Sorry, you need to enable JavaScript to visit this website.

ഹണിമൂണിനെത്തിയ ബ്രിട്ടീഷ് ദമ്പതികള്‍ അടിച്ചു പൂസായി താമസിച്ച ഹോട്ടല്‍ വാങ്ങി; അറിഞ്ഞത് നേരം വെളുത്തപ്പോള്‍

ലണ്ടന്‍- വെള്ളമടിച്ച് പൂസായാല്‍ പിന്നെ മദ്യപാനികള്‍ എന്തിനും തയാറാണ്. ലക്കു കെട്ട് എന്തൊക്കെയാണ് ചെയ്തത് എന്നു പോലും കെട്ടിറങ്ങുമ്പോള്‍ ഓര്‍മ്മ വരില്ല. ശ്രീലങ്കയില്‍ ഹണിമൂണ്‍ ആഘോഷിക്കാനെത്തിയ ബ്രിട്ടീഷ് ദമ്പതികള്‍ക്കും സംഭവിച്ചത് ഇതാണ്. കുടിച്ചു പൂസായി താമസിച്ച ഹോട്ടല്‍ തന്നെ വിലയ്ക്കു വാങ്ങിയാണ് രാത്രി വൈകി ഫ്്‌ളാറ്റായത്. കെട്ടൊക്കെ ഇറങ്ങി രാവിലെ കണ്ണു തുറന്നപ്പോഴാണ് രാത്രിയില്‍ താമസിച്ച ഹോട്ടല്‍ സ്വന്തമായി വാങ്ങിയ കാര്യം തന്നെ ഇവര്‍ അറിയുന്നത്. അങ്ങനെ ഹണിമൂണ്‍ റൊമാന്റിക്കാക്കാന്‍ എത്തിയ 33കാരിയായ ഗിന ലയോണ്‍സും 35 കാരനായ മാര്‍കി ലീയും ഹോട്ടല്‍ മുതലാളിമാരായാണ് സ്വന്തം നാടായ ലണ്ടനിലേക്കു തിരിച്ചു പോയത്. 

ഹോട്ടല്‍ ജീവനക്കാരുമായി പരിചയപ്പെട്ട ദമ്പതികള്‍ ബീച്ചില്‍ ആദ്യരാത്രി മദ്യപിച്ച് ആഘോഷിക്കുന്നതിനിടെയാണ് ഒരു ജീവനക്കാരന്‍ ഇവര്‍ താമസിക്കുന്ന പാട്ടകരാര്‍ കാലാവധി അവസാനിക്കാറായിട്ടുണ്ടെന്ന വിവരം പറയുന്നത്. ഇതു വിശദമായി തന്നെ ജീവനക്കാരന്‍ ദമ്പതികള്‍ക്ക് പറഞ്ഞുകൊടുത്തു. അപ്പോഴേക്കും 12 ഗ്ലാസ് റം ഇവര്‍ അകത്താക്കിയിരുന്നു. പൂസായതോടെ ഇവര്‍ കച്ചവടം അങ്ങുറപ്പിച്ചു. മൂന്ന് വര്‍ഷത്തേക്ക് 30,000 ബ്രിട്ടീഷ് പൗണ്ടിനാണ് ദമ്പതികള്‍ മദ്യലഹരിയില്‍ ഹോട്ടല്‍ വാങ്ങിയത്. ഏകദേശം 29.14 ലക്ഷം ഇന്ത്യന്‍ രൂപ വരുമിത്. 

മദ്യപിക്കുന്നതിനിടെയാണ് ഈ ഡീലിനെ കുറിച്ച് അറിഞ്ഞത്. വര്‍ഷം പതിനായിരം പൗണ്ട് വാടക എന്നത് മദ്യലഹരിയില്‍ വലിയ തുകയായി കരുതിയില്ല. എങ്കിലും വാങ്ങാന്‍ തീരുമാനിക്കുകയായിരുന്നു- ദമ്പതികള്‍ ബ്രിട്ടീഷ് ദിനപത്രമായ ഡെയ്‌ലി മിററിനോട് പറഞ്ഞു. ശേഷം രേഖകളെല്ലാം ശരിയാക്കി. ഇതിനിടിയിലും ദമ്പതികള്‍ വെള്ളമടി തുടര്‍ന്നു. ഒടുവില്‍ നേരം വെളുത്തപ്പോഴാണ് ഇടപാടിനെ കുറിച്ച് ശരിക്കും ബോധ്യം വന്നത്. 

ലണ്ടനില്‍ ഒരു ചെറിയ അപാര്‍ട്‌മെന്റിലാണ് ഇരുവരും കഴിയുന്നത്. ബിസിനസില്‍ നിക്ഷേപം നടത്താന്‍ താല്‍പര്യമുണ്ടായിരുന്നെങ്കിലും ഇങ്ങനെ ഒരു ഇടപാടി നടക്കുമെന്ന് പ്രതീക്ഷിച്ചിട്ടുണ്ടായിരുന്നില്ല. ലക്കി ബീച്ച് ടാങ്കലെ എന്നു പേരുമാറ്റി ഹോട്ടല്‍ നടത്താനാണ് ഇവരുടെ പദ്ധതി.
 

Latest News