Sorry, you need to enable JavaScript to visit this website.

ശബരിമല സമരം കോടതിയലക്ഷ്യം -ജസ്റ്റിസ് കമാൽ പാഷ

കോട്ടയം- ശബരിമല സ്ത്രീ പ്രവേശന വിഷയത്തിൽ കോടതി വിധിയെ പിന്തുണച്ചും സമരം കോടതി അലക്ഷ്യമാണെന്നും  ജസ്റ്റിസ് കമാൽ പാഷ. സുപ്രീം കോടതി വിധിയിൽ ഇപ്പോൾ നടക്കുന്ന സമരങ്ങൾ കോടതിയലക്ഷ്യമാണ്. സമരത്തിനായി ജനങ്ങളെ തെറ്റിദ്ധരിപ്പിച്ച് തെരുവിലിറക്കിയ രാഷ്ട്രീയ പാർട്ടികളുടെ ലക്ഷ്യം വോട്ട് ബാങ്കാണെന്നും അദ്ദേഹം പറഞ്ഞു. കോട്ടയത്ത് അനസ്‌തേഷ്യാ ഡോക്ടർമാരുടെ വാർഷിക സമ്മേളനമായ ഇസ്‌കോൺ 2018 ന് ശേഷം മാധ്യമ പ്രവർത്തകരുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇസ്‌കോണിന്റെ ഉദ്ഘാടന സമ്മേളനത്തിൽ ഇത്തരം വിഷയങ്ങളിൽ കോടതി അനാവശ്യമായി സമയം കളയുകയാണെന്നു പ്രതികരിച്ച അദ്ദേഹം ഇതിനു ശേഷം മാധ്യമങ്ങളെ കണ്ടപ്പോഴാണ് വിവാദമായ വിധിയെപ്പറ്റി വിശദമായി പ്രതിപാദിച്ചത്.
സുപ്രീം കോടതി വിധി തെറ്റാണെന്നു പറയാൻ സാധിക്കില്ല. ഏതെങ്കിലും ഒരു പൊതുസ്ഥലത്ത് ലിംഗവിവേചനമുണ്ടെന്ന പരാതി കോടതിക്ക് മുന്നിലെത്തിയാൽ ഇത്തരത്തിലല്ലാതെ കോടതിക്ക് തീരുമാനം എടുക്കാൻ സാധിക്കില്ല. സ്ത്രീകൾ സ്വയാർജിതമായി ഒരു നിയന്ത്രണം ഇക്കാര്യത്തിൽ കൊണ്ടു വരികയാണ് വേണ്ടതെന്നാണ് എന്റെ വ്യക്തിപരമായ നിലപാട്. പോകണോ വേണയോ എന്ന് ഭക്തരായ സ്ത്രീകൾ തന്നെ തീരുമാനിക്കുകയാണ് വേണ്ടത്. അവർ ഭക്തരാണെങ്കിൽ നൂറ്റാണ്ടുകൾ പഴക്കമുള്ള ഈ ആചാരം ലംഘിച്ച് ശബരിമലയിൽ പോണോ വേണ്ടയോ എന്ന് അവർക്ക് സ്വയം ഒരു തീരുമാനത്തിൽ എത്തിച്ചേരും. അല്ലാതെ കോടതി വിധിക്കെതിരെ തെരുവിലേക്ക് ബഹളത്തിനിറങ്ങുകയല്ല വേണ്ടത്. യഥാർത്ഥത്തിൽ ഇപ്പോൾ നടക്കുന്ന സമരങ്ങളെല്ലാം കോടതി അലക്ഷ്യമാണ്. അതെല്ലാം തെറ്റാണ്. സമരത്തിന്റെ മുൻപന്തിയിൽ നിൽക്കുന്നവരിൽ പലരും പറയുന്നത് ശുദ്ധ വിവരക്കേടാണെന്നും അദ്ദേഹം പറഞ്ഞു.
ഈ വിഷയത്തിൽ തീരുമാനം പെട്ടെന്നായിപ്പോയി എന്ന് പറയാനാവില്ല. വർഷങ്ങളോളം കേസിൽ വാദം കേട്ട ശേഷമാണ് കോടതി വിധി പറഞ്ഞത്. ഭരണഘടനാപരമായ പ്രശ്‌നമുണ്ടെങ്കിൽ സുപ്രീം കോടതി അത് നോക്കണം. അത് നോക്കാതിരിക്കാനാവില്ല. പക്ഷേ, ഈ വിഷയം കോടതിയിൽ വരേണ്ടിയിരുന്നോ എന്നതാണ് പരിശോധിക്കേണ്ടിയിരിക്കേണ്ടത്. എപ്പോഴാണെങ്കിലും കോടതിക്ക് ഈ കേസ് പരിഗണിക്കാതിരിക്കാൻ പറ്റില്ല.  എന്നാൽ സ്ത്രീകളെ പ്രവേശിപ്പിക്കണമെന്ന വിഷയത്തിൽ കേന്ദ്ര സംസ്ഥാന സർക്കാരുകൾ പിന്തുണക്കുന്ന നിലപാടാണ് സ്വീകരിച്ചത്. അയ്യപ്പൻമാർ എന്നത് ഒരു റിലീജിയസ് ഗ്രൂപ്പാണോ എന്ന രീതിയിലായിരുന്നു ചർച്ച. ക്രൈസ്തവ സഭയിലെ മാർത്തോമാ, ഓർത്തഡോക്‌സ് എന്ന പോലെ ഒരു റിലീജിയസ് ഡിനോമിനേഷൻ ആണ് അയ്യപ്പ എന്ന വാദം ആർട്ടിക്കിൾ 26 പ്രകാരം നിൽക്കില്ലെന്നാണ് കോടതി കണ്ടെത്തിയത്. അത് ശരിയായ തീരുമാനമാണ്. കോടതിയിൽ വന്നതുകൊണ്ട് അതിൽ കോടതിക്ക് തീരുമാനം എടുക്കാം. അതിൽ തെറ്റ് പറയാൻ സാധിക്കില്ല.
കോടതിയിൽ പോയി സ്ത്രീ പ്രവേശനത്തെ പിന്തുണച്ച ശേഷം ഇപ്പോൾ തെരുവിൽ സമരം നടത്തുകയാണ്. ഇത് ഇലക്ഷൻ സ്റ്റണ്ട് മാത്രമാണ്. ഇത് ജനങ്ങളുടെ കണ്ണിൽ പൊടിയിടാനാണ്. സുപ്രീം കോടതിയിൽ പറയേണ്ട കാര്യം പറയാതെ, കേന്ദ്രം ഭരിക്കുന്ന പാർട്ടിയുടെ ആളുകളാണ് തെരുവിൽ സമരം നടത്തുന്നത്. അവിടെ അവർ സമ്മതിച്ചത് എന്തിനാണ്. വോട്ട് ബാങ്ക് മാത്രമാണ്. ഓർഡിനൻസ് ഒന്നും ഇറക്കാൻ സാധിക്കില്ല. ഇത് ഭരണഘടനാ വിരുദ്ധമാണ്. റിലീജിയസ് പ്രാക്ടീസാണ് ഇത് മാറ്റാനാവില്ലെന്നായിരുന്നു കോടതിയിൽ വാദിക്കേണ്ടിയിരുന്നത്. ഇനി മേൽശാന്തി നിയമനത്തിൽ സ്ത്രീകൾ വേണം എന്ന് പറഞ്ഞാൽ എന്ത് ചെയ്യും. ജൻഡർ ജസ്റ്റിസ് എന്നേ പറയാനാവൂ. പബ്ലിക് ഫണ്ട് ഉപയോഗിച്ചു പ്രവർത്തിക്കുന്ന സ്ഥാപനത്തിൽ ജൻഡർ ജസ്റ്റിസ് വന്നാൽ കോടതിക്ക് ഇങ്ങനെ അല്ലാതെ വിധിക്കാനാവില്ല. ഇനി റിവ്യൂ പെറ്റീഷൻ വന്നാലും കാര്യമില്ല. കോടതി വിധിയിൽ തെറ്റില്ല. ജഡ്ജ്‌മെന്റിൽ തെറ്റില്ല. ഒരു വർഷമായി സുപ്രീം കോടതി ഇതുപോലെയുള്ള വിഷയങ്ങളാണ് കൈകാര്യം ചെയ്യുന്നത്. ഇതൊന്നും ഒരു സോഷ്യൽ ഇഷ്യൂ അല്ല. ഒരു വർഷം സുപ്രീം കോടതിയുടെ ജോലികളാണ്, എത്ര കോടികളാണ് ചെലവഴിക്കുന്നത്. ഇത് വേണോ എന്ന് ജനങ്ങളാണ് തീരുമാനിക്കേണ്ടതെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
ഐ.എസ്.എ കേരള ചാപ്റ്റർ പ്രസിഡന്റ് ഡോ.പി. ശശിധരൻ ഉദ്ഘാടന സമ്മേളനത്തിൽ അധ്യക്ഷനായി. മുൻ ദേശീയ പ്രസിഡന്റ് ഡോ.ബി. രാധാകൃഷ്ണൻ സുവനീർ പ്രകാശനം ചെയ്തു. 
കേരള സ്റ്റേറ്റ് ചാപ്റ്റർ പ്രസിഡന്റ് ഡോ.പി.ശശിധരൻ പുരസ്‌കാരങ്ങൾ വിതരണം ചെയ്തു. 
ഐ.എസ്.എ ദേശീയ ജി.സി അംഗം ഡോ.അബ്ദുൾ വഹാബ് ഐ.എസ്.എ, കേരള സ്റ്റേറ്റ് ചാപ്റ്റർ വൈസ് പ്രസിഡന്റ് ഡോ. ഇ.കെ.എം നാസർ, സെക്രട്ടറി ഡോ. ബിനിൽ ഐസക്ക് മാത്യു, ഓർഗനൈസിംഗ് സെക്രട്ടറി ഡോ.എബി ജോൺ, ഓർഗനൈസിംഗ് ചെയർമാൻ ഡോ.മുരളികൃഷ്ണ എന്നിവർ പ്രസംഗിച്ചു.

 

Latest News