ല. കൊലയ്ക്ക് ശേഷം കാട്ടിലൊളിച്ച ഇരുവരും രണ്ടുദിവസം കാട്ടിൽ തന്നെ ചെലവഴിച്ച് പൊന്മുടി അണക്കെട്ടിലൂടെ വളളത്തിൽ മറുകരയിലെത്തി രാജാക്കാട് വഴി തമിഴ്‌നാട്ടിലേക്ക് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെയാണ് പിടിയിലായത്.
ശനിയാഴ്ച രാവിലെ 11 മണിയോടെയാണ് നാരായണനെ കൊല്ലപ്പെട്ട നിലയിൽ വീടിനുളളിൽ കണ്ടെത്തിയത്. ശനിയാഴ്ച രാവിലെ പതിവായി ചായ കുടിക്കാൻ എത്തുന്ന കടയിൽ നാരായണൻ എത്താത്തതിനെ തുടർന്ന് നാട്ടുകാർ നടത്തിയ അന്വേഷണത്തിലാണ് വീടിനുളളിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി കോട്ടയം മെഡിക്കൽ കോളജിൽ പോസ്റ്റുമോർട്ടത്തിനു ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ട് നൽകി.
മൂന്ന് വിവാഹം കഴിച്ച നാരായണൻ ഇവിടെ ഒറ്റക്കാണ് താമസം. കൃഷിയിടത്തിലെ തൊഴിലാളിയാണ് സുരേന്ദ്രൻ. സംഭവത്തിനു ശേഷം സുരേന്ദ്രനും ഭാര്യയും വനത്തിലേക്ക് രക്ഷപ്പെട്ടതായ നിഗമനത്തിൽ വെളളത്തൂവൽ പോലിസ് വനത്തിൽ തെരച്ചിൽ നടത്തിയെങ്കിലും വിവരം ലഭിച്ചിരുന്നില്ല. വെളളിയാഴ്ച രാത്രിയിൽ കൊല്ലപ്പെട്ട നാരായണനും ചിലരുമായി നാരായണന്റെ വീട്ടിലിരുന്ന് മദ്യപിച്ചിരുന്നതായി പോലിസിനു വിവരം ലഭിച്ചു. നഗ്‌നനായിട്ടാണ് നാരായണൻ മരിച്ച് കിടന്നിരുന്നത്. വെട്ടിക്കൊലപ്പെടുത്തിയ നിലയിലായിരുന്നു. കൂടാതെ ക്രൂരമായി മർദിക്കുകയും ചെയ്തിരുന്നു. മർദിക്കാൻ ഉപയോഗിച്ച വസ്തുക്കൾ മൃതദേഹത്തിനടുത്ത് നിന്ന് പോലിസ് കണ്ടെത്തി. അളകനന്ദയുമായി നാരായണൻ അടുപ്പത്തിലായിരുന്നെന്നും പറയപ്പെടുന്നു. മൂന്നാർ ഡിവൈ.എസ്.പിയുടെ നേതൃത്വത്തിലാണ് അന്വേഷണം.






