ന്യൂദൽഹി- മീ ടൂ ലൈംഗിക വിവാദത്തിൽ പെട്ട കേന്ദ്ര വിദേശകാര്യ സഹമന്ത്രി എം.ജെ അക്ബർ രാജിവെച്ചതായി സൂചന. പ്രധാനമന്ത്രിക്ക് ഇ മെയിൽ വഴി രാജിക്കത്ത് അയച്ചതായാണ് സൂചന. രാജി സംബന്ധിച്ച് സർക്കാർ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. അക്ബർ ഏതാനും സമയത്തിനകം വിദേശകാര്യമന്ത്രി സുഷമ സ്വരാജുമായി കൂടിക്കാഴ്ച്ച നടത്തും. നൈജീരിയയിൽ സന്ദർശനത്തിലായിരുന്ന അക്ബർ ഇന്ന് രാവിലെയാണ് തിരിച്ചെത്തിയത്.
മീ ടൂ കാമ്പയിന്റെ ഭാഗമായി സമൂഹമാധ്യമങ്ങളിൽ ആരോപണങ്ങൾ ശക്തമാകുമ്പോൾ വിദേശകാര്യ സഹമന്ത്രിയായ അക്്ബർ നൈജീരിയൻ സന്ദർശനത്തിലായിരുന്നു. എഡിറ്ററായിരിക്കെ കൂടെ ജോലി ചെയ്ത വനിതാ മാധ്യമപ്രവർത്തകരാണ് അദ്ദേഹത്തിനെതിരെ ആരോപണങ്ങളുമായി രംഗത്തുള്ളത്.
പ്രസ്താവന പിന്നീടുണ്ടാകുമെന്നാണ് ദൽഹി എയർപോർട്ടിൽനിന്ന് പുറത്തിറങ്ങിയ അക്ബർ മാധ്യമപ്രവർത്തകരോട് പറഞ്ഞത്. ആരോപണങ്ങൾ ഗുരുതരമായതിനാൽ അദ്ദേഹത്തിന് മന്ത്രിസ്ഥാനത്ത് തുടരാൻ കഴിയുമോ എന്ന കാര്യം സംശയമാണെന്നാണ് ബി.ജെ.പി നേതാക്കളുടെ പ്രതികരണം. പ്രധാനമന്ത്രി നരേന്ദ്ര മോഡിയാണ് അന്തിമ തീരുമാനം കൈക്കൊള്ളേണ്ടത്. നടപടി സ്വീകരിക്കുന്നതിനെ കുറിച്ച് ബി.ജെ.പിയിൽ ആശയക്കുഴപ്പമുണ്ടെന്നും റിപ്പോർട്ടുകളിൽ പറയുന്ന. മന്ത്രിയാകുന്നതിനു മുമ്പത്തെ ആരോപണങ്ങളാണിതെന്നും അക്ബറിനെതിരെ കേസില്ലെന്നും ഒരുവിഭാഗം ചൂണ്ടിക്കാണിക്കുന്നു. അടുത്ത വർഷം പൊതുതെരഞ്ഞടുപ്പും നിർണായകമായ നിയസഭാ തെരഞ്ഞെടുപ്പുകളും നടക്കാനിരിക്കെ മന്ത്രിയെ പുറത്താക്കുന്നത് രാഷ്ട്രീയമായി ദോഷം ചെയ്യുമെന്നും അവർ ചൂണ്ടിക്കാണിക്കുന്നു. എന്നാൽ അക്ബറിന്റെ പേരെടുത്തു പറയാതെ നിരവധി കേന്ദ്രമന്ത്രിമാർ ഇരകളോട് ഐക്യദാർഢ്യം പ്രഖ്യാപിച്ച് രംഗത്തുണ്ട്.