യു.എസ് ചുഴലിക്കാറ്റില്‍ മരണം കൂടി; തിരച്ചില്‍ തുടരുന്നു

മെക്‌സിക്കോ ബീച്ച്- അമേരിക്കയിലെ ഫ്‌ളോറിഡയില്‍ കനത്ത നാശം വിതച്ച മൈക്കിള്‍ ചുഴലിക്കാറ്റില്‍ മരണസംഖ്യ 11 ആയി. രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. വിര്‍ജീനിയ സ്റ്റേറ്റില്‍ കൂടി വീശിയടിച്ച കാറ്റ് ദുര്‍ബലമായിട്ടുണ്ട്. വിര്‍ജീനിയയില്‍ അഞ്ച് മരണമാണ് റിപ്പോര്‍ട്ട് ചെയ്തത്. അഞ്ച് ലക്ഷത്തിലേറേ പേര്‍ക്ക് വൈദ്യുതി മുടങ്ങി. മരങ്ങള്‍ വീണും മറ്റും 100-ലേറെ റോഡുകളില്‍ ഗതാഗതം സ്തംഭിച്ചു.

http://malayalamnewsdaily.com/sites/default/files/2018/10/12/mexicobeach.jpg
ചുഴലിക്കാറ്റ് കനത്ത നാശം വിതച്ച മെക്‌സിക്കോ ബീച്ച് പട്ടണത്തില്‍ നിരവധി വീടുകള്‍ തകര്‍ന്നു. സമുദ്രത്തിന് അഭിമുഖമായുള്ള പട്ടണമാണിത്. മരങ്ങളും വൈദ്യുതി ലൈനുകളും പൊട്ടിവീണു. അവിശ്വസനീയമായ നാശനഷ്ടങ്ങളാണുണ്ടായതെന്ന് ഫ്‌ളോറിഡ ഗവര്‍ണര്‍ റിക്ക് സ്‌കോട്ട് പറഞ്ഞു. മാറിത്താമസിക്കാനുള്ള നിര്‍ദേശം കണക്കിലെടുക്കാതെ ഇവിടെ തന്നെ കഴിഞ്ഞവര്‍ക്കു വേണ്ടിയുള്ള തിരച്ചിലിനാണ് ഇപ്പോള്‍ പ്രാമുഖ്യം നല്‍കുന്നതെന്ന് അദ്ദേഹം പറഞ്ഞു. മറ്റു പ്രദേശങ്ങളിലേക്ക് മാറിത്താമസിക്കാനുള്ള നിര്‍ദേശം പാലിച്ചതിനാലാണ് വലിയ തോതില്‍ ആളപായമില്ലതായതെന്ന് അദ്ദേഹം വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു.
പുനരധിവാസ, രക്ഷാ ദൗത്യത്തില്‍ രണ്ടായിരത്തോളം ഫ്‌ളോറിഡ നാഷണല്‍ ഗാര്‍ഡ് ഭടന്മാര്‍ പങ്കെടുക്കുന്നുണ്ടെന്ന് യു.എസ് സൈന്യം അറിയിച്ചു. ഫ്‌ളോറിഡയിലെ ഗാഡ്‌സ്‌ഡെനില്‍ നാല് മരണങ്ങളും ജോര്‍ജിയ, നോര്‍ത്ത് കരോലിന എന്നിവിടങ്ങളില്‍ ഒരോ മരണവുമാണ് നേരത്തെ സ്ഥിരീകരിച്ചിരുന്നത്. വിര്‍ജീനിയയിലാണ് അഞ്ച് മരണം.
ചുഴലിക്കാറ്റില്‍ നാശനഷ്ടങ്ങള്‍ നേരിട്ടവര്‍ക്ക് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് സഹായങ്ങള്‍ വാഗ്ദാനം ചെയ്തു. നാശനഷ്ടങ്ങള്‍ നേരിട്ടവരോടൊപ്പമാണ് നമ്മുടെ മനസ്സെന്നും അവരുടെ പുനരധിവാസം പൂര്‍ത്തിയാകാതെ വിശ്രമമില്ലെന്നും ട്രംപ് പറഞ്ഞു. ഫ്‌ളോറിഡയില്‍ നാല് ലക്ഷത്തോളം വീടുകളില്‍ വൈദ്യുതി വിതരണം തടസ്സപ്പെട്ടുവെന്നും ഇത് പുനഃസ്ഥാപിക്കുന്നതിന് 20,000 ജോലിക്കാര്‍ ശ്രമിച്ചു വരികയാണെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു.
കാറ്റഗറി നാലില്‍ ഉള്‍പ്പെടുത്തിയ മൈക്കിള്‍ ചുഴലിക്കാറ്റ് ബുധനാഴ്ചയാണ് കരയില്‍ വീശിയടിച്ചത്. ഫ്‌ളോറിഡയുടെ വടക്കു പടിഞ്ഞാറന്‍ ഭാഗങ്ങളില്‍ ഒരു നൂറ്റാണ്ടിനിടയില്‍ ആഞ്ഞടിച്ച ശക്തമായ ചുഴലിക്കാറ്റാണിതെന്ന് കണക്കാക്കുന്നു.

 

Latest News