Sorry, you need to enable JavaScript to visit this website.

ട്രംപ് സ്ത്രീലമ്പടനാണെന്ന കാര്യം നിഷേധിക്കാതെ മെലാനിയ


വിവാഹ മോചന വാര്‍ത്തകള്‍ ഗോസിപ്പ് മാത്രം


വാഷിംഗ്ടണ്‍- പ്രസിഡന്റ് ഡോണള്‍ഡ് ട്രംപുമായുള്ള വിവാഹബന്ധം വേര്‍പെടുത്തുമെന്ന അഭ്യൂഹങ്ങള്‍ തള്ളി പ്രഥമ വനിത മെലാനിയ ട്രംപ്. ഗോസിപ്പുകള്‍ക്ക് പിറകെ പോകാനില്ലെന്നും തനിക്ക് ചിന്തിക്കാന്‍ വേറെ പ്രധാനപ്പെട്ട കാര്യങ്ങളുണ്ടെന്നും എ.ബി.സി ന്യൂസിനു നല്‍കിയ അഭിമുഖത്തില്‍ മെലാനിയ പറഞ്ഞു. സെക്‌സ് നടിയുമായും മറ്റുമുള്ള ബന്ധം പാട്ടായതിനെ തുടര്‍ന്നാണ് മെലാനിയ വിവാഹ മോചനത്തിന് ഒരുങ്ങുകയാണെന്ന വാര്‍ത്തകള്‍ പ്രചരിച്ചത്.
പ്രസിഡന്റ് ട്രംപ് സ്ത്രീ ലമ്പടനാണെന്ന കാര്യം മെലാനിയ നിഷേധിച്ചില്ല. എന്നാല്‍ അതില്‍ പിടിച്ചുതൂങ്ങാന്‍ താല്‍പര്യമില്ലെന്നും ചെയ്യാന്‍ വേറെ സുപ്രധാന കാര്യങ്ങളുണ്ടെന്നുമാണ് അവര്‍ വിശദീകരിച്ചത്. മുന്‍ പ്രസിഡന്റുമാരുടെ ഭാര്യമാര്‍ക്ക് സംഭവിച്ചതു പോലെ, നിങ്ങളുടെ വിവാഹത്തിലും പിരിമുറുക്കമുണ്ടോ എന്ന ചോദ്യത്തിന് താന്‍ ഒരു അമ്മയും പ്രഥമവനിതയുമാണെന്നും തനിക്ക് ചിന്തിക്കാന്‍ വേറെ പ്രധാന കാര്യങ്ങളുണ്ടെന്നുമായിരുന്നു മറുപടി.
ഞങ്ങളുടെ വിവാഹത്തെ കുറിച്ച് ഊഹങ്ങള്‍ പ്രചരിപ്പിക്കാന്‍ ആളുകള്‍ക്കും മാധ്യമങ്ങള്‍ക്കും താല്‍പര്യമുണ്ടെന്ന് എനിക്ക് അറിയാം. എല്ലായ്‌പ്പോഴും അത് സുഖകരമല്ല. പക്ഷേ ഏതാണ് ശരിയെന്നും ഏതാണ് തെറ്റെന്നും എനിക്കറിയാം -മെലാനിയ പറഞ്ഞു.
ഭര്‍ത്താവിനെ സ്‌നേഹിക്കുന്നുണ്ടോ എന്ന ചോദ്യത്തിനും മെലാനിയ മറുപടി നല്‍കി. ഞങ്ങള്‍ സുഖമായിരിക്കുന്നു. മാധ്യമങ്ങള്‍ പ്രചരിപ്പിക്കുന്നത് ഗോസിപ്പാണ്. അത് ശരിയായ വസ്തുതയല്ല.
48 കാരിയായ മുന്‍ മോഡലും സ്ലൊവേനിയക്കാരിയുമായ മെലാനിയ അപൂര്‍വമായേ അഭിമുഖങ്ങള്‍ക്ക് വഴങ്ങാറുള്ളൂ. സെക്‌സ് താരം സ്റ്റോമി ഡാനിയലുമായി പത്ത് വര്‍ഷം മുമ്പ് ബന്ധമുണ്ടായിരുന്നുവെന്ന കാര്യം നിഷേധിച്ച പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനെ ഭാര്യ വിശ്വസിക്കുന്നുവെന്ന് ട്രംപിന്റെ അഭിഭാഷകന്‍ റൂഡി ഗുലിയാനിയുടെ പ്രസ്താവനയെ കുറിച്ച് മെലാനിയയോട് ചോദിച്ചപ്പോള്‍ താന്‍ ഒരിക്കലും ഗുലിയാനിയുമായി സംസാരിച്ചിട്ടില്ലെന്നായിരുന്നു മറുപടി. എന്തുകൊണ്ട് ഗുലിയാനി മെലാനിയയുടെ പേരില്‍ ഇങ്ങനെയൊരു അവകാശവാദം ഉന്നയിച്ചുവെന്ന ചോദ്യത്തിന് തനിക്കറിയില്ല, അദ്ദേഹത്തോട് ചോദിക്കൂ എന്നായിരുന്നു പ്രതികരണം.    

 

Latest News